Wednesday, February 4, 2009

കാഴ്‌ചയുടെ`ഉത്സവകാലം'

അഥവാ അന്നു സിനിമകള്‍ ഉത്സവങ്ങളായിരുന്നു!!


സിനിമകള്‍ ഉത്സവങ്ങളാകും(ഫെസ്‌റ്റിവല്‍) മുമ്പ്‌ ഉത്‌സവപ്പറമ്പുകളെ സിനിമയുടെ ലോകത്തേക്കു കൊണ്ടുവന്ന ചലച്ചിത്രകാരന്‍ ഒരാളേ ഉണ്ടാകൂ. അത്‌ തൃശൂരിന്റെ മാത്രം (പ്രാദേശിക) ചലച്ചിത്രകാരനാണ്‌. പൂനം റഹിം. പതിനാറ്‌ എം.എം. സിനിമയുടെ പ്രചാരണത്തില്‍ കാലഘട്ടത്തിനൊപ്പം നീങ്ങിയയാള്‍. അന്ന്‌, ഫിലിം സൊസൈറ്റികളും ക്ലബുകളും സജീവമാകുന്നതിനു മുമ്പ്‌ ഫിലിം റെപ്രസെന്റേറ്റീവായിത്തുടങ്ങി ജനകീയ സിനിമയുടെ ഉറ്റചങ്ങാതിയായി മാറുകയായിരുന്നു പൂനം. അന്നും ഇന്നും അതു ശരിതന്നെ. പെട്ടിക്കുള്ളില്‍ ചുരുട്ടിവച്ചിരുന്ന ഫിലിം റോളുകള്‍ക്കൊപ്പം റഹീം യാത്രതുടങ്ങിയിട്ട്‌ മുപ്പത്തഞ്ചു വര്‍ഷം. ചരിത്രത്തിലിടം കണ്ടിട്ടുള്ള പല സിനിമകളും ഇതിനിടയില്‍ റഹീമിന്റെ പ്രൊജക്‌ടറിലൂടെ കറങ്ങിത്തിരിഞ്ഞിട്ടുണ്ട്‌.

16 എം.എം. പ്രൊജക്‌ടറുകള്‍ക്കു സമീപിക്കുക: പൂനം പിക്‌ചേഴ്‌സ്‌ എന്ന ചുവരെഴുത്ത്‌ തൃശൂരിന്റെ മതിലുകളില്‍ പൂപ്പല്‍ മായിക്കാതെ ഇന്നും സജീവമാണ്‌. അക്കാലത്തു പ്രത്യക്ഷപ്പെട്ടിരുന്ന ` അടിയന്തരാവസ്‌ഥ അറബിക്കടലില്‍' എന്ന എഴുത്തുകളേക്കാള്‍ ഇത്‌ അതിജീവിച്ചു. ഐസന്‍സ്‌റ്റീനിന്റെ വിഖ്യാതമായ ബാറ്റില്‍ഷിപ്പ്‌ പൊട്ടംകിനില്‍ വെടിയേറ്റ കുഞ്ഞുമായി അമ്മ നില്‍ക്കുന്ന പടവുകളും കുറസോവയുടെയും ബുനുവലിന്റെയും പോളന്‍സ്‌കിയുടേയും ഇങ്ങിവിടെ എം.ജി.ആറിന്റെയും സത്യന്റെയും നസീറിന്റെയും വിന്‍സെന്റിന്റെയും ഭാവതീവ്രതകള്‍ ഒരേപോലെ റഹീമിന്റെ പ്രൊജക്‌ടറുകള്‍ അക്കാലത്തു സ്‌ക്രീനിലെത്തിച്ചു.തീയറ്ററുകള്‍പോലും അത്രകണ്ട്‌ സജീവമല്ലാതിരുന്ന മലയാളത്തില്‍, റഹീമിന്റെ ഫിലിം പെട്ടികള്‍ക്കായി കാത്തുകെട്ടിനില്‍ക്കാനും ആളുകളുണ്ടായിരുന്നു.

മങ്ങി, കടകട ശബ്‌ദത്തില്‍, വെട്ടിവെട്ടി പ്രവര്‍ത്തിച്ചിരുന്ന പ്രൊജക്‌ടറുകള്‍ ഇന്ന്‌ കാഴ്‌ചവസ്‌തുവായിപ്പോലും കിട്ടാനില്ലെങ്കിലും ഇതേപോലെ ഇരുപതോളം പ്രൊജക്‌ടറുകള്‍ റഹീമിന്റെ ഗോഡൗണില്‍ സുഖശയനത്തിലാണ്‌.അടച്ചിട്ട മുറിയില്‍ കറുത്ത തുണികൊണ്ടു മറച്ച ജനലുകളുമായി കോളാമ്പിക്കുള്ളിലൂടെ കടന്നുവന്നിരുന്ന സിനിമയും ശബ്‌ദവും എത്തിച്ചിരുന്ന `സിനിമാക്കാരന്‍' ചേട്ടന്‍മാരെ ആരാധനയോടെ നോക്കുന്ന ചെറുപ്പവും ഇന്നില്ല. സ്‌കൂളുകളില്‍ ഒന്നോ രണ്ടോ രൂപ പിരിവെടുത്തു പ്രദര്‍ശിപ്പിച്ചിരുന്നപ്പോള്‍, അന്ന്‌ നായകന്റെ `സ്‌റ്റണ്ട്‌' കണ്ടുള്ള കരച്ചിലുകളും ഇന്നു കേള്‍ക്കാനിലെന്നു റഹീം പറയുന്നു. കാരണം, സ്‌കൂളുകളില്‍ ഫിലിംക്ലബുകളിലൂടെ സിനിമ എന്ന മാധ്യമം ഇന്നു സജീവമാണ്‌. ചാര്‍ളി ചാപ്ലിന്റെ വിഖ്യാത സിനിമ `ദ കിഡ്‌' പ്രദര്‍ശിപ്പിച്ചിട്ട്‌ തലമുറകള്‍ മാറി. ഇന്നും അതേ ഇഷ്‌ടമാണ്‌ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍. ഇതിനു പുറമേ, ബഷീര്‍ ദ മാന്‍ തുടങ്ങിയ സിനിമകളും സിലബസിന്റെ ഭാഗമായി കാണിക്കുന്നു. വേഗത്തിന്റെ മാന്ത്രികത കണ്ണിനുമുന്നില്‍ ചലനമായി മാറുന്ന കലയുടെ പ്രചാരണത്തില്‍ അന്നത്തെ ആവേശംതന്നെയാണ്‌ ഇന്നും റഹീമിന്‌. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ റഹീമിന്റെ ചലച്ചിത്രശേഖരത്തെ ആധാരമാക്കി നിര്‍മിച്ച `16 എം.എം.' ഡോക്കുമെന്ററിയും പ്രത്യേക പരാമര്‍ശം നേടി !

ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശിയായ റഹ്‌മത്തലി എന്ന പൂനം റഹീം 16 എം.എം. പ്രൊജക്‌ടറുകളുടെ സഹചാരിയാകുന്നതും യാദൃച്‌ഛികമല്ല. യാഥാസ്‌ഥിതിക മുസ്‌ലിം കുടുംബത്തിലായിരുന്നതിനാല്‍ സിനിമയെ പ്രോത്സാഹിപ്പിക്കാത്ത അന്തരീക്ഷം. സിനിമ കാണുന്നത്‌ ദുര്‍ഗ്രഹവും. എങ്കിലും സിനിമയായിരുന്നു സ്വപ്‌നം. പ്രാഥമിക വിദ്യാഭ്യാസം മാത്രമായിരുന്നതിനാല്‍ ഉന്നത പദവികളും പ്രതീക്ഷിക്കാനാവുമായിരുന്നില്ല. ഭിലായില്‍ ഉരുക്കുവ്യവസായം തഴച്ചുവളര്‍ന്നിരുന്ന കാലഘട്ടത്തില്‍ അവിടെ കേരളീയ ഉത്‌പന്നങ്ങള്‍ വില്‌ക്കുന്നയാളായിരുന്നു റഹീമിന്റെ അച്‌ഛന്‍. മലയാളിയുടെ നിത്യജീവിതത്തില്‍നിന്നു മാറ്റി നിര്‍ത്താനാവാത്ത കേരളത്തിന്റെ തനതു വസ്‌തുക്കള്‍ വില്‌പന നടത്തുകയായിരുന്നു റഹീമിന്റെ അച്‌ഛന്‍. അന്നു ഭിലായില്‍ ആയിരക്കണക്കിനു മലയാളികള്‍ താമസിച്ചിരുന്നു. ദിവസേന അവിടുള്ളവര്‍ക്കു മുന്നില്‍ നാലുതവണ പ്രദര്‍ശനം നടത്തിയിരുന്നു. ചന്ദ്രതാരാ ഫിലിംസ്‌ എത്തിക്കുന്ന ചിത്രങ്ങളായിരുന്നു അവിടെ ഏറെയും പ്രദര്‍ശിപ്പിച്ചിരുന്നത്‌. റഹീമിന്റെ അച്‌ഛന്റെ കടയ്‌ക്കു സമീപമായിരുന്നു ചന്ദ്രതാരാ ഫിലിംസിന്റെ ഓഫീസ്‌. സിനിമാക്കമ്പം കയറിയ റഹീം മുഴുവന്‍ സമയവും അവിടെക്കൂടി. റഹീമിനെ വീട്ടില്‍നിന്നു പുറത്താക്കുന്നതു വരെ ഈ കമ്പം തുടര്‍ന്നു. അതോടെ പട്ടിണിക്കാലവും ആരംഭിച്ചു.

