Sunday, October 26, 2008

മലയിറങ്ങി കടലേഴും കടന്ന്‌....

ടെലിഫോണ്‍ കമ്പനിയിലെ മടുപ്പിക്കുന്ന ജോലിക്കിടയിലും ഇയാന്‍ ഹിബലിന്റെ കണ്ണുകള്‍ അകലേക്കു നീണ്ടുകിടക്കുന്ന വഴിയിലേക്കായിരുന്നു. വഴിയിലേക്കു നോക്കിയിരുന്ന്‌ ഹരം പിടിക്കുമ്പോള്‍ കമ്പനിയിലെ സൈക്കിളുമായി ഇറങ്ങും. ഒന്നോ രണ്ടോ മണിക്കൂറുകള്‍ നീണ്ട യാത്രയില്‍ പക്ഷേ അയാള്‍ തൃപ്‌തനായിരുന്നില്ല. അതിനയാള്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ചു. പിന്നാലെ അവധി ദിനങ്ങള്‍ ആഘോഷിച്ചിരുന്ന കോട്ടേജും എന്നും യാത്ര ചെയ്‌തിരുന്ന ആവി എന്‍ജിനുകള്‍ മുരണ്ടിരുന്ന റെയില്‍വേ സ്‌റ്റേഷനും. തന്റെ പ്രിയപ്പെട്ട `എ 379' സൈക്കിളില്‍ മതിയാകുവോളം യാത്ര ചെയ്യാനായി ഒടുക്കം ജന്മനാടിനോടും താത്‌കാലികമായി വിടപറഞ്ഞു. പിന്നെ പിടിച്ചാല്‍ കിട്ടാത്തപോലെ യാത്രകള്‍. അത്‌ മരുഭൂമികളും കടലുംകടന്നു നീണ്ടു. നീണ്ട നാല്‌പതു വര്‍ഷത്തോളം. വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും. പക്ഷേ, അതായിരുന്നു ഹിബല്‍. കാറപകടത്തിന്റെ രൂപത്തില്‍ ഹിബലിനെ മരണം തട്ടിയെടുക്കുന്നതു വരെ അദ്ദേഹം യാത്രകളുടെ തോഴനായിരുന്നു, സൈക്കിളിന്റെയും.

കണ്‍പീലികള്‍ മഞ്ഞുകണങ്ങള്‍ വീണു മൂടുന്നിടംവരെയും അവിടുന്ന്‌ കാലുപുതഞ്ഞുപോകുന്ന മരുഭൂമികളില്‍ തളര്‍ന്നു വീഴുംവരെയും ഹിബലിന്റെ കാലുകള്‍ സൈക്കിള്‍ പെഡലില്‍നിന്നു മാറിയിട്ടില്ല. പലപ്പോഴും കാലിന്റെ പേശികള്‍ കുഴയുമ്പോഴാണ്‌ ഹിബല്‍ യാത്രകള്‍ക്ക്‌ താല്‍കാലിക വിരാമമിടുന്നത്‌. ചെങ്കുത്തായ പാതകളും ചെളികുഴഞ്ഞു കിടക്കുന്ന നാട്ടുവഴികളും ഹിബല്‍ സൈക്കിളില്‍ താണ്ടി. ജീവന്‍ പോലും വകവയ്‌ക്കാതെയായിരുന്നു യാത്രകളില്‍ പലതും. ഒരിക്കല്‍ മരുഭൂമിയിലെ ചുട്ടുപഴുത്ത മണലില്‍ ജലാംശം നഷ്‌ടപ്പെട്ടു വീണുകിടന്ന അദ്ദേഹത്തെ അതുവഴി വന്ന ആരോ രക്ഷപ്പെടുത്തുകയായിരുന്നു. നാല്‌പതു വര്‍ഷത്തോളം നീണ്ട സൈക്കിള്‍ യാത്രയ്‌ക്കിടെ പത്തുതവണ ഭൂമധ്യരേഖ കടക്കുന്നതിനു സമാനമായ ദൂരം ഹിബല്‍ സഞ്ചരിച്ചു. പനാമയെയും കൊളംബിയയെയും തമ്മില്‍ വേര്‍തിരിക്കുന്ന ഡാരിയന്‍ ഗാപിലേക്കു സൈക്കിളില്‍ ആദ്യമായി സഞ്ചരിച്ചതും ഹിബലാണ്‌. ദുര്‍ഘടം പിടിച്ച, പാറക്കൂട്ടങ്ങള്‍ നിറഞ്ഞ കുത്തനെയുള്ള വനപ്രദേശമാണിവിടം. ഇവിടേക്കു സാധാരണ നിലയിലുള്ള യാത്രപോലും ദുഷ്‌കരമാണ്‌. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍കൂടിയുള്ള യാത്ര ഹിബല്‍ അവസാനിപ്പിച്ചതും ഇവിടെവച്ചാണ്‌. സൈക്കിളില്‍ വച്ചുകെട്ടിയ വസ്‌ത്രങ്ങളും ഇടത്താവളങ്ങള്‍ക്കായി ടെന്റിനുള്ള സാമഗ്രികളും സ്‌റ്റൗ, ബിസ്‌കറ്റ്‌, വെള്ളം എന്നിവയുമായി നോര്‍വേ മുതല്‍ കേപ്‌ ഓഫ്‌ ഗുഡ്‌ ഹോപ്പ്‌ വരെയും നീണ്ടു. അങ്ങനെ ഒരു വര്‍ഷം സൈക്കിളില്‍ സഞ്ചരിച്ച ശരാശരി ദൂരം ആറായിരം മൈല്‍!.. ഇടയ്‌ക്ക്‌ സൈക്കിള്‍ പണിമുടക്കുമ്പോള്‍ വീണ്ടും യാത്ര അവസാനിപ്പിക്കും. ടയറിന്റെയും ചെയിനിന്റെയും കേടുപാടുകള്‍ തീര്‍ത്താല്‍ വീണ്ടും യാത്ര. പിന്നീട്‌ ഹിബല്‍ പൊങ്ങുന്നത്‌ അറിയപ്പെടാത്ത നഗരനിരത്തുകളിലോ, ഗ്രാമങ്ങളിലോ ആയിരിക്കും. ഇടയ്‌ക്കെപ്പോഴോ ലോറയെന്ന യുവതിയും അദ്ദേഹത്തിനൊപ്പം ചേര്‍ന്നു. പിന്നീട്‌ ഇവരൊരുമിച്ചായിരുന്നു കാടും മലയും നിരത്തുകളും താണ്ടിയത്‌. ആമസോണ്‍ കാടുകളിലേക്കുള്ള യാത്രകളില്‍ ഹിബലിന്റെ സൈക്കിള്‍ ചതുപ്പുനിലങ്ങളില്‍ പെട്ടിരുന്നു. അപ്പോഴെല്ലാം ഭാഗ്യംകൊണ്ടു മാത്രമാണ്‌ അദ്ദേഹം രക്ഷപ്പെട്ടിരുന്നത്‌. വഴി കൃത്യമായി പഠിച്ചുള്ള യാത്രകളില്‍ പോലും ഇത്തരം അപകടങ്ങള്‍ പതുങ്ങിയിരിക്കുമായിരുന്നെന്ന്‌ ഹിബല്‍ പറഞ്ഞിരുന്നു.

