Tuesday, September 23, 2008

നിശബ്‌ദ സിനിമ

ദ പാഷന്‍ ഓഫ്‌ ദ ജോവാന്‍ ഓഫ്‌ ദ ആര്‍ക്‌ എന്ന സിനിമയെപ്പറ്റി രാജീവ്‌ നാഥ്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പിലെഴുതിയ ലേഖനം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ നിശബ്‌ദ സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യം ഓര്‍മവന്നത്‌. വേദി തൃശൂരിലെ കൈരളി തീയറ്റര്‍. ഫിലിം ഫെസ്‌റ്റിവലിനായി ബാല്‍ക്കണിയില്‍ തന്നെ നേരത്തെ സ്‌ഥാനം പിടിച്ചിരുന്നു. പത്രക്കാര്‍ക്കു കിട്ടുന്ന ഫ്രീ പാസിലായിരുന്നു കാഴ്‌ച്ച. പൊതുവേ മലയാള സിനിമയ്‌ക്ക്‌ കൃത്യമായി ഇടം കിട്ടാതിരിക്കുന്ന ഫെസ്‌റ്റിവല്‍ വേദികളില്‍ ഇടയ്‌ക്കെത്തുന്ന മലയാളം സിനിമകള്‍ക്കു നല്ല തിരക്കായിരിക്കും. മുടി നീട്ടിയ ചേട്ടന്‍മാരും ജുബ്ബയും ലോവേസ്‌റ്റ്‌ ജീന്‍സിട്ട കക്ഷികളും നിരനിരയായി ആഢ്യഭാവത്തില്‍ തന്നെയുണ്ട്‌. സിനിമയെപ്പറ്റി കാര്യമായി ഒന്നുമറിയാത്തതിനാല്‍ ഒരുമൂലയില്‍ ഞങ്ങളും ഇരുന്നു. ബയോസ്‌കോപ്പ്‌ എന്ന ടെലിഫിലിമായിരുന്നു കളിക്കുന്നത്‌. സിനിമ തുടങ്ങി രണ്ടു മിനുട്ടുകഴിഞ്ഞിട്ടും ഓഡിയോ വന്നില്ല. ചിലര്‍ ഓഡിയോയ്‌ക്കു വേണ്ടി കൂക്കലു തുടങ്ങി. അപ്പോള്‍ ഞങ്ങളിരുന്ന വേദിയുടെ വശത്തുനിന്നും കമന്റ്‌ `` ചേട്ടാ ഇതു നിശബ്‌ദ സിനിമയാ'' അപ്പുറം നിശബ്‌ദമായി. വീണ്ടും അവര്‍ കൂക്കലു തുടങ്ങി. ഇത്തവണയും നിശബ്‌ദ സിനിമയെന്നു പറഞ്ഞ്‌ ചിലര്‍ അവരെ കളിയാക്കി. പക്ഷേ സിനിമ തുടങ്ങി അഞ്ചുമിനുട്ടു കഴിഞ്ഞപ്പോഴേക്കും ഓഡിയോ വന്നു. അപ്പുറത്തുനിന്നായി അപ്പോള്‍ കമന്റ്‌. ``എന്തു കാണാനാടോ വന്നിരിക്കുന്നത്‌, ആ ഷെഡ്യൂള്‍ ഷീറ്റെങ്കിലും ഒന്നു വായിച്ചുനോക്ക്‌.'''

ഇതാണു നമ്മുടെ സിനിമാക്കമ്പക്കാരുടെ അവസ്‌ഥ. മുടി നീട്ടി ഞങ്ങളുടെ ഭാഷയില്‍ `യോയോ' ആയി (ഇത്തരം വേഷക്കാരുടെ പാട്ടുകളില്‍ ഇടയ്‌ക്കിടെ യോ..യ്യോ.. എന്ന്‌ ഇവര്‍ പറയാറുണ്ടല്ലോ... അങ്ങനെയാണ്‌ വാക്കു ജനിക്കുന്നത്‌) നടക്കുന്നവരുടെ അവസ്‌ഥ അപ്പോഴാണു മനസിലായത്‌. സിനിമയ്‌ക്കു മാത്രമല്ല പ്രശ്‌നം. പ്രേക്ഷകര്‍ക്കുമുണ്ട്‌. നല്ല സിനിമകള്‍ തെരഞ്ഞെടുത്തു പ്രദര്‍ശിപ്പിക്കുന്നിടത്ത്‌ ശരാശരി ആസ്വാദന നിലവാരം പോലുമില്ലാതെ വെറും ജാടയുടെ പുറത്താണിവര്‍ പിടിച്ചുനില്‍ക്കുന്നത്‌.