അങ്ങനെയാണ്‌ റഹീം ചെന്നൈക്കു വണ്ടി കയറുന്നത്‌. ആകെ അവിടെ അറിയാവുന്നത്‌ ചന്ദ്രതാരാ ഫിലിംസിന്റെ ഓഫീസ്‌ വിലാസം മാത്രം. ആ പരിചയംവച്ച്‌ സിനിമാനടന്‍ സത്യന്‍ ഏറ്റെടുത്തു നടത്തിയിരുന്ന ഭാരത്‌ ഫിലിംസിന്റെ റെപ്രസെന്റേറ്റീവായി. അന്നും ഭിലായ്‌ തന്നെയായിരുന്നു സിനിമാ പ്രദര്‍ശനത്തിന്റെ ലാവണം. ശമ്പളം ഭക്ഷണത്തിനു പോലും തികയില്ല. അര്‍ധപട്ടിണിയെന്നും പറയാം. ഇവിടെ മുതലാണ്‌ റഹീം സിനിമയ്‌ക്കൊപ്പം `ഓടി'ത്തുടങ്ങിയത്‌. ഭാരത്‌ ഫിലിംസ്‌ വിതരണം ചെയ്‌തിരുന്ന ഒട്ടുമിക്ക സിനിമകളുമായി ഇക്കാലമത്രയും റഹീം ഇന്ത്യ മുഴുവന്‍ കറങ്ങി. പെട്ടിക്കുമുകളില്‍ യാത്രക്കാരിലൊരാള്‍വച്ച മീന്‍പെട്ടിയില്‍നിന്നു വെള്ളമിറങ്ങി `വെള്ളിത്തിര' എന്ന സിനിമയുടെ പ്രിന്റ്‌ നഷ്‌ടപ്പെട്ടു. ഈ നഷ്‌ടം ഭാരത്‌ഫിലിം കമ്പനിയില്‍ ജോലിചെയ്‌തു നികത്തി. അവിടുന്നിറങ്ങിയ റഹീം ആശാഫിലിംസില്‍ ചെന്നെത്തി. പി.എന്‍. മേനോന്റെ `ഓളവും തീരവും' ഹിറ്റായി നില്‌ക്കുന്ന സമയം. ഇവിടെയും ജീവിതം അലച്ചിലിന്റേതായിരുന്നു. അങ്ങനെയാണ്‌ സ്വന്തമായി വിതരണമെന്ന ആശയം ജനിക്കുന്നത്‌. ആശാഫിലിംസില്‍നിന്നു വാങ്ങിയ പഴയ `ചതുരംഗം', `അരപ്പവന്‍' എന്നീ സിനിമകളുടെ പെട്ടിയുമായി നേരേ കേരളത്തിലേക്ക്‌. ട്രെയിനില്‍നിന്നിറക്കിയ പെട്ടി എന്തു ചെയ്യണമെന്നറിയാത്തതിനാല്‍ ദിവസങ്ങളോളം റെയില്‍വേ സ്‌റ്റേഷനില്‍ കിടന്നു. വീട്ടിലേക്കു പോകാനാവാത്തതിനാല്‍ സിലോണ്‍ ലോഡ്‌ജില്‍ മുറിയെടുത്തു. അവിടെ `സുമതി ഫിലിംസിന്റെ' ഓഫീസും പ്രവര്‍ത്തിച്ചിരുന്നു. റഹീമിന്റെ പെട്ടിയെപ്പറ്റി അറിഞ്ഞ ഇവര്‍ ഈ രണ്ടു സിനിമയും 250 രൂപ ദിവസ വാടകയ്‌്‌ക്കെടുത്തു. കുന്നംകുളം ജവഹര്‍ തീയറ്ററിലായിരുന്നു പ്രദര്‍ശനം. ഇതു വിജയിക്കുമെന്നു മനസിലായതോടെ `പൂനംപിക്‌ചേഴ്‌സ്‌' എന്ന പേരില്‍ എവറസ്‌റ്റ്‌ ഹോട്ടലില്‍ ഒമ്പതു രൂപയ്‌ക്കു മുറിയെടുത്ത്‌ രണ്ടു പെട്ടിയും അങ്ങോട്ടു മാറ്റി. ഓരോ സിനിമ മാറുന്നതിന്റെയും ഇടയ്‌ക്കു കിട്ടുന്ന ഒന്നോരണ്ടോ ദിവസമായിരുന്നു പ്രദര്‍ശനം. ഇതു വിജയിക്കുമെന്നു കണ്ടതോടെ വീണ്ടും ചെന്നൈയിലെത്തി കുറച്ചുസിനിമകളുടെ പ്രിന്റുമായെത്തി. ഏറെക്കാലം ഇത്രയും പ്രിന്റുകള്‍കൊണ്ട്‌ കളിച്ചെങ്കിലും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ യുഗം അവസാനിച്ചതോടെ വീണ്ടും പ്രതിസന്ധി ആരംഭിച്ചു. `ശരശയ്യ'യാണ്‌ അവസാനമായി കളിച്ച ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ സിനിമ.

നാടകബുക്കിംഗ്‌ ആരംഭിച്ചതോടെയാണ്‌ സിനിമ ഉത്സവപ്പറമ്പുകളിലേക്കെത്തുന്നത്‌. തൃശൂര്‍ ജില്ലയിലാദ്യമായി ഉത്സവപ്പറമ്പുകളില്‍ സിനിമാ പ്രദര്‍ശനം ആരംഭിച്ചതും റഹീമാണ്‌. ഓരോ രണ്ടു നാടകങ്ങള്‍ക്കുമിടയിലുള്ള സമയമാണ്‌ പ്രദര്‍ശനം. കള്ളിയങ്കാട്ടു നീലിയാണ്‌ അന്ന്‌ പ്രദര്‍ശിപ്പിച്ചിരുന്നത്‌. 16 എം.എം. പ്രൊജക്‌ടറില്‍ വെട്ടിവെട്ടി ഓടിക്കൊണ്ടിരുന്ന സിനിമയെ കൗതുകത്തോടെയും ആവേശത്തോടെയുമാണ്‌ ജനം സ്വീകരിച്ചത്‌. ജനം ശ്രദ്ധിക്കുന്നെന്നു മനസിലായതോടെ സംഘാടകരും പുതിയ പുതിയ സിനിമകള്‍ ആവശ്യപ്പെട്ടു തുടങ്ങി. അതോടെ അതുവരെ ഉത്സവപ്പറമ്പുകള്‍ അടക്കിവാണിരുന്ന കഥാപ്രസംഗത്തിനോടുള്ള ജനങ്ങളുടെ താത്‌പര്യവും നഷ്‌ടപ്പെട്ടു. ക്രമേണ കഥാപ്രസംഗത്തിന്റെ `റോള്‍' അവസാനിച്ചു. റഹീമിന്റെ ഭാഷയില്‍ `കഥാപ്രസംഗം നിന്നു' സിനിമ വളര്‍ന്നു. ഫിലിം ഇടയ്‌ക്കു പൊട്ടുന്നതും ശബ്‌ദത്തിന്റെ അവ്യക്‌തതയുമായിരുന്നു പ്രശ്‌നം.

16 എം.എം. സിനിമ 35 എം.എമ്മിലേക്കു മാറിയതായിരുന്നു അടുത്ത പ്രതിസന്ധി. 16 എം.എം. സിനിമയുടെ ഇരട്ടിയിലേറെത്തുക 35 എം.എം. പ്രദര്‍ശനത്തിനാകും. കളര്‍ സിനിമകള്‍ വ്യാപകമായതും ഇടയ്‌ക്ക്‌ പ്രതിസന്ധിയുണ്ടാക്കി. എന്നാല്‍ അപ്പോഴേക്കും ഉത്സവപ്പറമ്പുകളുടെ ഉറ്റതോഴനായി റഹീം മാറിയിരുന്നു. ഒരു സിനിമയുടെ രണ്ടു പ്രിന്റുമായി പതിനാറിടത്തു പ്രദര്‍ശനം നടത്തിയിരുന്ന `സര്‍ക്കസ്‌' വിദ്യയും റഹീം ഓര്‍ക്കുന്നു. ഒരിടത്ത്‌ ഓടിത്തീര്‍ന്ന ഒന്നാം റീലുമായി രണ്ടാമത്തെ ഉത്സവപ്പറമ്പിലേക്ക്‌. അപ്പോഴേക്കും ആദ്യത്തെ ഇടത്ത്‌ രണ്ടാമത്തെ റീല്‍ തീര്‍ന്നിരിക്കും. അതുമായി രണ്ടാമത്തെ ഉത്സവപ്പറമ്പിലേക്ക്‌. അവിടെ ഓടിത്തീര്‍ന്ന ഒന്നാമത്തെ റീലുമായി മൂന്നാമത്തെ ഉത്സവപ്പറമ്പിലേക്ക്‌... ഇതിങ്ങനെ പതിനാറിടം വരെ നീളും. ഇടയ്‌ക്കു പവര്‍കട്ടുണ്ടാകുമ്പോഴാണ്‌ ഇതിനു താളം തെറ്റുക. പിന്നീട്‌ ജനങ്ങളുണ്ടാക്കുന്ന `ഫീഡ്‌ബാക്ക്‌' അടിയില്‍ വരെയെത്തും. ജോണ്‍ എബ്രഹാമിനെപ്പോലുള്ള ചലച്ചിത്രകാരന്മാരുമായി അടുത്തബന്ധമായിരുന്നു റഹീമിന്‌. റഹീം കാലത്തിനൊത്ത്‌ വാണിജ്യ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നതിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്നതും ജോണ്‍ എബ്രഹാം ആയിരുന്നു. `നിന്റെ സിനിമകള്‍ ഞാന്‍ കത്തിച്ചുകളയുമെന്നായിരുന്നു മിക്കപ്പോഴും ഭീഷണിയെന്ന്‌' റഹിം ചിരിച്ചുകൊണ്ട്‌ ഓര്‍ക്കുന്നു.

റിലീസിനുശേഷം പതിനെട്ടു ദിവസം കഴിഞ്ഞാലാണ്‌ ഒരു സിനിമയുടെ പകര്‍പ്പു കിട്ടുക. ടി.വി. പോലുള്ള മാധ്യമങ്ങള്‍ വ്യാപകമായെങ്കിലും പാലക്കാട്‌, തൃശൂര്‍ ജില്ലകളിലായി ഇന്നും 600 സിനിമ കളിക്കാറുണ്ട്‌. പഴയ 16 എം.എം. പ്രൊജക്‌ടറില്‍നിന്ന്‌ ടെക്‌നോളജി വളര്‍ന്നപ്പോള്‍ ഒപ്പം വളരാന്‍ റഹീമും മടിച്ചില്ല. ഇപ്പോള്‍ ഡിജിറ്റല്‍ പ്രൊജക്‌ടറും പ്ലാസ്‌മ സ്‌ക്രീനും ഉപയോഗിച്ചാണു പ്രദര്‍ശനം. ഇനിയത്‌ എല്‍.ഇ.ഡി. സ്‌ക്രീന്‍ ഇറങ്ങാന്‍ നോക്കിയിരിക്കുകയാണ്‌ റഹീം. ഇത്രയൊക്കെയാണെങ്കിലും പഴയ സിനിമകളുടെ ശേഖരം കൈവിടാന്‍ റഹീം തയാറല്ല. 700 സിനിമകളുടെ അടക്കം അതിഗംഭീരന്‍ സിനിമാ ശേഖരം റഹീമിന്റെ പക്കലുണ്ട്‌. ഇവയില്‍ പലതിന്റെയും നെഗറ്റീവുകള്‍ ലാബുകളുടെ കൈയില്‍ പോലുമില്ല. ഇതില്‍ ഏറ്റവും അമൂല്യം കള്ളിയങ്കാട്ടു നീലിയാണെന്ന്‌ റഹീം പറയുന്നു. ഇതിനു ലക്ഷം തരാമെന്നു പറഞ്ഞാലും കൊടുക്കില്ല. ചോറ്റാനിക്കരയമ്മ എന്ന സിനിമയുടെ നെഗറ്റീവ്‌ നഷ്‌ടപ്പെട്ടപ്പോള്‍ റഹീമിനെയാണു സമീപിച്ചത്‌. നെഗറ്റീവ്‌ നഷ്‌ടപ്പെട്ട ഓളവും തീരവും എന്ന സിനിമയുടെ പ്രിന്റും റഹീമാണു നല്‌കിയത്‌. ഇത്രയും വലിയൊരു ശേഖരം കൈയിലുണ്ടായിട്ടും അതൊക്കെ സംരക്ഷിക്കാന്‍ പെടാപ്പാടു പെടുകയാണ്‌ റഹീം. പൂപ്പല്‍ പിടിക്കാതിരിക്കാന്‍ താത്‌കാലികമായി തുണിയില്‍ പൊതിഞ്ഞു സംരക്ഷിച്ചിരിക്കുന്നു. ഇതും ശാശ്വതമല്ല. തനിക്കുശേഷം മകനു നല്‌കുമെന്നു പറയുന്ന റഹീം പക്ഷേ, ഇതെത്രകാലം എന്നോര്‍ത്ത്‌ ആശങ്കപ്പെടുന്നു. ഇവയ്‌ക്കൊപ്പം ഇരുപതോളം 16 എം.എം. പ്രൊജക്‌ടറുകളും ഗോഡൗണില്‍ ഉറക്കത്തിലാണ്‌. വല്ലപ്പോഴും കൗതുകത്തിനായി ആരെങ്കിലും വന്നുനോക്കുമെന്നല്ലാതെ ഇവയ്‌ക്കും പ്രത്യേകിച്ചു ജോലിയൊന്നുമില്ല. ഇന്നും വിളിച്ചാല്‍ ഉത്‌സവപ്പറമ്പുകളില്‍ പ്രദര്‍ശനത്തിനു തയാറാണെന്നാണ്‌ റഹീം പറയുക. സിനിമാ പ്രദര്‍ശനം തീയറ്ററുകളിലെത്തിയപ്പോള്‍ ജനങ്ങള്‍ക്കു നഷ്‌ടപ്പെട്ട പ്രതികരണശേഷിയാണ്‌ റഹീമിനെ സങ്കടപ്പെടുത്തുന്നത്‌. റഹീമിനെപ്പോലെ ഏകദേശം നൂറ്റിപ്പതിനാറോളം ആളുകള്‍ ഈ രംഗത്തുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണ്‌ ശേഷിക്കുന്നത്‌. അതിലൊരാള്‍ ഇരിങ്ങാലക്കുടക്കാരന്‍തന്നെയാണ്‌. എങ്കിലും റഹീം പിന്മാറാന്‍ തയാറല്ല. ഒരിക്കല്‍ കയറിക്കൂടിയ സിനിമാക്കമ്പം ഇന്നും വിട്ടുമാറിയിട്ടില്ലെന്നാണ്‌ റഹീം ഇതിനു പറയുന്ന കാരണം. സാധാരണക്കാരന്റെ അടുത്തേക്കു സിനിമയെത്തിച്ച ഈ `ചലച്ചിത്രകാരന്‍' ഈയൊരാവേശത്തില്‍ത്തന്നെയാണ്‌ മുന്നോട്ടുപോകുന്നതും.