ഹിബലിന്റെ യാത്രകള്‍പോലെതന്നെ പ്രശസ്‌തമാണ്‌ സൈക്കിളിനോടുള്ള അഭിനിവേശവും. ഇടത്താവളങ്ങളിലെത്തുമ്പോഴെല്ലാം ഹിബല്‍ സൈക്കിളിന്റെ പരിചരണത്തില്‍ മുഴുകും. സൈക്കിളിന്റെ ഓരോ ഇഞ്ചും യാത്രയ്‌ക്കായി പരുവപ്പെടുത്തിയിരുന്നു. സൈക്കിള്‍ ബാറുകളില്‍ വാട്ടര്‍ബോട്ടിലുകള്‍ വയ്‌ക്കുന്നതിന്‌ നിരവധി കാരിയറുകള്‍ പിടിപ്പിച്ചിരുന്നു. 42 ഇഞ്ച്‌ വീല്‍ബേസുള്ള റെയ്‌നോള്‍ഡ്‌സ്‌ ടയറുകളായിരുന്നു ഉപയോഗിച്ചിരുന്നത്‌. സാധാരണ ബ്രേക്കുകളെക്കാള്‍ കൂടുതല്‍ ദൂരത്തേയ്‌ക്ക്‌ ഉപകരിക്കുന്ന തരത്തില്‍ ബ്രേക്ക്‌ സിസ്‌റ്റവും മാറ്റി. പെഡലുകളില്‍ അധികമായി ഗിയറുകള്‍ ഘടിപ്പിച്ചു. ഇതിനെല്ലാം തീര്‍ത്തും ഭാരം കുറഞ്ഞ ലോഹങ്ങളാണ്‌ ഉപയോഗിച്ചിരുന്നത്‌. ക്‌ണിം.. ക്‌ണിം.. മണിയൊച്ചയുമായി അനക്കമില്ലാതെ ദൂരങ്ങള്‍ താണ്ടാന്‍ ആ ഇരുകാലിയെ സഹായിച്ചിരുന്നതും ഹിബലിന്റെ പരിചരണങ്ങളായിരുന്നു. ചൈനയുടെ തെക്കുനിന്നും വടക്കോട്ട്‌ നടത്തിയ യാത്രയ്‌ക്കിടയില്‍ സൈക്കിളിന്‌ നിസാരമായ മൂന്ന്‌ കേടുപാടു മാത്രമാണുണ്ടായത്‌. ഒരു തവണ ബ്രേക്കിന്റെ കേബിള്‍മാറി. തനിയെയുള്ള യാത്രയാണ്‌ ഏറെ നല്ലത്‌, അപ്പോള്‍ നമ്മള്‍ ദൈവമായി മാറുന്നെന്ന്‌ ഹിബല്‍ എപ്പോഴും പറയുമായിരുന്നു. ഇതേപ്പറ്റിയെല്ലാം 1984 ല്‍ പുറത്തിറക്കിയ `ഇന്‍ ടു ദ റിമോട്ട്‌ പ്ലേസസ്‌' എന്ന പുസ്‌തകത്തില്‍ കുറിച്ചുവച്ചിട്ടുണ്ട്‌. പെറുവിലെ കല്ലുനിറഞ്ഞ വഴിയില്‍വച്ചാണ്‌ സമാനഗതിക്കാരിയായ ലോറയെ ഹിബല്‍ കണ്ടെത്തുന്നത്‌. വഴിക്കിടയിലെല്ലാം ഇരുവരുമൊന്നിച്ച്‌ ടെന്റുകളില്‍ കൂടി.