സായിപ്പിന്റെ കൈയില്‍നിന്ന്‌ ബയോസ്‌കോപ്പെന്ന പഴയ സിനിമാ പ്രൊജക്‌ടര്‍ വാങ്ങി ഉല്‍സവപ്പറമ്പുകളിലും മറ്റും പ്രദര്‍ശനം നടത്തുന്ന നാട്ടുമ്പുറത്തുകാരന്‍. അദ്ദേഹത്തിന്റെ ഭാര്യയുടെ അസുഖത്തിനു കാരണം ബയോസ്‌കോപ്പാണെന്നു പറയുന്ന കുടുംബക്കാര്‍. ഇതിനെതിരേ അദ്ദേഹം നടത്തുന്ന വാദങ്ങളൊന്നും വിലപ്പോകുന്നില്ല. ഭാര്യമരിക്കുന്ന സമയത്തും അദ്ദേഹം ബയോസ്‌കോപ്പുമായി ഉല്‍സവപ്പറമ്പിലായിരുന്നു. മാനസികമായി തകര്‍ന്ന അദ്ദേഹം യാഥാസ്‌ഥിതികത്വത്തിനു കീഴടങ്ങി ബയോസ്‌കോപ്പ്‌ ഉപേക്ഷിക്കുന്നിടത്താണ്‌ കഥ അവസാനിക്കുന്നത്‌. നാടന്‍ വാക്കുകള്‍ കൊണ്ടു മെനഞ്ഞ തിരക്കഥ. സംവിധായകന്‍ ഉപയോഗിക്കുന്ന സിംബോളിക്‌ സീനുകള്‍ ഒഴിച്ചാല്‍ ഏതു കുഞ്ഞിനും സിനിമ മനസിലാകും. നല്ല സിനിമയെന്ന്‌ ആര്‍ക്കും പറയാവുന്ന ഒന്ന്‌. കഴിഞ്ഞ നൂറ്റാണ്ടിലെ കഥയെന്നു പറഞ്ഞു പരിചയപ്പെടുന്ന സിനമയെ അക്കാലത്തിന്റെ മനസുമായിരുന്നു കാണാന്‍ പറ്റാത്തവര്‍ എന്തു പ്രേക്ഷകന്‍. എന്നിട്ടിവര്‍ വിലയിടുന്നു മോശം സിനിമ. ഇത്തരക്കാരോട്‌ ഒരു അപേക്ഷ. ദയവുചെയ്‌ത്‌ അഭിപ്രായങ്ങള്‍ പറയാതിരിക്കുക. അതൊരു വ്യക്‌തി പരമായ അവകാശമെന്നു സമ്മതിക്കുന്നെങ്കിലും. കാരണം ഒരു കള്ളം നൂറുതവണപറഞ്ഞാല്‍ അതു സത്യമാകുമെന്നു ഗീബല്‍സ്‌ പറഞ്ഞിട്ടുണ്ട്‌. അതുകൊണ്ടു മാത്രം..

3 comments:

ഭൂമിപുത്രി said...

ദീപാങ്കുരൻ,നല്ലസിനിമ ആസ്വദിയ്ക്കണമെങ്കിലും
അതിനൊരു പരിശീലനം വേണം.മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഹീറോയിക്ക് ആന്റിക്ക്സിൽ
തളച്ചിട്ടിരിയ്ക്കുന്നു ശരാശരി കാഴ്ച്ചക്കാരന്റെ അഭിരുചികൾ,എന്തുചെയ്യൂം?

deepdowne said...

നന്ദി!
ഞാൻ ഒരു 'നി:ശബ്ദ'ചിത്രത്തെക്കുറിച്ച്‌ ഒരു പോസ്റ്റ്‌ ഇട്ടതേയുള്ളൂ :)

siva // ശിവ said...

യോ യോ വേഷമിട്ട് ബുദ്ധി ജീവി ചമയുന്ന ഇവരെപ്പോലെയുള്ളവരുടെ ജാഡ ഞാനും പലപ്പോഴും അനുഭവിച്ചിട്ടുണ്ട്...സിനിമ എന്തെന്ന് അറിയാത്ത വര്‍ഗ്ഗം...