Wednesday, November 26, 2008

പാവങ്ങളുടെ `അമ്മ'

മുറിക്കുള്ളില്‍ ശവമടക്കേണ്ടിടത്തോളം ഭൂമിയുടെ അസന്തുലിതാവസ്‌ഥ നിലനില്‍ക്കുന്ന നമ്മുടെ നാടിന്‌ കണ്ടു പഠിക്കാവുന്ന ഒരാള്‍. സ്വന്തം കീശ വീര്‍പ്പിക്കുന്നതിനു നടത്തുന്ന ദളിത്‌ വാചകമടിക്കപ്പുറം പോരാട്ടം ജീവിതത്തോടൊട്ടിച്ചുചേര്‍ത്ത വ്യക്‌തിത്വം. അതാണ്‌ തമിഴ്‌നാടിന്റെ ഈ അമ്മ. അവരുടെ സ്വപ്‌നങ്ങള്‍ ഇപ്പോള്‍ പൂക്കുന്നത്‌ ഈ വൃദ്ധ ദമ്പതികള്‍ക്കൊപ്പം. അതാണ്‌ ഈ അമ്മ.

നേരം പരപരാ വെളുക്കുന്നതിനു വളരെ മുമ്പേ ബാത്തലഗുണ്ടിലെ ചെറിയ വീട്ടില്‍ നാഗമ്മാള്‍ വിളക്കു തെളിയിക്കും. തലേന്നത്തെ ജോലിയുടെ ചടപ്പും ക്ഷീണവും മാറിയിട്ടില്ലായിരിക്കും. അപ്പോള്‍ എഴുന്നേറ്റെങ്കില്‍ മാത്രമേ ഏഴുമൈല്‍ അപ്പുറമുള്ള പാടത്തു കൊയ്‌ത്തിന്‌ എത്താന്‍ കഴിയൂ. കൊയ്‌തുകൂട്ടി നെല്ലളന്നു പതം നിശ്‌ചയിച്ചാലാണ്‌ പിന്നീടൊന്നു നടു നിവര്‍ത്തുക. ശേഷംജന്മി കനിഞ്ഞുനല്‍കുന്ന ഇത്തിരി നെല്ലുമായി വീട്ടിലേക്ക്‌ ഓടും. അപ്പോഴേക്കും സ്‌കൂളില്‍നിന്നെത്തിയ മകള്‍ തളര്‍ന്നുറങ്ങിയിട്ടുണ്ടാകും. അന്നു നാലാംക്ലാളില്‍ പഠിക്കുകയായിരുന്ന ഏക മകളെച്ചൊല്ലി ആ അമ്മ ഏറെ അഭിമാനിച്ചിരുന്നു. പിന്നീട്‌ പതിനായിരക്കണക്കിനു ദളിതരുടെ അമ്മയായി മാറിയ കൃഷ്‌ണമ്മാള്‍ ആയിരുന്നു ആ പെണ്‍കുട്ടി. പട്ടിണിയും അവഗണനയും പീഡനവും മാത്രമുണ്ടായിരുന്ന പഴയ തമിഴ്‌ ദളിത്‌ കുടുംബത്തില്‍നിന്ന്‌ അന്നു സ്‌കൂളില്‍ പോയിരുന്നത്‌ കൃഷ്‌ണമ്മാള്‍ മാത്രമായിരുന്നു. അവിടത്തെ ഏക വിദ്യാസമ്പന്ന. അവിടെനിന്ന്‌ ഈ ബാലിക വളരെ വളര്‍ന്നു. അന്നു നാട്ടിലുണ്ടായിരുന്ന അനീതികള്‍ക്കെതിരേ വിദ്യാഭ്യാസത്തിന്റെ പിന്‍ബലത്തില്‍ ഒരുപാടു പോരാട്ടങ്ങള്‍ നടത്തി. അതിന്റെ അംഗീകാരമെന്നോണം കൃഷ്‌ണമ്മാളിനെ തേടിയെത്തിയത്‌ സമാന്തര നോബല്‍ സമ്മാനമെന്നറിയപ്പെടുന്ന റൈറ്റ്‌ ലൈവ്‌ലിഹുഡ്‌ അവാര്‍ഡായിരുന്നു. നാട്ടുകാരുടെ പ്രിയപ്പെട്ട `അമ്മ' പിന്നീട്‌ ഭൂരഹിതരുടെ അമ്മയായി. കൃഷ്‌ണമ്മാളിന്റെ നേതൃത്വത്തില്‍ ലക്ഷക്കണക്കിനാളുകള്‍ക്കു ഭൂമിയും വീടും ലഭിച്ചു. ഇതിനായി നാട്ടിലെ സവര്‍ണര്‍ക്കും മറ്റ്‌ ധനികര്‍ക്കും എതിരേ കൃഷ്‌ണമ്മാള്‍ നിരവധി സമരങ്ങള്‍ നയിച്ചു. നിസഹകരണമെന്ന ഗാന്ധിമാര്‍ഗത്തിലൂന്നിയാണ്‌ കൃഷ്‌ണമ്മാള്‍ സമരമുഖങ്ങളിലെ പെണ്‍സിംഹമായത്‌. കൃഷ്‌ണമ്മാളിനൊപ്പം ഭര്‍ത്താവ്‌ ശങ്കരലിംഗം ജഗന്നാഥനും സമരങ്ങളില്‍ സജീവമായിരുന്നു. ഇരുവരും ചേര്‍ന്നു സ്‌ഥാപിച്ച ലഫ്‌റ്റി(ലാന്‍ഡ്‌ ഫോര്‍ ടില്ലേഴ്‌സ്‌ ഫ്രീഡം) ഫൗണ്ടേഷന്‍ ഭൂമിയില്ലാത്തവര്‍ക്കു ഭൂമി വാങ്ങി നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. എലികള്‍ നിറഞ്ഞ മണ്‍വീടുകളിലെ അനാരോഗ്യകരമായ ജീവതം ഉപേക്ഷിക്കാന്‍ സമയംകഴിഞ്ഞു എന്ന്‌ ഇവര്‍ ഉറക്കെപ്പറഞ്ഞു. ചളിയില്‍ കുഴഞ്ഞുകിടന്ന ജീവതിത്തിലേക്ക്‌ പ്രതീക്ഷയായാണ്‌ അവര്‍ കടന്നെത്തിയത്‌. ഇന്നലെകള്‍ അവരുടെ ജീവിതങ്ങളെ ചവിട്ടിമെതിച്ചെങ്കില്‍ ഇന്നവര്‍ക്കു താങ്ങായി ഈ ദമ്പതികളുണ്ട്‌. പ്രയാധിക്യം മറന്ന്‌ ഇവര്‍ക്കുവേണ്ടി ഓടിയെത്താന്‍ ഇവര്‍ക്കു മടിയില്ല. കൃഷ്‌ണമ്മാള്‍-ജഗന്നാഥന്‍ ദമ്പതികളുടെ പ്രവര്‍ത്തനങ്ങള്‍ ഭൂമിയും വീടുമില്ലാത്ത പതിനായിരങ്ങള്‍ക്കാണ്‌ താങ്ങായത്‌. ഉറപ്പുള്ള ഇഷ്‌ടിക വീടെന്ന ദളിതരുടെ സ്വപ്‌നം ഈ ദമ്പതികളിലൂടെയാണ്‌ ഇവര്‍ യാഥാര്‍ഥ്യമാക്കിയത്‌.