ചെന്നെത്തുന്ന നാടുകളിലെല്ലാം ഹിബല്‍ ആ നാട്ടുകാരനായി മാറിയിരുന്നു. ആമസോണ്‍ കാടുകളില്‍ ആദിവാസികളായിരുന്നു അദ്ദേഹത്തിനു വഴികാട്ടിയായിരുന്നതെങ്കില്‍ ചൈനയിലെത്തുമ്പോള്‍ തീര്‍ഥാടകര്‍ക്കൊപ്പം കൂടി. ചുട്ടു പഴുത്ത മണല്‍കാടുകളില്‍ ഒട്ടകങ്ങളുമായി സഞ്ചരിച്ചിരുന്ന ചെറുപ്പക്കാരായിരുന്നു കൂട്ട്‌. ഇവിടെയൊന്നും പ്രകൃതി അദ്ദേഹത്തിനു ദുരന്തങ്ങള്‍ നല്‍കിയിട്ടില്ല. മുന്നുംപിന്നും നോക്കാതെ പായുന്ന മോട്ടോര്‍ വാഹനങ്ങളാണ്‌ ഹിബലിന്‌ കൂടുതല്‍ അപകടങ്ങള്‍ സമ്മാനിച്ചത്‌. നൈജീരിയയിലൂടെ പോകുമ്പോള്‍ വാഹനങ്ങളില്‍നിന്ന്‌ കുപ്പികള്‍ ചിലര്‍ വലിച്ചെറിഞ്ഞിരുന്നു. യാത്ര ബ്രസീലിലെത്തുമ്പോള്‍ ഇത്‌ കല്ലുകളായി മാറി. 2006-ല്‍ ചൈനയില്‍ ഒരു ഡ്രൈവര്‍ മനഃപൂര്‍വം അദ്ദേഹത്തെ തട്ടിയിട്ടു. ഇതെല്ലാം അദ്ദേഹം അത്ഭുതകരമായി അതിജീവിച്ചെങ്കിലും അതു വളരെക്കാലം നീണ്ടില്ല. ഓഗസ്‌റ്റില്‍ ഏതന്‍സിനും സലോനിക്കയ്‌ക്കും ഇടയില്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക്‌ ചെയ്‌തെത്തിയ കാര്‍ അദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ചു. പിന്നീട്‌ കുറേക്കാലം ആശുപത്രിയില്‍ ചികിത്സ നടത്തിയെങ്കിലും കഴിഞ്ഞമാസം 22-ന്‌ അദ്ദേഹം മറുലോകത്തേക്ക്‌ യാത്രപോയി. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പച്ചപ്പാടങ്ങളും മനോഹരമായ കോട്ടേജും ഡഫോഡില്‍സ്‌ പൂക്കളും കണ്ട്‌ തന്റെ കൂട്ടിലേക്കുള്ള മടക്കയാത്ര. പരന്ന സീറ്റില്‍, ഗിയറുകള്‍ തുടരെത്തുടരെ മാറി, അതിവേഗത്തിലൊരു സൈക്കിള്‍ ഡ്രൈവ്‌, മടക്കമില്ലാതെ....

Tuesday, October 21, 2008

എഴുത്ത്‌: എന്റെയും നിന്റെയും

വളരെക്കാലത്തിനു ശേഷം നിന്റെ എഴുത്തു കിട്ടുമ്പോള്‍ ഉച്ചയുറക്കത്തിന്റെ ചടപ്പില്‍നിന്ന്‌ മെല്ലെ ഉണര്‍ന്നു വരുന്നതേയുള്ളായിരുന്നു. പോസ്‌റ്റ്‌മാന്‍ അടുത്ത വീട്ടിലേല്‍പ്പിച്ച കത്ത്‌ എന്റെ കൈയിലെത്താന്‍ രണ്ടു ദിവസം വൈകി. മറുപടി വൈകിയതിന്റെ കാരണവും അതുതന്നെ. അന്നുനമ്മള്‍ ഇതേസമയം എന്തെടുക്കുകയായിരുന്നെന്ന ഓര്‍മപ്പെടുത്തലിന്റെ ആവശ്യമില്ല. ഓരോ കാലവും നമുക്കു തന്നത്‌ നിധിപോലെ ഞാന്‍ കാത്തുവച്ചിട്ടുണ്ട്‌്‌. നിനക്കറിയാമോ ആ ഓര്‍മയില്‍ നമ്മളിന്നും പഴയകറുപ്പും വെളുപ്പും തന്നെയാണ്‌. ചിരിപോലെ തെളിഞ്ഞ മനസും എനിക്കെന്നേ പടികിട്ടിയതാണ്‌. എനിക്കറിയാം ഇന്നലെ നിന്റെ പിറന്നാളായിരുന്നു. എന്നത്തെയുംപോടെ ആശംസയുമായെത്താന്‍ ഞാനിപ്പോള്‍ നിന്റെ (എന്റെയും) നാട്ടിലല്ലല്ലോ?

എഴുത്തുകള്‍ മനുഷ്യനെ ഒരുവേളെയെങ്കിലും തനിച്ചിരുത്തുമെന്നു നീയൊരിക്കല്‍ പറഞ്ഞിരുന്നില്ലേ? ഇന്നലെ ഞാന്‍ തനിച്ചായിരുന്നു. വെയില്‍ പാടകെട്ടിയിരുന്ന ദിനം. ചൂടു കൂടുതലെന്നു തോന്നി. അവിടെ കാലങ്ങള്‍ക്കു മുമ്പുത്ഭവിച്ച്‌ ഒരിക്കല്‍ നിലച്ചുപോയ ഓര്‍മത്തെറ്റുപോലെ മൂവാറ്റുപുഴ ഒഴുക്കില്ലാതെ ഒഴുകി. അതെ, ആദ്യം നിന്നെ കണ്ടതും ആ കടവത്തുവച്ചായിരുന്നു. ജന്മനാടെന്ന തായ്‌വേരു മുറിച്ച്‌ വീട്ടുകാരെത്തിയിട്ടും ഞാന്‍ അവിടെത്തന്നെ പറിച്ചെറിയപ്പെടാനാകാതെ നിന്നു. അവിടം വിട്ടൊരു ജീവിതം എന്നും പ്രവാസത്തിനു തുല്യമായിരുന്നു. സ്‌കൂള്‍ പഠനത്തിനുശേഷം നാട്ടിലേക്കുള്ള എന്റെ പോക്കിന്റെ ഇടവേള കുറഞ്ഞെങ്കില്‍ പോലും. എങ്ങോട്ടും പോകാനില്ലാതെ ഒടുക്കം മനസില്ലാതെയാണ്‌ ഞാന്‍ വരിക്കാംകുന്നിലെത്തുന്നത്‌. സ്വന്തം വീടെവിടെയെന്നറിയാന്‍ ബസിറങ്ങിയ കവലയിലെ ഓട്ടോക്കാരന്‍ വേണ്ടിവന്നു. എരട്ടാനിക്കാവെന്ന അടയാളം മാത്രമായിരുന്നു എന്റെ വഴി. പക്ഷേ, എന്റെ വീടുകണ്ടു പിടിക്കുംമുമ്പ്‌ കുന്നിനു താഴെ അനക്കമില്ലാതെ ഒഴുകുന്ന പുഴ കണ്ടെത്തിയിരുന്നു. പണ്ട്‌ ബഷീറിന്റെ സഹോദരന്‍ ``ഇമ്മണി ബല്യ ഒന്ന്‌'' എന്നു പറഞ്ഞ അതേ പുഴ.

പുഴയ്‌ക്ക്‌ എപ്പോഴും ഒരു കഥ പറയാനുണ്ടാകും. നീയതുപോലെ എത്ര കഥകള്‍ എനിക്കുവേണ്ടി പറഞ്ഞു. പലപ്പോഴും മൂളലുകള്‍ മാത്രമായി എന്റെ സംസാരം ചുരുങ്ങിയിരുന്നു. പാടവും പുഴയും നിന്റെ ജീവിതത്തില്‍ എന്തായിരുന്നെന്നും അന്നാണ്‌ മനസിലാകുന്നത്‌. അന്ന്‌ നിന്റെ വീട്ടില്‍നിന്നു കുടിച്ച കട്ടന്‍ചായയ്‌ക്കു പോലും നെല്ലിന്റെ മണമുണ്ടായിരുന്നു. സ്‌കൂള്‍ കാലത്തിനു ശേഷം തുറക്കാതെ വച്ചിരുന്ന നിന്റെ നോട്ടുബുക്കിലെ നാടകങ്ങള്‍ക്കുപോലും പുഴയുടെ മണമുണ്ടായിരുന്നു. നിന്നിലൂടെ പുഴ എന്റേതുമാകുകയായിരുന്നു.

പണ്ടു നീ പറഞ്ഞു. ഈ പുഴയിലെ പുല്ലാന്നിക്കാടുകളില്‍ പടിച്ച്‌ നിന്റെ അമ്മ മറുകരയ്‌ക്ക്‌ പോയ കഥ. അന്ന്‌ മുട്ടറ്റം വെള്ളമായിരുന്നു പുഴയ്‌ക്ക്‌. മണല്‍തിട്ടകള്‍ നിറഞ്ഞ്‌, ഗര്‍ഭം നിറയെ വെളളവുമായി അവള്‍ എന്നും. അന്നു കാലുകള്‍ പുതഞ്ഞുപോകുന്ന ചെളി പുഴയിലില്ലായിരുന്നു. ഇന്ന്‌ അവള്‍ക്ക്‌ ആഴം കൂടി. രൗദ്രതയും. മണല്‍തിട്ടകള്‍ എത്രപെട്ടെന്നാണ്‌ കെട്ടിടങ്ങളായത്‌. അതിനൊപ്പം പുഴയുടെ ഹൃദയത്തിനും ആഴം കൂടി. പ്രതികാരമെന്നോണം അവിടെ നിരവധി ജീവനുകള്‍ മുങ്ങിത്താണു.

പകല്‍ ഇരുണ്ടു തുടങ്ങുമ്പോള്‍ ഒരു ദിവസത്തെ വിശേഷങ്ങള്‍ക്കായി എന്നും എന്റൊപ്പം നീയും ഉണ്ടായിരുന്നു. വൈക്കോല്‍ത്തുറു നിരത്തി അടുക്കിയിരുന്ന അമ്പല മൈതാനത്തെ പുല്‍ത്തകിടിയില്‍ കിടന്ന്‌ മുഖം നോക്കാതെ എന്തെല്ലാം പറഞ്ഞിരിക്കുന്നു. നീയോര്‍ക്കുന്നോ, അവിടെ ഒറ്റപ്പെട്ടു നകുറ്റിച്ചു നില്‍ക്കുന്ന മാവില്‍ അക്കൊല്ലം ആദ്യമായി പൂക്കള്‍ നിറഞ്ഞിരുന്നു. നിന്റെ ഓര്‍മകള്‍ വരിക്കാം കുന്നിനപ്പുറത്തില്ലെന്ന്‌ എന്നും ഞാന്‍ കളിയാക്കിയിരുന്നു. പക്ഷേ, ഇപ്പോള്‍ തോന്നുന്നു, നിനക്കതെങ്കിലുമുണ്ടല്ലോ ഓര്‍മിക്കാന്‍. ഇന്നലെ വരെ അന്നം തന്നിരുന്ന പാടങ്ങള്‍ ചുട്ടവിലയ്‌ക്കു തീറെഴുതുന്ന ചെറുപ്പക്കാര്‍ക്കില്ലാത്ത വേദന നിന്റെ മുഖത്തെപ്പോഴുമുണ്ടായിരുന്നു. എത്ര പെട്ടെന്നാണ്‌ അവയെല്ലാം മണല്‍കുഴികളായത്‌. അവിടെ റിസോര്‍ട്ടുകാര്‍ക്കു കണ്ണുണ്ടെന്നു പറഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. ഒടുക്കം ഓര്‍മിക്കാന്‍ നമുക്ക്‌ ചെളിക്കുണ്ടുപോലുമില്ലാതായി. തവളക്കൂട്ടങ്ങളെ പഴയപോലെ കാണാറില്ലെന്ന്‌ നീ പറഞ്ഞപ്പോള്‍,അവിടെ കാത്തു കുത്തിയിരുന്ന കൊറ്റികള്‍ കൂട്ടത്തോടെ ചത്തുപോയെന്നു പറഞ്ഞപ്പോള്‍, പാടത്തിനു നടക്കുകൂടി ഒഴുകിയിരുന്ന തോട്‌ ഇല്ലാതായ കഥ ഞാനറിഞ്ഞില്ല. ഈ ചോരയില്‍ എനിക്കും നിനക്കും ഒരേപോലെയാണ്‌ പങ്ക്‌. അതുകൊണ്ട്‌ ഇപ്പോള്‍ മിണ്ടാതിരിക്കാം.