തൊട്ടുകൂടായ്‌മയുടെ ബാല്യം

തൊട്ടുകൂടായ്‌മയുടേയും തീണ്ടിക്കൂടായ്‌മയുടേയും വിവിധഭാവങ്ങള്‍ ഭരിച്ചിരുന്ന കാലഘട്ടത്തില്‍ ദളിത്‌ വിഭാഗത്തില്‍നിന്നൊരാള്‍ സ്‌കൂളില്‍ പോകുകയെന്നത്‌ സങ്കല്‍പത്തിനും അപ്പുറമായിരുന്നു. പട്ടിണിയും പീഡനവും ചൂഷണവും പല്ലുകളാഴ്‌ത്തിയിരുന്ന സമൂഹത്തില്‍ വിദ്യാഭ്യാസം നേടുകയെന്ന വെല്ലുവിളിയേറ്റെടുക്കാന്‍ തീയില്‍ പിറന്ന കൃഷ്‌ണമ്മാള്‍ക്കുപോലും പൊരുതേണ്ടിവന്നു. മുപ്പത്തിരണ്ടാം വയസില്‍ വിധവയായിത്തീര്‍ന്ന നാഗമ്മാളുടെ പന്ത്രണ്ടു മക്കളില്‍ ഒരാളായി1926 ജൂണ്‍ പതിനാറിന്‌ ബാത്തല്‍ഗുണ്ടിലെ ഭൂരഹിത ദളിത്‌ കുടുംബത്തിലായിരുന്നു ജനനം. ആറുപേര്‍ വിവിധ സാഹചര്യങ്ങളില്‍ മരിച്ചു. ഏറെയും പട്ടിണി മൂലവും രോഗം കൊണ്ടും. കുട്ടികളെ വളര്‍ത്തുന്നതിന്‌ പൂര്‍ണഗര്‍ണിയായിരിക്കുമ്പോള്‍ പോലും കൃഷ്‌ണമ്മാളുടെ അമ്മ കൂലിപ്പണിക്കുപോയി. വിദ്യാഭ്യാസമില്ലാത്ത അവരുടെ ആഗ്രങ്ങളിലൊന്നായി കുട്ടികളുടെ വിദ്യാഭ്യാസം. ഇതുതന്നെയാണ്‌ കൃഷ്‌ണമ്മാള്‍ക്കു പ്രചോദനമായതും. ഗാന്ധിജിയുടെ സാമൂഹിക നവോത്ഥാന പരിപാടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോഴാണ്‌ പിന്നീടു ഭര്‍ത്താവായിത്തീര്‍ത്ത ശങ്കരലിംഗം ജഗന്നാഥനെ പരിചയപ്പെടുന്നത്‌. സമൂഹത്തിലെ കാടത്തങ്ങള്‍ കണ്ടുവളര്‍ന്ന കൃഷ്‌ണമ്മാളുടെ സമാന ചിന്താഗതിക്കാരനായിരുന്ന ശങ്കരലിംഗം. സമ്പന്ന കുടുംബത്തില്‍ ജനിച്ചെങ്കിലും സാധാരണക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനായിരുന്നു ശങ്കരലിംഗത്തിനിഷ്‌ടം. 1930-ല്‍ ബിരുദ പഠനത്തിനിടെ ഗാന്ധിയുടെ നിസഹകരണ പ്രസ്‌ഥാനത്തില്‍ ആകൃഷ്‌ടനായി പഠനം ഉപേക്ഷിച്ചു. സര്‍വോദയ പ്രസ്‌ഥാനവുമായി യോജിച്ചു പ്രവര്‍ത്തിച്ചു. ക്വിറ്റ്‌ ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത്‌ 1942 മുതല്‍ നിരവധി വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞു. പരിചയപ്പെട്ടിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്വതന്ത്ര ഇന്ത്യയില്‍വച്ചു മാത്രമേ വിവാഹമുളളൂ എന്നു പ്രതിജ്‌ഞയെടുത്ത ഇരുവരും 1950-ലാണു വിവാഹം കഴിക്കുന്നത്‌. ഇരുവരും ചേര്‍ന്നു ദളിതരുടെ ഉന്നമനത്തിനായി ഏഴോളം സ്വതന്ത്ര സംഘടനകള്‍ രൂപീകരിച്ചു. മധുര സര്‍വകലാശാലയുടെ ഗാന്ധിഗ്രാം ട്രസ്‌റ്റിന്റെ സെനറ്റ്‌ അംഗം, സ്‌റ്റേറ്റ്‌ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി അംഗം, നാഷണല്‍ കമ്മിറ്റി ഓഫ്‌ എജ്യുക്കേഷന്‍ അംഗം, ആസൂത്രണ കമ്മിഷന്‍ അംഗം എന്നീ നിലകളിലും കൃഷ്‌ണമ്മാള്‍ സജീവമായി പ്രവര്‍ത്തിച്ചു. 1950 മുതല്‍ 1952 വരെ വിനോബാഭാവെയ്‌ക്കൊപ്പം ബിഹാറിലായിരുന്നു ശങ്കരലിംഗം. സമ്പരുടെ ഭൂമിയുടെ ആറിലൊന്നു പാവങ്ങള്‍ക്കു നല്‍കണമെന്നാവശ്യപ്പെട്ട്‌ ഭൂദാന പദയാത്രയ്‌ക്കു നേതൃത്വം നല്‍കി. വധഭീഷണിയടക്കം നിരവധി എതിര്‍പ്പുകള്‍ നേരിട്ടു. പലപ്പോഴും ജന്മികളുടെ ഗുണ്ടകളില്‍നിന്നുള്ള മര്‍ദനവും ഏല്‍ക്കേണ്ടി വന്നു. ഇതിനിടെ മഥുരയില്‍ കൃഷ്‌ണമ്മാള്‍ അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി. ബിഹാറിലെ സമരത്തെത്തുടര്‍ന്നു തമിഴ്‌നാട്ടില്‍ ഭൂദാന്‍ പ്രസ്‌ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി തിരിച്ചെത്തി. ഗാന്ധിയന്‍ ദര്‍ശനത്തിലൂന്നിയ സത്യഗ്രഹ സമരമായിരുന്നു ഇവരുടേത്‌. ദരിദ്രരേയും ദളിതരേയും ഉള്‍ക്കൊള്ളിച്ചു സമരം ശക്‌തമാക്കി. ഇതിനിടെ പലപ്പോഴും ജയില്‍ശിക്ഷ അനുഭവിച്ചു. കൃഷ്‌ണമ്മാളിന്റെയും ശങ്കരലിംഗത്തിന്റെയും സജീവമായ ഇടപെടലിലൂടെ നാലു മില്യണ്‍ ഏക്കര്‍ ഭൂമി പാവങ്ങള്‍ക്കായി വീതിച്ചു നല്‍കി. 1968-ല്‍ രൂപീകരിച്ച ശങ്കരാ അസോസിയേഷന്‍ ഓഫ്‌ സര്‍വസേവാ ഫാര്‍മേഴ്‌സ്‌ രുപീകരിച്ചു. ഭൂമിയുടെ ആസൂത്രണത്തിനായിരുന്നു സംഘടന ഊന്നല്‍ നല്‍കിയിരുന്നത്‌.

എരിഞ്ഞുകത്തിയ ഓര്‍മകള്‍

ജോലിക്കു കൂലി എന്നത്‌ ഒരു സ്വപ്‌നമായിരുന്ന കാലത്താണ്‌ ഒരുസംഘം ദളിതരുള്‍പ്പെടുന്ന തൊഴിലാളികള്‍ കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു തഞ്ചാവൂര്‍ ജില്ലയില്‍ സമരം ആരംഭിച്ചത്‌. വിയര്‍പ്പൊഴുക്കിയിട്ടും പട്ടിണിമാത്രം ബാക്കിയുള്ളവരുടെ സമരത്തെ ഭൂപ്രഭുക്കള്‍ അടിച്ചമര്‍ത്തിയതു സ്‌ത്രീകളടക്കം നാല്‍പത്തിരണ്ടോളം ദളിതരെ ചുട്ടുകൊന്നുകൊണ്ടായിരുന്നു. 1968-ല്‍ നടന്ന ഈ സംഭവം തഞ്ചാവൂരിലേക്ക്‌ ഇവരുടെ ശ്രദ്ധ തിരിച്ചു. ജാതീയതയുടെ കോമ്പല്ലുകള്‍ ആഴ്‌ന്നിറങ്ങിയ സമൂഹത്തിന്റെ പോരാട്ടങ്ങള്‍ക്കു തളര്‍ച്ചയുണ്ടാകാന്‍ ഈ ഒരൊറ്റക്കാരണം മതിയായിരുന്നു. എന്നാല്‍ ഇവയൊന്നും കൃഷ്‌ണമ്മാളിന്റെ പ്രവര്‍ത്തനത്തെ പിന്നോട്ടടിച്ചില്ല. കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട്‌ അവര്‍ സമൂഹത്തില്‍ കൂടുതല്‍ സജീവമായി. വെല്ലുവിളകള്‍ ഏറ്റെടുക്കാനുള്ള ദൈവത്തിന്റെ ആഹ്വാനമെന്നായിരുന്നു ഈ സംഭവത്തെ കൃഷ്‌ണമ്മാള്‍ വിശേഷിപ്പിച്ചത്‌. ഇതിനുശേഷം 1975-ല്‍ ബിഹാറിലെ ബോധഗയ ക്ഷേത്രത്തിന്റെ ഭൂമി പാവങ്ങള്‍ക്കു വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട്‌ കൃഷ്‌ണമ്മാളും ശങ്കരലിംഗവും സമരമാരംഭിച്ചു. സമരത്തിനു പിന്തുണ നല്‍കി ജയപ്രകാശ്‌ നാരായണനും രംഗത്തെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനയായ സംഘര്‍ഷ്‌ വാഹിനിയും സമരത്തിനു പിന്തുണ നല്‍കി. സമരം മൂര്‍ഛിച്ചതോടെ നിരവധി ഭീഷണികളും ലഭിച്ചു. ഗുണ്ടകളുടെ നേതൃത്വത്തില്‍ സമരക്കാര്‍ക്കുനേരേ അക്രമവും അഴിച്ചു വിട്ടു. ഈ സമയം പോലീസ്‌ ഏകപക്ഷീയമായി കണ്ണടയ്‌ക്കുകയായിരുന്നു. ക്ഷേത്ര അധികൃതരുടെ ഒത്താശയോടെ പോലീസ്‌ കൃഷ്‌ണമ്മാളിനെ അറസ്‌റ്റ്‌ ചെയ്യാനെത്തിയെങ്കിലും അവിടെനിന്നു രക്ഷപെട്ട്‌ തമിഴ്‌നാട്ടില്‍ തിരിച്ചെത്തി. കൃഷ്‌ണമ്മാള്‍ മടങ്ങിയതോടെ സംഘര്‍ഷ്‌ വാഹിനി സമരം ഏറ്റെടുത്തു. ഗയയിലെ കലക്‌ടറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന്‌ 2400 ഏക്കര്‍ ക്ഷേത്രഭൂമി പാവങ്ങള്‍ക്കു വിട്ടുനല്‍കി. ഇന്ത്യയിലങ്ങോളം സ്‌ത്രീകള്‍ക്കു നേരേ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരേയും ഇരുവരും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