കഴിഞ്ഞ വരവിന്‌ നിന്റെ കാലുളുക്കിയിരുന്നു. നിനക്കറിയാമോ നീയില്ലാതെ ആദ്യമാണ്‌ ഞാന്‍ തനിയെ പുഴയില്‍ കുളിക്കുന്നത്‌. അപ്പോള്‍ പുഴയില്‍ മഴ പെയ്യുകയായിരുന്നു. പുഴയുടെ പരപ്പിനൊപ്പം പൊങ്ങിക്കിടന്നു നോക്കുമ്പോള്‍ വെള്ളത്തുള്ളികള്‍ ചിതറിത്തെറിക്കുന്നതു കാണാമായിരുന്നു. പണ്ട്‌ ആശുപത്രിയില്‍നിന്നു കിട്ടിയിരുന്ന ചെറിയ കുപ്പികള്‍ നിരത്തിവച്ചതുപോലെ. ഇറമ്പില്‍ പണിക്കു കയറ്റിവച്ചിരുന്ന വള്ളത്തില്‍ കയറിയിരുന്ന്‌ നീ വിഷമത്തോടെ പറഞ്ഞു, ഇവിടം വിടണം. എന്നും കടത്തുകടന്നിരുന്ന തോണി മറുകരയില്‍ കിടന്നു ചാഞ്ചാടിയിരുന്നു. പണ്ട്‌ അക്കരെ കടത്താന്‍ എപ്പോഴൂം ഉല്‍സാഹത്തോടെ എത്തിയിരുന്ന തോണിക്ക്‌ ഇപ്പോള്‍ ആളെ കിട്ടാതായെന്നും. കുന്നിന്‍ പുറത്തേക്കു മഴ കയറിവരുന്നതും കാതോര്‍ത്തിരുന്നാല്‍ തന്നെ ഇവിടം മടുക്കില്ലെന്ന്‌ ഒരിക്കല്‍ നീ പറഞ്ഞത്‌ ഞാനപ്പോള്‍ ഓര്‍ത്തു. കുടിവെള്ള പദ്ധതിക്കായി കുന്നു നിരത്തിയപ്പോള്‍ നിന്റെ മഴയും അക്കൂടെ ഒലിച്ചുപോയി അല്ലേ.

ഇവിടെ ഇനിയും പ്രതീക്ഷയ്‌ക്കു വകയുണ്ടെന്ന്‌ നിന്നെ സമാധാനിപ്പിക്കാനെങ്കിലും ഞാന്‍ പറയട്ടെ. ഉറുമ്പുകള്‍ കൂടുവച്ചിരുന്ന മാവിന്‍ ചോട്ടില്‍ വിണ്ടും കുട്ടികള്‍ കൂടും. ഇടവഴിയില്‍നിന്ന്‌ വഴിയിലേക്കു കയറുമ്പോള്‍ നിന്നിരുന്ന പ്ലാവില്‍ വീണ്ടും കനികളുണ്ടാകും. അപ്പോഴേക്കും നമുക്കും പല്ലുകൊഴിഞ്ഞിരിക്കും. പക്ഷേ, നീ അവിടം വിട്ടുപോകരുത്‌. ഇമ്മണി ബല്യ പുഴ നിനക്കുവേണ്ടി അവിടെ കാത്തിരിപ്പുണ്ട്‌. അവിടേയ്‌ക്ക്‌ പെട്ടെന്നു ഞാനെത്താം. വീണ്ടും നമുക്ക്‌ മഴ നനയാം. ചെളിവെള്ളം കുഴഞ്ഞുകിടക്കുന്ന മണ്‍ വഴിയിലെ തവളക്കുണ്ടുകള്‍ നമുക്കപ്പോള്‍ തേടാം. അതുവരേയ്‌ക്കും, നീ നിന്റെ കണ്ണുകള്‍ പൂട്ടിയിരിക്കുക. അതു തുറക്കുന്നത്‌ പൂക്കാലത്തിലേക്കാകട്ടെ.

സസ്‌നേഹം
സ്വന്തം
കൂട്ടുകാരന്‍.

Sunday, October 12, 2008

സുനില്‍ നിനക്കായ്‌......

ഇല്ല........ നീയെന്നെ പിരിഞ്ഞിട്ടില്ല. എന്താനാണെന്നെനിക്കറിയില്ല. എങ്കിലും നീയെന്നും എനിക്ക്‌ എന്തെല്ലാമോ ആയിരുന്നു. എന്തനാണു നീ ഞങ്ങളെ പിരിഞ്ഞത്‌. എന്തിനായിരുന്നു നീ.... നനഞ്ഞ കണ്‍പീലിക്കു പിന്നിലെ നനവ്‌ ഞങ്ങള്‍ കണ്ടില്ലയോ? ഒടുവില്‍ പരിയുമ്പോള്‍ നീ തന്ന പുഞ്ചിരി... നിന്റെ ശബ്‌ദം... എല്ലാം ... ഇന്നെനിക്ക്‌ ശുന്യതയാണ്‌... എവിടൊക്കെയോ നിന്റെ ഓര്‍മ... എന്താണെങ്കിലും നിന്റെ തീരുമാനം ശരിയെന്നു വിശ്വസിക്കാനാണെനിക്കിഷ്‌ടം. ഒരിക്കലും കണ്ടെത്താവാത്ത അകലത്തിലേക്കു പോയി നീ ഞങ്ങളെയെല്ലാം തോല്‍പിച്ചു.. അകലെയെങ്കിലും പ്രിയപ്പെട്ട സുനില്‍... മരിക്കാത്ത ഓര്‍മയായി എന്റെയുളളിലുണ്ടാകും... ഇവിടെ നിന്റെ ദു:ഖങ്ങള്‍ക്കു വിടപറയുമ്പോള്‍ അകലെ നീ സുഖമായിരിക്കട്ടെ.. അവിടെ നിന്റെ പുഞ്ചിരിക്കു കൂടുതല്‍ തെളിച്ചം വരട്ടെ... നിറയെ പൂക്കള്‍ നിറഞ്ഞയിടം... നീ അവസാനം നിന്റെ ഓര്‍ക്കുട്ടിലിട്ട വെള്ള ആമ്പലിന്റെ നൈര്‍മല്യമുള്ളയിടം.. അവിടെ നിനക്കു സുഖമാകുമെന്നു കരുതട്ടെ... ഇനിയൊരിക്കലും കാണാനാവില്ലെങ്കിലും....

Friday, October 3, 2008

`ഹോളി'മാന്‍

സിനിമയെ ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌ ചര്‍ച്ചകളില്‍ ഒഴിച്ചുകൂടാനാവാത്ത പേര്‌. പ്രതിഭകൊണ്ട്‌ ഹോളിവുഡിനെ അടക്കിവാണയാള്‍. മനുഷ്യസ്‌നേഹി. കഴിഞ്ഞ ഇരുപത്തിയാറിന്‌ ഓര്‍മയായി. എങ്കിലും ആരും മറക്കാതിരിക്കട്ടെ.

എരിയുന്ന സിഗരറ്റ്‌ കടിച്ചു പിടിച്ച്‌ ഇടയ്‌ക്കിടെ പുകവിട്ടുകൊണ്ട്‌ ലോക സിനിമയുടെ നെറുകയിലേക്ക്‌ ആത്മരവിശ്വാസത്തോടെ നടന്നുകയറിയ ഒരാള്‍. പിന്നീട്‌ വര്‍ഷങ്ങളോളം സിനിമ അയാളുടെ തന്നെ കാല്‍ചുവട്ടില്‍ പതിഞ്ഞുകിടന്നു. ചിലപ്പോള്‍ വില്ലനായി, ചിലപ്പോള്‍ ആര്‍ദ്രമായ കണ്ണുകളായി, ഇടയ്‌ക്കൊക്കെ ഈ സമൂഹത്തെ വെല്ലുവിളിക്കുന്ന ചോദ്യങ്ങളായി. ഇതൊക്കെ ഒരു ചലച്ചിത്രകാരനെ സമ്മതിച്ചിടത്തോളം സാധാരണ കാഴ്‌ചകളായി എല്ലാവരും വിലയിരുത്തിയേക്കും. എന്നാല്‍ വെളളിവെളിച്ചത്തിന്റെ ലോകത്തുമാത്രമല്ലായിരുന്നു പോള്‍ ന്യൂമാന്‍ എന്ന വിഖ്യാത ചലച്ചിത്രകാരന്റെ സ്‌ഥാനം. അത്‌ കാമറക്കണ്ണുകള്‍ക്കപ്പുറം ലോകത്തെ തേടിപ്പോയിരുന്നു. സെപ്‌റ്റംബര്‍ 26-ന്‌ എണ്‍പത്തിമൂന്നാം വയസില്‍ ഈ ലോകത്തുനിന്നു പിന്‍വാങ്ങും വരെ. ഇടതടവില്ലാത്ത പുകവലിതന്നെയായിരുന്നു അദ്ദേഹത്തെ കാര്‍ന്നുതിന്ന വില്ലന്‍. അത്‌ മെല്ലെ കാന്‍സറിന്റെ രൂപത്തില്‍ അദ്ദേഹത്തില്‍ കൂടുകൂട്ടിയിരുന്നു. ഹോളിവുഡിനെ യുഗങ്ങളായി തിരിച്ചാല്‍ തീര്‍ച്ചയായിട്ടും അതിലൊന്നിന്‌ ന്യൂമാന്‍ യുഗമെന്നു പേരിടാം. അല്ലെങ്ങില്‍ അതു പോള്‍ ന്യൂമാന്‍ എന്ന ചലച്ചിത്രകാരനോടു ചെയ്യുന്നു ഏറ്റവും വലിയ അവണനയായിരിക്കും.

കാലിഫോര്‍ണിയ ഗവര്‍ണറും ഹോളിവുഡ്‌ താരവുമായ അര്‍നോള്‍ ഷ്വാസ്‌നഗര്‍ അദ്ദേഹത്തെ അമേരിക്കയുടെ ബിംബമെന്നും സിനിമാ നവോഥാന നായകനെന്നുമായിരുന്നു വിശേഷിപ്പിച്ചിരുന്നത്‌. മരണത്തെത്തുടര്‍ന്നുണ്ടായ അനുശോചന സന്ദേശങ്ങളുടെ പ്രവാഹം നോക്കിയാല്‍ മതിയാകും ന്യൂമാന്‍ എത്രമാത്രം ലോകസിനിമാ പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ടവനായിരുന്നെന്ന്‌. അന്‍പതുകളില്‍ ടെലിവിഷനിലൂടെ അരങ്ങേറ്റം നടത്തിയ അദ്ദേഹം ചുരുങ്ങിയ കാലംകൊണ്ട്‌ ലോകസിനിമയില്‍ തന്റെ സ്‌ഥാം ഉറപ്പിച്ചു. ഓസ്‌കാര്‍ അടക്കം നിരവധി അംഗീകാരങ്ങള്‍. ഇതിനിടയില്‍ പത്തുതവണ അദ്ദേഹത്തിന്‌ ഓസ്‌കാര്‍ നോമിനേഷനും ലഭിച്ചു.

തൊട്ടതെല്ലാം പൊന്നാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രംഗപ്രവേശം. സൈനികന്‍, പൈലറ്റ്‌, കാറോട്ടക്കാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, മാനുഷ്യാവകാശ പ്രവര്‍ത്തകന്‍, അഭിനേതാവ്‌, സംവിധായകന്‍, രാഷ്‌ട്രിയ പ്രവര്‍ത്തകന്‍ എന്നിങ്ങനെ എല്ലാമേഖലയിലും അദ്ദേഹം തന്റെ സാന്നിധ്യം രേഖപ്പെടുത്തിയിരുന്നു. യൂജിന്‍ മക്‌ കാര്‍ത്തിയെ പിന്തുണച്ചിരുന്ന അദ്ദേഹം സ്വാഭാവികമായും അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ്‌ നിക്‌സന്റെ ശത്രുപ്പട്ടികയിലെ പത്തൊമ്പതാമനായിരുന്നു. സ്വവര്‍ഗാനുരാഗിാളുടെ പ്രശ്‌നങ്ങളില്‍ അദ്ദേഹം ഇടപെട്ടിരുന്നു. അവരുടെ വിവാഹത്തിനായി അദ്ദേഹം ശക്‌തമായി വാദിച്ചിരുന്നു. അധികാര രാഷ്‌ട്രീയമല്ല, മറിച്ച്‌ സാമൂഹിക ഐക്യത്തിനുവേണ്ടിയുള്ള രാഷ്‌ട്രീയമായിരുന്നു ഈ ചലച്ചിത്രകാരന്റേത്‌.