ലാന്‍ഡ്‌ ഫോര്‍ ടില്ലേഴ്‌സ്‌ ഫ്രീഡം

ഭൂമി വിലയ്‌ക്കെടുത്ത്‌ കൃഷിക്കാര്‍ക്കു വിട്ടുനല്‍കുന്നതിന്‌ കൃഷ്‌ണമ്മാളും ശങ്കരലിംഗവും ചേര്‍ന്ന്‌ 1981 ലഫ്‌റ്റി(ലാന്‍ഡ്‌ ഫോര്‍ ടില്ലേഴ്‌സ്‌ ഫ്രീഡം) രൂപീകരിച്ചു. സഹകരത്തിലൂന്നിയ പ്രവര്‍ത്തനമായിരുന്നു സംഘടനയുടേത്‌. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വായ്‌പ നിരസിച്ചിരുന്ന ബാങ്കുകള്‍ ലഫ്‌റ്റിയുടെ പ്രവര്‍ത്തനം വ്യാപിച്ചതോടെ വായ്‌പകള്‍ അനുവദിച്ചു. 2007 വരെ ലഫറ്റി 13,000 ഏക്കര്‍ ഭൂമി വീതിച്ചു നല്‍കി. കൃഷിപ്പണികള്‍ക്കു പ്രാമുഖം നല്‍കിയായിരുന്നു സംഘടനയുടെ പ്രവര്‍ത്തനം. ഭൂദാന്‍ പ്രസ്‌ഥാനത്തിനു പുറമേ പരവതാനി, കയര്‍, എന്നിവയുടെ നിര്‍മാണം, മരപ്പണി, മത്സ്യബന്ധനം എന്നിവയ്‌ക്കും മന്‍ഗണ നല്‍കിയാണ്‌ ലഫ്‌റ്റിയുടെ പ്രവര്‍ത്തനം. കിഴക്കന്‍ തഞ്ചാവൂര്‍ ജില്ലയില്‍ മാത്രം നൂറോളം ഗ്രമീണ കമ്മിറ്റികള്‍ രൂപീകരിച്ചു. മുപ്പതോളം വരുന്ന സന്നദ്ധ സേവകരുടെ നേതൃത്വത്തിലാണ്‌ ഇപ്പോള്‍ സംഘടനയുടെ പ്രവര്‍ത്തനം. എണ്‍പതുകളില്‍ കാവേരി ഡല്‍റ്റയിലെ ചെമ്മീന്‍ കമ്പനികളുടെ ചൂഷണത്തിനെതിരേയും ഇവര്‍ പ്രചാരണം നടത്തി. കമ്പനികള്‍ക്കെതിരേ സുപ്രീം കോടതിയുടെ വിധി വന്നതോടെ ഈ സമരവും അവസാനിപ്പിച്ചു. സമരത്തിന്റെ വഴിയില്‍ പിന്‍നടത്തമില്ലാതെയായിരുന്നു ഇരുവരുടേയും പ്രവര്‍ത്തനം. വെല്ലുവിളികള്‍ പുഞ്ചിരികൊണ്ടു പ്രതിരോധിച്ചുകൊണ്ട്‌ ഇക്കാലമത്രയും പരസ്‌പം ഊന്നുവടികളായി....ഇന്ത്യയുടെ ആത്മാവ്‌ ഗ്രാമങ്ങളിലാണെന്ന്‌ ഗാന്ധിജി പറഞ്ഞു. എന്നാല്‍ ആ വാക്കുകള്‍ യാഥാര്‍ഥ്യബോധത്തോടെ ഏറ്റെടുക്കാന്‍ ആര്‍ക്കുമായില്ല. ഇതിനായി എത്തിച്ചേര്‍ന്നവരുടെ ഉദ്ദേശ്യ ശുദ്ധിയും പലപ്പോഴായി ചോദ്യം ചെയ്യപ്പെട്ടു. അവിടെയാണ്‌ ഈ അവധൂതന്റെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന വൃദ്ധ ദമ്പതികള്‍ എത്തിച്ചേര്‍ന്നത്‌. തമിഴ്‌ഗ്രാമങ്ങളില്‍ അവര്‍ പ്രതീക്ഷയുടെ തിരികള്‍ തെളിയിക്കുകയാണ്‌. പണ്ട്‌ കൃഷ്‌ണമ്മാളിന്റെ അമ്മ തെളിയിച്ചിരുന്ന വിളിക്കിന്റെ ഊര്‍ജം അതില്‍ കാണാം. തമിഴ്‌മക്കളുടെ സ്വപ്‌നങ്ങള്‍ ഒന്നായി ഈ നറുതിരിവെട്ടത്തില്‍ മെല്ലെ തെളിഞ്ഞുവരുന്നു. എണ്‍പത്തിരണ്ടു വയസിലെത്തിയ കൃഷ്‌ണമ്മാള്‍ക്കും തൊണ്ണൂറ്റിഅഞ്ചിലെ്‌ത്തിയ ശങ്കരലിംഗത്തിനും ഇനിയും നടക്കാനേറെയുണ്ട്‌. നടവഴികള്‍ക്കിരുപുറവുമുള്ള ആത്മാവുകളെ കണ്ടെത്തുന്നതിനായി...

Sunday, October 26, 2008

മലയിറങ്ങി കടലേഴും കടന്ന്‌....

ടെലിഫോണ്‍ കമ്പനിയിലെ മടുപ്പിക്കുന്ന ജോലിക്കിടയിലും ഇയാന്‍ ഹിബലിന്റെ കണ്ണുകള്‍ അകലേക്കു നീണ്ടുകിടക്കുന്ന വഴിയിലേക്കായിരുന്നു. വഴിയിലേക്കു നോക്കിയിരുന്ന്‌ ഹരം പിടിക്കുമ്പോള്‍ കമ്പനിയിലെ സൈക്കിളുമായി ഇറങ്ങും. ഒന്നോ രണ്ടോ മണിക്കൂറുകള്‍ നീണ്ട യാത്രയില്‍ പക്ഷേ അയാള്‍ തൃപ്‌തനായിരുന്നില്ല. അതിനയാള്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ചു. പിന്നാലെ അവധി ദിനങ്ങള്‍ ആഘോഷിച്ചിരുന്ന കോട്ടേജും എന്നും യാത്ര ചെയ്‌തിരുന്ന ആവി എന്‍ജിനുകള്‍ മുരണ്ടിരുന്ന റെയില്‍വേ സ്‌റ്റേഷനും. തന്റെ പ്രിയപ്പെട്ട `എ 379' സൈക്കിളില്‍ മതിയാകുവോളം യാത്ര ചെയ്യാനായി ഒടുക്കം ജന്മനാടിനോടും താത്‌കാലികമായി വിടപറഞ്ഞു. പിന്നെ പിടിച്ചാല്‍ കിട്ടാത്തപോലെ യാത്രകള്‍. അത്‌ മരുഭൂമികളും കടലുംകടന്നു നീണ്ടു. നീണ്ട നാല്‌പതു വര്‍ഷത്തോളം. വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും. പക്ഷേ, അതായിരുന്നു ഹിബല്‍. കാറപകടത്തിന്റെ രൂപത്തില്‍ ഹിബലിനെ മരണം തട്ടിയെടുക്കുന്നതു വരെ അദ്ദേഹം യാത്രകളുടെ തോഴനായിരുന്നു, സൈക്കിളിന്റെയും.

കണ്‍പീലികള്‍ മഞ്ഞുകണങ്ങള്‍ വീണു മൂടുന്നിടംവരെയും അവിടുന്ന്‌ കാലുപുതഞ്ഞുപോകുന്ന മരുഭൂമികളില്‍ തളര്‍ന്നു വീഴുംവരെയും ഹിബലിന്റെ കാലുകള്‍ സൈക്കിള്‍ പെഡലില്‍നിന്നു മാറിയിട്ടില്ല. പലപ്പോഴും കാലിന്റെ പേശികള്‍ കുഴയുമ്പോഴാണ്‌ ഹിബല്‍ യാത്രകള്‍ക്ക്‌ താല്‍കാലിക വിരാമമിടുന്നത്‌. ചെങ്കുത്തായ പാതകളും ചെളികുഴഞ്ഞു കിടക്കുന്ന നാട്ടുവഴികളും ഹിബല്‍ സൈക്കിളില്‍ താണ്ടി. ജീവന്‍ പോലും വകവയ്‌ക്കാതെയായിരുന്നു യാത്രകളില്‍ പലതും. ഒരിക്കല്‍ മരുഭൂമിയിലെ ചുട്ടുപഴുത്ത മണലില്‍ ജലാംശം നഷ്‌ടപ്പെട്ടു വീണുകിടന്ന അദ്ദേഹത്തെ അതുവഴി വന്ന ആരോ രക്ഷപ്പെടുത്തുകയായിരുന്നു. നാല്‌പതു വര്‍ഷത്തോളം നീണ്ട സൈക്കിള്‍ യാത്രയ്‌ക്കിടെ പത്തുതവണ ഭൂമധ്യരേഖ കടക്കുന്നതിനു സമാനമായ ദൂരം ഹിബല്‍ സഞ്ചരിച്ചു. പനാമയെയും കൊളംബിയയെയും തമ്മില്‍ വേര്‍തിരിക്കുന്ന ഡാരിയന്‍ ഗാപിലേക്കു സൈക്കിളില്‍ ആദ്യമായി സഞ്ചരിച്ചതും ഹിബലാണ്‌. ദുര്‍ഘടം പിടിച്ച, പാറക്കൂട്ടങ്ങള്‍ നിറഞ്ഞ കുത്തനെയുള്ള വനപ്രദേശമാണിവിടം. ഇവിടേക്കു സാധാരണ നിലയിലുള്ള യാത്രപോലും ദുഷ്‌കരമാണ്‌. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍കൂടിയുള്ള യാത്ര ഹിബല്‍ അവസാനിപ്പിച്ചതും ഇവിടെവച്ചാണ്‌. സൈക്കിളില്‍ വച്ചുകെട്ടിയ വസ്‌ത്രങ്ങളും ഇടത്താവളങ്ങള്‍ക്കായി ടെന്റിനുള്ള സാമഗ്രികളും സ്‌റ്റൗ, ബിസ്‌കറ്റ്‌, വെള്ളം എന്നിവയുമായി നോര്‍വേ മുതല്‍ കേപ്‌ ഓഫ്‌ ഗുഡ്‌ ഹോപ്പ്‌ വരെയും നീണ്ടു. അങ്ങനെ ഒരു വര്‍ഷം സൈക്കിളില്‍ സഞ്ചരിച്ച ശരാശരി ദൂരം ആറായിരം മൈല്‍!.. ഇടയ്‌ക്ക്‌ സൈക്കിള്‍ പണിമുടക്കുമ്പോള്‍ വീണ്ടും യാത്ര അവസാനിപ്പിക്കും. ടയറിന്റെയും ചെയിനിന്റെയും കേടുപാടുകള്‍ തീര്‍ത്താല്‍ വീണ്ടും യാത്ര. പിന്നീട്‌ ഹിബല്‍ പൊങ്ങുന്നത്‌ അറിയപ്പെടാത്ത നഗരനിരത്തുകളിലോ, ഗ്രാമങ്ങളിലോ ആയിരിക്കും. ഇടയ്‌ക്കെപ്പോഴോ ലോറയെന്ന യുവതിയും അദ്ദേഹത്തിനൊപ്പം ചേര്‍ന്നു. പിന്നീട്‌ ഇവരൊരുമിച്ചായിരുന്നു കാടും മലയും നിരത്തുകളും താണ്ടിയത്‌. ആമസോണ്‍ കാടുകളിലേക്കുള്ള യാത്രകളില്‍ ഹിബലിന്റെ സൈക്കിള്‍ ചതുപ്പുനിലങ്ങളില്‍ പെട്ടിരുന്നു. അപ്പോഴെല്ലാം ഭാഗ്യംകൊണ്ടു മാത്രമാണ്‌ അദ്ദേഹം രക്ഷപ്പെട്ടിരുന്നത്‌. വഴി കൃത്യമായി പഠിച്ചുള്ള യാത്രകളില്‍ പോലും ഇത്തരം അപകടങ്ങള്‍ പതുങ്ങിയിരിക്കുമായിരുന്നെന്ന്‌ ഹിബല്‍ പറഞ്ഞിരുന്നു.

ഹിബലിന്റെ യാത്രകള്‍പോലെതന്നെ പ്രശസ്‌തമാണ്‌ സൈക്കിളിനോടുള്ള അഭിനിവേശവും. ഇടത്താവളങ്ങളിലെത്തുമ്പോഴെല്ലാം ഹിബല്‍ സൈക്കിളിന്റെ പരിചരണത്തില്‍ മുഴുകും. സൈക്കിളിന്റെ ഓരോ ഇഞ്ചും യാത്രയ്‌ക്കായി പരുവപ്പെടുത്തിയിരുന്നു. സൈക്കിള്‍ ബാറുകളില്‍ വാട്ടര്‍ബോട്ടിലുകള്‍ വയ്‌ക്കുന്നതിന്‌ നിരവധി കാരിയറുകള്‍ പിടിപ്പിച്ചിരുന്നു. 42 ഇഞ്ച്‌ വീല്‍ബേസുള്ള റെയ്‌നോള്‍ഡ്‌സ്‌ ടയറുകളായിരുന്നു ഉപയോഗിച്ചിരുന്നത്‌. സാധാരണ ബ്രേക്കുകളെക്കാള്‍ കൂടുതല്‍ ദൂരത്തേയ്‌ക്ക്‌ ഉപകരിക്കുന്ന തരത്തില്‍ ബ്രേക്ക്‌ സിസ്‌റ്റവും മാറ്റി. പെഡലുകളില്‍ അധികമായി ഗിയറുകള്‍ ഘടിപ്പിച്ചു. ഇതിനെല്ലാം തീര്‍ത്തും ഭാരം കുറഞ്ഞ ലോഹങ്ങളാണ്‌ ഉപയോഗിച്ചിരുന്നത്‌. ക്‌ണിം.. ക്‌ണിം.. മണിയൊച്ചയുമായി അനക്കമില്ലാതെ ദൂരങ്ങള്‍ താണ്ടാന്‍ ആ ഇരുകാലിയെ സഹായിച്ചിരുന്നതും ഹിബലിന്റെ പരിചരണങ്ങളായിരുന്നു. ചൈനയുടെ തെക്കുനിന്നും വടക്കോട്ട്‌ നടത്തിയ യാത്രയ്‌ക്കിടയില്‍ സൈക്കിളിന്‌ നിസാരമായ മൂന്ന്‌ കേടുപാടു മാത്രമാണുണ്ടായത്‌. ഒരു തവണ ബ്രേക്കിന്റെ കേബിള്‍മാറി. തനിയെയുള്ള യാത്രയാണ്‌ ഏറെ നല്ലത്‌, അപ്പോള്‍ നമ്മള്‍ ദൈവമായി മാറുന്നെന്ന്‌ ഹിബല്‍ എപ്പോഴും പറയുമായിരുന്നു. ഇതേപ്പറ്റിയെല്ലാം 1984 ല്‍ പുറത്തിറക്കിയ `ഇന്‍ ടു ദ റിമോട്ട്‌ പ്ലേസസ്‌' എന്ന പുസ്‌തകത്തില്‍ കുറിച്ചുവച്ചിട്ടുണ്ട്‌. പെറുവിലെ കല്ലുനിറഞ്ഞ വഴിയില്‍വച്ചാണ്‌ സമാനഗതിക്കാരിയായ ലോറയെ ഹിബല്‍ കണ്ടെത്തുന്നത്‌. വഴിക്കിടയിലെല്ലാം ഇരുവരുമൊന്നിച്ച്‌ ടെന്റുകളില്‍ കൂടി.

ചെന്നെത്തുന്ന നാടുകളിലെല്ലാം ഹിബല്‍ ആ നാട്ടുകാരനായി മാറിയിരുന്നു. ആമസോണ്‍ കാടുകളില്‍ ആദിവാസികളായിരുന്നു അദ്ദേഹത്തിനു വഴികാട്ടിയായിരുന്നതെങ്കില്‍ ചൈനയിലെത്തുമ്പോള്‍ തീര്‍ഥാടകര്‍ക്കൊപ്പം കൂടി. ചുട്ടു പഴുത്ത മണല്‍കാടുകളില്‍ ഒട്ടകങ്ങളുമായി സഞ്ചരിച്ചിരുന്ന ചെറുപ്പക്കാരായിരുന്നു കൂട്ട്‌. ഇവിടെയൊന്നും പ്രകൃതി അദ്ദേഹത്തിനു ദുരന്തങ്ങള്‍ നല്‍കിയിട്ടില്ല. മുന്നുംപിന്നും നോക്കാതെ പായുന്ന മോട്ടോര്‍ വാഹനങ്ങളാണ്‌ ഹിബലിന്‌ കൂടുതല്‍ അപകടങ്ങള്‍ സമ്മാനിച്ചത്‌. നൈജീരിയയിലൂടെ പോകുമ്പോള്‍ വാഹനങ്ങളില്‍നിന്ന്‌ കുപ്പികള്‍ ചിലര്‍ വലിച്ചെറിഞ്ഞിരുന്നു. യാത്ര ബ്രസീലിലെത്തുമ്പോള്‍ ഇത്‌ കല്ലുകളായി മാറി. 2006-ല്‍ ചൈനയില്‍ ഒരു ഡ്രൈവര്‍ മനഃപൂര്‍വം അദ്ദേഹത്തെ തട്ടിയിട്ടു. ഇതെല്ലാം അദ്ദേഹം അത്ഭുതകരമായി അതിജീവിച്ചെങ്കിലും അതു വളരെക്കാലം നീണ്ടില്ല. ഓഗസ്‌റ്റില്‍ ഏതന്‍സിനും സലോനിക്കയ്‌ക്കും ഇടയില്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക്‌ ചെയ്‌തെത്തിയ കാര്‍ അദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ചു. പിന്നീട്‌ കുറേക്കാലം ആശുപത്രിയില്‍ ചികിത്സ നടത്തിയെങ്കിലും കഴിഞ്ഞമാസം 22-ന്‌ അദ്ദേഹം മറുലോകത്തേക്ക്‌ യാത്രപോയി. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പച്ചപ്പാടങ്ങളും മനോഹരമായ കോട്ടേജും ഡഫോഡില്‍സ്‌ പൂക്കളും കണ്ട്‌ തന്റെ കൂട്ടിലേക്കുള്ള മടക്കയാത്ര. പരന്ന സീറ്റില്‍, ഗിയറുകള്‍ തുടരെത്തുടരെ മാറി, അതിവേഗത്തിലൊരു സൈക്കിള്‍ ഡ്രൈവ്‌, മടക്കമില്ലാതെ....

Tuesday, October 21, 2008

എഴുത്ത്‌: എന്റെയും നിന്റെയും

വളരെക്കാലത്തിനു ശേഷം നിന്റെ എഴുത്തു കിട്ടുമ്പോള്‍ ഉച്ചയുറക്കത്തിന്റെ ചടപ്പില്‍നിന്ന്‌ മെല്ലെ ഉണര്‍ന്നു വരുന്നതേയുള്ളായിരുന്നു. പോസ്‌റ്റ്‌മാന്‍ അടുത്ത വീട്ടിലേല്‍പ്പിച്ച കത്ത്‌ എന്റെ കൈയിലെത്താന്‍ രണ്ടു ദിവസം വൈകി. മറുപടി വൈകിയതിന്റെ കാരണവും അതുതന്നെ. അന്നുനമ്മള്‍ ഇതേസമയം എന്തെടുക്കുകയായിരുന്നെന്ന ഓര്‍മപ്പെടുത്തലിന്റെ ആവശ്യമില്ല. ഓരോ കാലവും നമുക്കു തന്നത്‌ നിധിപോലെ ഞാന്‍ കാത്തുവച്ചിട്ടുണ്ട്‌്‌. നിനക്കറിയാമോ ആ ഓര്‍മയില്‍ നമ്മളിന്നും പഴയകറുപ്പും വെളുപ്പും തന്നെയാണ്‌. ചിരിപോലെ തെളിഞ്ഞ മനസും എനിക്കെന്നേ പടികിട്ടിയതാണ്‌. എനിക്കറിയാം ഇന്നലെ നിന്റെ പിറന്നാളായിരുന്നു. എന്നത്തെയുംപോടെ ആശംസയുമായെത്താന്‍ ഞാനിപ്പോള്‍ നിന്റെ (എന്റെയും) നാട്ടിലല്ലല്ലോ?

എഴുത്തുകള്‍ മനുഷ്യനെ ഒരുവേളെയെങ്കിലും തനിച്ചിരുത്തുമെന്നു നീയൊരിക്കല്‍ പറഞ്ഞിരുന്നില്ലേ? ഇന്നലെ ഞാന്‍ തനിച്ചായിരുന്നു. വെയില്‍ പാടകെട്ടിയിരുന്ന ദിനം. ചൂടു കൂടുതലെന്നു തോന്നി. അവിടെ കാലങ്ങള്‍ക്കു മുമ്പുത്ഭവിച്ച്‌ ഒരിക്കല്‍ നിലച്ചുപോയ ഓര്‍മത്തെറ്റുപോലെ മൂവാറ്റുപുഴ ഒഴുക്കില്ലാതെ ഒഴുകി. അതെ, ആദ്യം നിന്നെ കണ്ടതും ആ കടവത്തുവച്ചായിരുന്നു. ജന്മനാടെന്ന തായ്‌വേരു മുറിച്ച്‌ വീട്ടുകാരെത്തിയിട്ടും ഞാന്‍ അവിടെത്തന്നെ പറിച്ചെറിയപ്പെടാനാകാതെ നിന്നു. അവിടം വിട്ടൊരു ജീവിതം എന്നും പ്രവാസത്തിനു തുല്യമായിരുന്നു. സ്‌കൂള്‍ പഠനത്തിനുശേഷം നാട്ടിലേക്കുള്ള എന്റെ പോക്കിന്റെ ഇടവേള കുറഞ്ഞെങ്കില്‍ പോലും. എങ്ങോട്ടും പോകാനില്ലാതെ ഒടുക്കം മനസില്ലാതെയാണ്‌ ഞാന്‍ വരിക്കാംകുന്നിലെത്തുന്നത്‌. സ്വന്തം വീടെവിടെയെന്നറിയാന്‍ ബസിറങ്ങിയ കവലയിലെ ഓട്ടോക്കാരന്‍ വേണ്ടിവന്നു. എരട്ടാനിക്കാവെന്ന അടയാളം മാത്രമായിരുന്നു എന്റെ വഴി. പക്ഷേ, എന്റെ വീടുകണ്ടു പിടിക്കുംമുമ്പ്‌ കുന്നിനു താഴെ അനക്കമില്ലാതെ ഒഴുകുന്ന പുഴ കണ്ടെത്തിയിരുന്നു. പണ്ട്‌ ബഷീറിന്റെ സഹോദരന്‍ ``ഇമ്മണി ബല്യ ഒന്ന്‌'' എന്നു പറഞ്ഞ അതേ പുഴ.

പുഴയ്‌ക്ക്‌ എപ്പോഴും ഒരു കഥ പറയാനുണ്ടാകും. നീയതുപോലെ എത്ര കഥകള്‍ എനിക്കുവേണ്ടി പറഞ്ഞു. പലപ്പോഴും മൂളലുകള്‍ മാത്രമായി എന്റെ സംസാരം ചുരുങ്ങിയിരുന്നു. പാടവും പുഴയും നിന്റെ ജീവിതത്തില്‍ എന്തായിരുന്നെന്നും അന്നാണ്‌ മനസിലാകുന്നത്‌. അന്ന്‌ നിന്റെ വീട്ടില്‍നിന്നു കുടിച്ച കട്ടന്‍ചായയ്‌ക്കു പോലും നെല്ലിന്റെ മണമുണ്ടായിരുന്നു. സ്‌കൂള്‍ കാലത്തിനു ശേഷം തുറക്കാതെ വച്ചിരുന്ന നിന്റെ നോട്ടുബുക്കിലെ നാടകങ്ങള്‍ക്കുപോലും പുഴയുടെ മണമുണ്ടായിരുന്നു. നിന്നിലൂടെ പുഴ എന്റേതുമാകുകയായിരുന്നു.