ആര്‍തര്‍ സോള്‍ ന്യൂമാന്റെയും തെരേസയുടെയും മകനായി ഒഹിയോയിലാണ്‌ പോള്‍ ന്യൂമാന്റെ ജനനം. അച്‌ഛന്‍ സ്‌പോര്‍ട്‌സ്‌ വസ്‌തുക്കളുടെ ഷോപ്പ്‌ നടത്തിയിരുന്നു. ക്രിസ്‌ത്യന്‍ സയന്‍സില്‍ പഠനം നടത്തിയിരുന്ന അമ്മ ഭര്‍ത്താവിനെ കടയില്‍ സഹായിച്ചിരുന്നു. ജൂതനായി ജീവിക്കുക എന്നത്‌ ഏറ്റവും വലിയ വെല്ലുവിളിയായിരുന്ന അക്കാലത്തു ന്യൂമാന്റെ അച്‌ഛന്‍ താനൊരു ജൂതനായതില്‍ അഭിമാനിച്ചിരുന്നു. തീയറ്റര്‍ നാടകങ്ങളില്‍ ചെറുപ്പം മുതലേ കമ്പമുണ്ടായിരുന്ന ന്യൂമാന്റെ കഴിവുകള്‍ കണ്ടെത്തുന്നതില്‍ അമ്മ മുഖ്യ പങ്കു വഹിച്ചു. ഏഴാം വയസില്‍ റോബിന്‍ ഹുഡ്‌ എന്ന നാടകത്തിലെ തമാശക്കാരന്റെ വേഷത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം ഇവിടെനിന്നാണെന്ന്‌ അദ്ദേഹം എക്കാലവും അവകാശപ്പെട്ടിരുന്നു.

സിനിമയിലെത്തുന്നതിനു മുമ്പ്‌ സൈന്യത്തിന്റെ ചട്ടക്കൂടുകളില്‍ ആദ്യം കാലുറപ്പിച്ചു. കണ്ണിന്റെ പോരായ്‌മ മൂലം അദ്ദേഹത്തെ പൈലറ്റ്‌ ട്രെയിനിംഗില്‍നിന്ന്‌ ഒഴിവാക്കിയെങ്കിലും റേഡിയോമാനായിട്ടും ഗണ്ണറായിട്ടും പരിശീലനം നേടി. റേഡിയോമാനായി ആശയവിനിമയത്തിന്റെ രംഗത്തായിരുന്നതിനാല്‍ അദ്ദേഹത്തെ ടോര്‍പിഡോ സ്‌ക്വാഡ്രണിലേക്ക്‌ അയച്ചു. ഇവര്‍ക്ക്‌ പൈലറ്റ്‌ പരീശീലനം നിര്‍ബന്ധമായിരുന്നതിനാല്‍ ആ ആഗ്രഹവും പൂര്‍ത്തിയാക്കാനായി. 1945-ല്‍ നടന്ന യുദ്ധങ്ങളില്‍ അദ്ദേഹം ടോര്‍പിഡോ ബോംബറായിട്ടും ഗണ്ണറായിട്ടും റേഡിയോമാനായിട്ടും ഒരേപോലെ യുദ്ധമുന്നണിയില്‍ നിലകൊണ്ടു. യുദ്ധത്തിനു ശേഷം സൈന്യത്തില്‍നിന്നു പിരിഞ്ഞ ന്യൂമാന്‍ ഇടയ്‌ക്കു വച്ചു മുടങ്ങിയ ബിരുദം പൂര്‍ത്തിയാക്കി. യേല്‍ സര്‍വകലാശാല, ന്യൂയോര്‍ക്കിലെ ആക്‌ടേഴ്‌സ്‌ സ്‌റ്റുഡിയോയിലും അഭിനയപാഠങ്ങള്‍ പഠിച്ചു.

വില്യം ഇംഗിന്റെ പിക്‌നിക്‌ നിര്‍മിച്ചുകൊണ്ട്‌ ന്യൂമാന്‍ സിനിമയിലേക്കു കാല്‍കുത്തി. `ദ സില്‍വര്‍ ചാലിസില്‍' ന്യൂമാന്‍ നടായി അരങ്ങേറി(1954). സംബഡി അപ്‌ ദേര്‍ ലൈക്ക്‌ മീ(1956), കാറ്റ്‌ ഓന്‍ എ ഹോട്ട്‌ ടിന്‍ റൂഫ്‌(1958), എലിസബത്ത്‌ ടെയിലര്‍, യംഗ്‌ ഫിലാഡല്‍ഫിയന്‍സ്‌ എന്നീ സിനിമകളിലും അക്കാലത്ത്‌ അഭിനയിച്ചു. കാറ്റ്‌ ഓണ്‍ ഹോട്ട്‌ ടിന്‍ റൂഫ്‌ എന്ന സിനിമയിലെ അഭിനയത്തിന്‌ അദ്ദേഹത്തിന്‌ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചു. അതിനുശേഷം ഒന്‍പതു തവണ അദ്ദേഹത്തിന്‌ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചു. സിനിമയില്‍ വിപ്ലാത്മക മാറ്റങ്ങള്‍ക്കു ന്യൂമാന്‍ തുടക്കമിട്ടു. വ്യത്യസ്‌തമായ അഭിനയ ശൈലിയിലൂടെ അദ്ദേഹം സിനിമയുടെ ചുവടുമാറ്റത്തിനൊത്തു പ്രതിഭ കാണിച്ചു. സിനിമ 1950-ല്‍നിന്ന്‌ 1970 ലെത്തിയപ്പോള്‍ ന്യൂമാനൊപ്പം അഭിനയം തുടങ്ങിയ പലരും പുറന്തള്ളപ്പെട്ടു പോയിരുന്നു. 1960-ല്‍ റിലീസ്‌ ചെയ്‌ത എക്‌സോഡസിലാണ്‌ അദ്ദേഹം നായകനായി അഭിനയിക്കുന്നത്‌. പിന്നീട്‌ ദ ഹസ്‌ലര്‍, ഹഡ്‌, ഹാര്‍പ്പെര്‍, ഹോംബെര്‍, കൂള്‍ ഹാന്‍ഡ്‌ ല്യൂക്ക്‌, ദ ടവറിംഗ്‌ ഇന്‍ഫെര്‍നോ, സ്‌ലാപ്‌ ഷോട്ട്‌, ദ വെര്‍ഡ്‌ക്‌ട്‌, എന്നീ സിനിമകളിലും തിളങ്ങി. പ്രശസ്‌ത നടന്‍ റോബര്‍ട്ട്‌ റെഡ്‌ഫോര്‍ഡ്‌, സംവിധായകന്‍ ജോര്‍ജ്‌ റോയി ഹില്‍ എന്നിവരുമായിച്ചേര്‍ന്ന്‌ ബുച്ച്‌ കാസിഡി ആന്‍ഡ്‌ സന്‍ഡന്‍സ്‌ കിഡ്‌, ദ സ്‌റ്റിംഗ്‌ എന്നീ സിനിമകളിലും അഭിനയിച്ചു.