പണ്ടു നീ പറഞ്ഞു. ഈ പുഴയിലെ പുല്ലാന്നിക്കാടുകളില്‍ പടിച്ച്‌ നിന്റെ അമ്മ മറുകരയ്‌ക്ക്‌ പോയ കഥ. അന്ന്‌ മുട്ടറ്റം വെള്ളമായിരുന്നു പുഴയ്‌ക്ക്‌. മണല്‍തിട്ടകള്‍ നിറഞ്ഞ്‌, ഗര്‍ഭം നിറയെ വെളളവുമായി അവള്‍ എന്നും. അന്നു കാലുകള്‍ പുതഞ്ഞുപോകുന്ന ചെളി പുഴയിലില്ലായിരുന്നു. ഇന്ന്‌ അവള്‍ക്ക്‌ ആഴം കൂടി. രൗദ്രതയും. മണല്‍തിട്ടകള്‍ എത്രപെട്ടെന്നാണ്‌ കെട്ടിടങ്ങളായത്‌. അതിനൊപ്പം പുഴയുടെ ഹൃദയത്തിനും ആഴം കൂടി. പ്രതികാരമെന്നോണം അവിടെ നിരവധി ജീവനുകള്‍ മുങ്ങിത്താണു.

പകല്‍ ഇരുണ്ടു തുടങ്ങുമ്പോള്‍ ഒരു ദിവസത്തെ വിശേഷങ്ങള്‍ക്കായി എന്നും എന്റൊപ്പം നീയും ഉണ്ടായിരുന്നു. വൈക്കോല്‍ത്തുറു നിരത്തി അടുക്കിയിരുന്ന അമ്പല മൈതാനത്തെ പുല്‍ത്തകിടിയില്‍ കിടന്ന്‌ മുഖം നോക്കാതെ എന്തെല്ലാം പറഞ്ഞിരിക്കുന്നു. നീയോര്‍ക്കുന്നോ, അവിടെ ഒറ്റപ്പെട്ടു നകുറ്റിച്ചു നില്‍ക്കുന്ന മാവില്‍ അക്കൊല്ലം ആദ്യമായി പൂക്കള്‍ നിറഞ്ഞിരുന്നു. നിന്റെ ഓര്‍മകള്‍ വരിക്കാം കുന്നിനപ്പുറത്തില്ലെന്ന്‌ എന്നും ഞാന്‍ കളിയാക്കിയിരുന്നു. പക്ഷേ, ഇപ്പോള്‍ തോന്നുന്നു, നിനക്കതെങ്കിലുമുണ്ടല്ലോ ഓര്‍മിക്കാന്‍. ഇന്നലെ വരെ അന്നം തന്നിരുന്ന പാടങ്ങള്‍ ചുട്ടവിലയ്‌ക്കു തീറെഴുതുന്ന ചെറുപ്പക്കാര്‍ക്കില്ലാത്ത വേദന നിന്റെ മുഖത്തെപ്പോഴുമുണ്ടായിരുന്നു. എത്ര പെട്ടെന്നാണ്‌ അവയെല്ലാം മണല്‍കുഴികളായത്‌. അവിടെ റിസോര്‍ട്ടുകാര്‍ക്കു കണ്ണുണ്ടെന്നു പറഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. ഒടുക്കം ഓര്‍മിക്കാന്‍ നമുക്ക്‌ ചെളിക്കുണ്ടുപോലുമില്ലാതായി. തവളക്കൂട്ടങ്ങളെ പഴയപോലെ കാണാറില്ലെന്ന്‌ നീ പറഞ്ഞപ്പോള്‍,അവിടെ കാത്തു കുത്തിയിരുന്ന കൊറ്റികള്‍ കൂട്ടത്തോടെ ചത്തുപോയെന്നു പറഞ്ഞപ്പോള്‍, പാടത്തിനു നടക്കുകൂടി ഒഴുകിയിരുന്ന തോട്‌ ഇല്ലാതായ കഥ ഞാനറിഞ്ഞില്ല. ഈ ചോരയില്‍ എനിക്കും നിനക്കും ഒരേപോലെയാണ്‌ പങ്ക്‌. അതുകൊണ്ട്‌ ഇപ്പോള്‍ മിണ്ടാതിരിക്കാം.

കഴിഞ്ഞ വരവിന്‌ നിന്റെ കാലുളുക്കിയിരുന്നു. നിനക്കറിയാമോ നീയില്ലാതെ ആദ്യമാണ്‌ ഞാന്‍ തനിയെ പുഴയില്‍ കുളിക്കുന്നത്‌. അപ്പോള്‍ പുഴയില്‍ മഴ പെയ്യുകയായിരുന്നു. പുഴയുടെ പരപ്പിനൊപ്പം പൊങ്ങിക്കിടന്നു നോക്കുമ്പോള്‍ വെള്ളത്തുള്ളികള്‍ ചിതറിത്തെറിക്കുന്നതു കാണാമായിരുന്നു. പണ്ട്‌ ആശുപത്രിയില്‍നിന്നു കിട്ടിയിരുന്ന ചെറിയ കുപ്പികള്‍ നിരത്തിവച്ചതുപോലെ. ഇറമ്പില്‍ പണിക്കു കയറ്റിവച്ചിരുന്ന വള്ളത്തില്‍ കയറിയിരുന്ന്‌ നീ വിഷമത്തോടെ പറഞ്ഞു, ഇവിടം വിടണം. എന്നും കടത്തുകടന്നിരുന്ന തോണി മറുകരയില്‍ കിടന്നു ചാഞ്ചാടിയിരുന്നു. പണ്ട്‌ അക്കരെ കടത്താന്‍ എപ്പോഴൂം ഉല്‍സാഹത്തോടെ എത്തിയിരുന്ന തോണിക്ക്‌ ഇപ്പോള്‍ ആളെ കിട്ടാതായെന്നും. കുന്നിന്‍ പുറത്തേക്കു മഴ കയറിവരുന്നതും കാതോര്‍ത്തിരുന്നാല്‍ തന്നെ ഇവിടം മടുക്കില്ലെന്ന്‌ ഒരിക്കല്‍ നീ പറഞ്ഞത്‌ ഞാനപ്പോള്‍ ഓര്‍ത്തു. കുടിവെള്ള പദ്ധതിക്കായി കുന്നു നിരത്തിയപ്പോള്‍ നിന്റെ മഴയും അക്കൂടെ ഒലിച്ചുപോയി അല്ലേ.

ഇവിടെ ഇനിയും പ്രതീക്ഷയ്‌ക്കു വകയുണ്ടെന്ന്‌ നിന്നെ സമാധാനിപ്പിക്കാനെങ്കിലും ഞാന്‍ പറയട്ടെ. ഉറുമ്പുകള്‍ കൂടുവച്ചിരുന്ന മാവിന്‍ ചോട്ടില്‍ വിണ്ടും കുട്ടികള്‍ കൂടും. ഇടവഴിയില്‍നിന്ന്‌ വഴിയിലേക്കു കയറുമ്പോള്‍ നിന്നിരുന്ന പ്ലാവില്‍ വീണ്ടും കനികളുണ്ടാകും. അപ്പോഴേക്കും നമുക്കും പല്ലുകൊഴിഞ്ഞിരിക്കും. പക്ഷേ, നീ അവിടം വിട്ടുപോകരുത്‌. ഇമ്മണി ബല്യ പുഴ നിനക്കുവേണ്ടി അവിടെ കാത്തിരിപ്പുണ്ട്‌. അവിടേയ്‌ക്ക്‌ പെട്ടെന്നു ഞാനെത്താം. വീണ്ടും നമുക്ക്‌ മഴ നനയാം. ചെളിവെള്ളം കുഴഞ്ഞുകിടക്കുന്ന മണ്‍ വഴിയിലെ തവളക്കുണ്ടുകള്‍ നമുക്കപ്പോള്‍ തേടാം. അതുവരേയ്‌ക്കും, നീ നിന്റെ കണ്ണുകള്‍ പൂട്ടിയിരിക്കുക. അതു തുറക്കുന്നത്‌ പൂക്കാലത്തിലേക്കാകട്ടെ.

സസ്‌നേഹം
സ്വന്തം
കൂട്ടുകാരന്‍.

Sunday, October 12, 2008

സുനില്‍ നിനക്കായ്‌......

ഇല്ല........ നീയെന്നെ പിരിഞ്ഞിട്ടില്ല. എന്താനാണെന്നെനിക്കറിയില്ല. എങ്കിലും നീയെന്നും എനിക്ക്‌ എന്തെല്ലാമോ ആയിരുന്നു. എന്തനാണു നീ ഞങ്ങളെ പിരിഞ്ഞത്‌. എന്തിനായിരുന്നു നീ.... നനഞ്ഞ കണ്‍പീലിക്കു പിന്നിലെ നനവ്‌ ഞങ്ങള്‍ കണ്ടില്ലയോ? ഒടുവില്‍ പരിയുമ്പോള്‍ നീ തന്ന പുഞ്ചിരി... നിന്റെ ശബ്‌ദം... എല്ലാം ... ഇന്നെനിക്ക്‌ ശുന്യതയാണ്‌... എവിടൊക്കെയോ നിന്റെ ഓര്‍മ... എന്താണെങ്കിലും നിന്റെ തീരുമാനം ശരിയെന്നു വിശ്വസിക്കാനാണെനിക്കിഷ്‌ടം. ഒരിക്കലും കണ്ടെത്താവാത്ത അകലത്തിലേക്കു പോയി നീ ഞങ്ങളെയെല്ലാം തോല്‍പിച്ചു.. അകലെയെങ്കിലും പ്രിയപ്പെട്ട സുനില്‍... മരിക്കാത്ത ഓര്‍മയായി എന്റെയുളളിലുണ്ടാകും... ഇവിടെ നിന്റെ ദു:ഖങ്ങള്‍ക്കു വിടപറയുമ്പോള്‍ അകലെ നീ സുഖമായിരിക്കട്ടെ.. അവിടെ നിന്റെ പുഞ്ചിരിക്കു കൂടുതല്‍ തെളിച്ചം വരട്ടെ... നിറയെ പൂക്കള്‍ നിറഞ്ഞയിടം... നീ അവസാനം നിന്റെ ഓര്‍ക്കുട്ടിലിട്ട വെള്ള ആമ്പലിന്റെ നൈര്‍മല്യമുള്ളയിടം.. അവിടെ നിനക്കു സുഖമാകുമെന്നു കരുതട്ടെ... ഇനിയൊരിക്കലും കാണാനാവില്ലെങ്കിലും....

Friday, October 3, 2008

`ഹോളി'മാന്‍

സിനിമയെ ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌ ചര്‍ച്ചകളില്‍ ഒഴിച്ചുകൂടാനാവാത്ത പേര്‌. പ്രതിഭകൊണ്ട്‌ ഹോളിവുഡിനെ അടക്കിവാണയാള്‍. മനുഷ്യസ്‌നേഹി. കഴിഞ്ഞ ഇരുപത്തിയാറിന്‌ ഓര്‍മയായി. എങ്കിലും ആരും മറക്കാതിരിക്കട്ടെ.