1986 ല്‍ പുറത്തിറങ്ങിയ കളര്‍ ഓഫ്‌ മണി എന്ന ചിത്രത്തിലെ അഭിനയത്തിന്‌ അദ്ദേഹത്തിന്‌ ഓസ്‌കാര്‍ അവാര്‍ഡ്‌ ലഭിച്ചു. ജാക്കി വിറ്റായരുന്നു അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. 1949 മുതല്‍ 1958 വരെയാണ്‌ ആ ദാമ്പത്യം നീണ്ടുനിന്നത്‌. അന്‍പത്തിയെട്ടില്‍ ജാക്കി മരിക്കുമ്പോള്‍ അദ്ദേഹത്തിന്‌ ഒരു പുത്രനും രണ്ടു കുട്ടികളും പിറന്നിരുന്നു 1978-ല്‍ പുത്രന്‍ സ്‌കോട്ട്‌ അമിതമായി മയക്കുമരുന്നുപയോഗിച്ചതിനെത്തുടര്‍ന്നു മരിച്ചു. മകന്റെ മരണം നല്‍കിയ ഞെട്ടലില്‍നിന്നു മോചിതനായ ന്യൂമാന്‍ മയക്കുമരുന്നുപയോഗത്തില്‍നിന്ന്‌ മുക്‌തി നല്‍കുന്നതിന്‌ മകന്റെ പേരില്‍ സ്‌ഥാപനം ആരംഭിച്ചു. ഭാര്യ മരിച്ച വര്‍ഷം തന്നെ അദ്ദേഹം നടിയായ ജോണാ വുഡ്‌വാര്‍ഡിനെ ന്യൂമാന്‍ വിവാഹം കഴിച്ചു. ഫീച്ചര്‍ ഫിലിമായ ലോംഗ്‌, ഹോട്ട്‌ സമ്മര്‍, റലി റൗണ്ട്‌ ഫ്‌ളാഗ്‌ ബോയ്‌സ്‌, വിന്നിംഗ്‌ ഹാരി ആന്‍ഡ്‌ സണ്‍, തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങി. അഭിനയത്തിനൊപ്പം അദ്ദേഹം റേച്ചല്‍, പുലിറ്റ്‌സര്‍ സമ്മാനം നേടിയ നാടകമായ ഷാഡോ ബോക്‌സിന്റെ ടെലിവിഷന്‍ പരിഭാഷ, ടെന്നസീ വില്യംസിന്റെ ദ ഗ്ലാസ്‌ മാനേജറി തുടങ്ങിയ സംരംഭങ്ങളിലൂടെ അദ്ദേഹം സംവിധാന രംഗത്തേക്കും കടന്നു. 2002 ലാണ്‌ അദ്ദേഹം അവസാനമായി സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്‌. പിന്നീട്‌ 2007-ല്‍ സിനിമയില്‍നിന്നുള്ള റിട്ടയര്‍മെന്റ്‌ പ്രഖ്യാപിച്ചു. കടുത്ത പുകവലിയാണു അദ്ദേഹത്തെ രോഗാതുരനാക്കിയതെന്ന്‌ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞിരുന്നത്‌.

ഇതിനിടയില്‍ ന്യൂമാന്‍ കാറോട്ടക്കാരന്‍, ഫുഡ്‌ പ്രൊഡക്‌്‌ഷന്‍, വൈന്‍ നിര്‍മാണം എന്നിങ്ങനെ വിവിധ മേഖലകളില്‍ കടന്നു. കാറോട്ടത്തില്‍ ന്യൂമാന്‍ നിരവധി നേട്ടങ്ങള്‍ കൊയ്‌തു. പ്രശസ്‌തമായ അറ്റ്‌ലാന്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌ ടീമിലും അദ്ദേഹത്തിന്റെ കമ്പനി അംഗമായിരുന്നു. ബിസിനസില്‍നിന്നു കിട്ടുന്ന ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു. കൊസോവോയിലും മറ്റിടങ്ങളിയലുമുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം ലക്ഷക്കണക്കിനു ഡോളര്‍ സംഭാവന ചെയ്‌തു. കമ്മിറ്റി എന്‍കറേജിംഗ്‌ കോര്‍പ്പറേറ്റ്‌ ഫിലാന്ത്രോപ്പിയുടെ സ്‌ഥാപകന്‍ കൂടിയാണ്‌ ന്യൂമാന്‍.

2008 ല്‍ അദ്ദേഹം സ്‌റ്റേജ്‌ ഷോയില്‍ പങ്കെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും മേയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. ഇതിനിടയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയെ സൂചിപ്പിക്കുന്ന ഫോട്ടോഗ്രാഫുകളും പുറത്തുവന്നു. അതില്‍ അദ്ദേഹം തീര്‍ത്തും ക്ഷീണിതനായിരുന്നു. അദ്ദേഹത്തിന്റെ സാലഡ്‌ കമ്പനി ആരംഭിക്കുന്ന സമയം ന്യൂമാന്‍ തന്റെ രോഗത്തെപ്പറ്റി എഴുത്തുകാരന്‍ എ.ഇ. ഹോച്‌നറോട്‌ വെളിപ്പെടുത്തിയിരുന്നു. തന്റെ കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ സെപ്‌റ്റംബര്‍ 23 ന്‌ അദ്ദേഹം ഓര്‍മകളുടെ വെള്ളിവെളിച്ചത്തിലേക്കു മടങ്ങി. മരണത്തിനൊപ്പം വിട്ടുപോകാത്ത ചില നന്മകള്‍ അവശേഷിപ്പിച്ചുകൊണ്ട്‌.