എരിയുന്ന സിഗരറ്റ്‌ കടിച്ചു പിടിച്ച്‌ ഇടയ്‌ക്കിടെ പുകവിട്ടുകൊണ്ട്‌ ലോക സിനിമയുടെ നെറുകയിലേക്ക്‌ ആത്മരവിശ്വാസത്തോടെ നടന്നുകയറിയ ഒരാള്‍. പിന്നീട്‌ വര്‍ഷങ്ങളോളം സിനിമ അയാളുടെ തന്നെ കാല്‍ചുവട്ടില്‍ പതിഞ്ഞുകിടന്നു. ചിലപ്പോള്‍ വില്ലനായി, ചിലപ്പോള്‍ ആര്‍ദ്രമായ കണ്ണുകളായി, ഇടയ്‌ക്കൊക്കെ ഈ സമൂഹത്തെ വെല്ലുവിളിക്കുന്ന ചോദ്യങ്ങളായി. ഇതൊക്കെ ഒരു ചലച്ചിത്രകാരനെ സമ്മതിച്ചിടത്തോളം സാധാരണ കാഴ്‌ചകളായി എല്ലാവരും വിലയിരുത്തിയേക്കും. എന്നാല്‍ വെളളിവെളിച്ചത്തിന്റെ ലോകത്തുമാത്രമല്ലായിരുന്നു പോള്‍ ന്യൂമാന്‍ എന്ന വിഖ്യാത ചലച്ചിത്രകാരന്റെ സ്‌ഥാനം. അത്‌ കാമറക്കണ്ണുകള്‍ക്കപ്പുറം ലോകത്തെ തേടിപ്പോയിരുന്നു. സെപ്‌റ്റംബര്‍ 26-ന്‌ എണ്‍പത്തിമൂന്നാം വയസില്‍ ഈ ലോകത്തുനിന്നു പിന്‍വാങ്ങും വരെ. ഇടതടവില്ലാത്ത പുകവലിതന്നെയായിരുന്നു അദ്ദേഹത്തെ കാര്‍ന്നുതിന്ന വില്ലന്‍. അത്‌ മെല്ലെ കാന്‍സറിന്റെ രൂപത്തില്‍ അദ്ദേഹത്തില്‍ കൂടുകൂട്ടിയിരുന്നു. ഹോളിവുഡിനെ യുഗങ്ങളായി തിരിച്ചാല്‍ തീര്‍ച്ചയായിട്ടും അതിലൊന്നിന്‌ ന്യൂമാന്‍ യുഗമെന്നു പേരിടാം. അല്ലെങ്ങില്‍ അതു പോള്‍ ന്യൂമാന്‍ എന്ന ചലച്ചിത്രകാരനോടു ചെയ്യുന്നു ഏറ്റവും വലിയ അവണനയായിരിക്കും.

കാലിഫോര്‍ണിയ ഗവര്‍ണറും ഹോളിവുഡ്‌ താരവുമായ അര്‍നോള്‍ ഷ്വാസ്‌നഗര്‍ അദ്ദേഹത്തെ അമേരിക്കയുടെ ബിംബമെന്നും സിനിമാ നവോഥാന നായകനെന്നുമായിരുന്നു വിശേഷിപ്പിച്ചിരുന്നത്‌. മരണത്തെത്തുടര്‍ന്നുണ്ടായ അനുശോചന സന്ദേശങ്ങളുടെ പ്രവാഹം നോക്കിയാല്‍ മതിയാകും ന്യൂമാന്‍ എത്രമാത്രം ലോകസിനിമാ പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ടവനായിരുന്നെന്ന്‌. അന്‍പതുകളില്‍ ടെലിവിഷനിലൂടെ അരങ്ങേറ്റം നടത്തിയ അദ്ദേഹം ചുരുങ്ങിയ കാലംകൊണ്ട്‌ ലോകസിനിമയില്‍ തന്റെ സ്‌ഥാം ഉറപ്പിച്ചു. ഓസ്‌കാര്‍ അടക്കം നിരവധി അംഗീകാരങ്ങള്‍. ഇതിനിടയില്‍ പത്തുതവണ അദ്ദേഹത്തിന്‌ ഓസ്‌കാര്‍ നോമിനേഷനും ലഭിച്ചു.

തൊട്ടതെല്ലാം പൊന്നാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രംഗപ്രവേശം. സൈനികന്‍, പൈലറ്റ്‌, കാറോട്ടക്കാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, മാനുഷ്യാവകാശ പ്രവര്‍ത്തകന്‍, അഭിനേതാവ്‌, സംവിധായകന്‍, രാഷ്‌ട്രിയ പ്രവര്‍ത്തകന്‍ എന്നിങ്ങനെ എല്ലാമേഖലയിലും അദ്ദേഹം തന്റെ സാന്നിധ്യം രേഖപ്പെടുത്തിയിരുന്നു. യൂജിന്‍ മക്‌ കാര്‍ത്തിയെ പിന്തുണച്ചിരുന്ന അദ്ദേഹം സ്വാഭാവികമായും അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ്‌ നിക്‌സന്റെ ശത്രുപ്പട്ടികയിലെ പത്തൊമ്പതാമനായിരുന്നു. സ്വവര്‍ഗാനുരാഗിാളുടെ പ്രശ്‌നങ്ങളില്‍ അദ്ദേഹം ഇടപെട്ടിരുന്നു. അവരുടെ വിവാഹത്തിനായി അദ്ദേഹം ശക്‌തമായി വാദിച്ചിരുന്നു. അധികാര രാഷ്‌ട്രീയമല്ല, മറിച്ച്‌ സാമൂഹിക ഐക്യത്തിനുവേണ്ടിയുള്ള രാഷ്‌ട്രീയമായിരുന്നു ഈ ചലച്ചിത്രകാരന്റേത്‌.

ആര്‍തര്‍ സോള്‍ ന്യൂമാന്റെയും തെരേസയുടെയും മകനായി ഒഹിയോയിലാണ്‌ പോള്‍ ന്യൂമാന്റെ ജനനം. അച്‌ഛന്‍ സ്‌പോര്‍ട്‌സ്‌ വസ്‌തുക്കളുടെ ഷോപ്പ്‌ നടത്തിയിരുന്നു. ക്രിസ്‌ത്യന്‍ സയന്‍സില്‍ പഠനം നടത്തിയിരുന്ന അമ്മ ഭര്‍ത്താവിനെ കടയില്‍ സഹായിച്ചിരുന്നു. ജൂതനായി ജീവിക്കുക എന്നത്‌ ഏറ്റവും വലിയ വെല്ലുവിളിയായിരുന്ന അക്കാലത്തു ന്യൂമാന്റെ അച്‌ഛന്‍ താനൊരു ജൂതനായതില്‍ അഭിമാനിച്ചിരുന്നു. തീയറ്റര്‍ നാടകങ്ങളില്‍ ചെറുപ്പം മുതലേ കമ്പമുണ്ടായിരുന്ന ന്യൂമാന്റെ കഴിവുകള്‍ കണ്ടെത്തുന്നതില്‍ അമ്മ മുഖ്യ പങ്കു വഹിച്ചു. ഏഴാം വയസില്‍ റോബിന്‍ ഹുഡ്‌ എന്ന നാടകത്തിലെ തമാശക്കാരന്റെ വേഷത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം ഇവിടെനിന്നാണെന്ന്‌ അദ്ദേഹം എക്കാലവും അവകാശപ്പെട്ടിരുന്നു.

സിനിമയിലെത്തുന്നതിനു മുമ്പ്‌ സൈന്യത്തിന്റെ ചട്ടക്കൂടുകളില്‍ ആദ്യം കാലുറപ്പിച്ചു. കണ്ണിന്റെ പോരായ്‌മ മൂലം അദ്ദേഹത്തെ പൈലറ്റ്‌ ട്രെയിനിംഗില്‍നിന്ന്‌ ഒഴിവാക്കിയെങ്കിലും റേഡിയോമാനായിട്ടും ഗണ്ണറായിട്ടും പരിശീലനം നേടി. റേഡിയോമാനായി ആശയവിനിമയത്തിന്റെ രംഗത്തായിരുന്നതിനാല്‍ അദ്ദേഹത്തെ ടോര്‍പിഡോ സ്‌ക്വാഡ്രണിലേക്ക്‌ അയച്ചു. ഇവര്‍ക്ക്‌ പൈലറ്റ്‌ പരീശീലനം നിര്‍ബന്ധമായിരുന്നതിനാല്‍ ആ ആഗ്രഹവും പൂര്‍ത്തിയാക്കാനായി. 1945-ല്‍ നടന്ന യുദ്ധങ്ങളില്‍ അദ്ദേഹം ടോര്‍പിഡോ ബോംബറായിട്ടും ഗണ്ണറായിട്ടും റേഡിയോമാനായിട്ടും ഒരേപോലെ യുദ്ധമുന്നണിയില്‍ നിലകൊണ്ടു. യുദ്ധത്തിനു ശേഷം സൈന്യത്തില്‍നിന്നു പിരിഞ്ഞ ന്യൂമാന്‍ ഇടയ്‌ക്കു വച്ചു മുടങ്ങിയ ബിരുദം പൂര്‍ത്തിയാക്കി. യേല്‍ സര്‍വകലാശാല, ന്യൂയോര്‍ക്കിലെ ആക്‌ടേഴ്‌സ്‌ സ്‌റ്റുഡിയോയിലും അഭിനയപാഠങ്ങള്‍ പഠിച്ചു.

വില്യം ഇംഗിന്റെ പിക്‌നിക്‌ നിര്‍മിച്ചുകൊണ്ട്‌ ന്യൂമാന്‍ സിനിമയിലേക്കു കാല്‍കുത്തി. `ദ സില്‍വര്‍ ചാലിസില്‍' ന്യൂമാന്‍ നടായി അരങ്ങേറി(1954). സംബഡി അപ്‌ ദേര്‍ ലൈക്ക്‌ മീ(1956), കാറ്റ്‌ ഓന്‍ എ ഹോട്ട്‌ ടിന്‍ റൂഫ്‌(1958), എലിസബത്ത്‌ ടെയിലര്‍, യംഗ്‌ ഫിലാഡല്‍ഫിയന്‍സ്‌ എന്നീ സിനിമകളിലും അക്കാലത്ത്‌ അഭിനയിച്ചു. കാറ്റ്‌ ഓണ്‍ ഹോട്ട്‌ ടിന്‍ റൂഫ്‌ എന്ന സിനിമയിലെ അഭിനയത്തിന്‌ അദ്ദേഹത്തിന്‌ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചു. അതിനുശേഷം ഒന്‍പതു തവണ അദ്ദേഹത്തിന്‌ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചു. സിനിമയില്‍ വിപ്ലാത്മക മാറ്റങ്ങള്‍ക്കു ന്യൂമാന്‍ തുടക്കമിട്ടു. വ്യത്യസ്‌തമായ അഭിനയ ശൈലിയിലൂടെ അദ്ദേഹം സിനിമയുടെ ചുവടുമാറ്റത്തിനൊത്തു പ്രതിഭ കാണിച്ചു. സിനിമ 1950-ല്‍നിന്ന്‌ 1970 ലെത്തിയപ്പോള്‍ ന്യൂമാനൊപ്പം അഭിനയം തുടങ്ങിയ പലരും പുറന്തള്ളപ്പെട്ടു പോയിരുന്നു. 1960-ല്‍ റിലീസ്‌ ചെയ്‌ത എക്‌സോഡസിലാണ്‌ അദ്ദേഹം നായകനായി അഭിനയിക്കുന്നത്‌. പിന്നീട്‌ ദ ഹസ്‌ലര്‍, ഹഡ്‌, ഹാര്‍പ്പെര്‍, ഹോംബെര്‍, കൂള്‍ ഹാന്‍ഡ്‌ ല്യൂക്ക്‌, ദ ടവറിംഗ്‌ ഇന്‍ഫെര്‍നോ, സ്‌ലാപ്‌ ഷോട്ട്‌, ദ വെര്‍ഡ്‌ക്‌ട്‌, എന്നീ സിനിമകളിലും തിളങ്ങി. പ്രശസ്‌ത നടന്‍ റോബര്‍ട്ട്‌ റെഡ്‌ഫോര്‍ഡ്‌, സംവിധായകന്‍ ജോര്‍ജ്‌ റോയി ഹില്‍ എന്നിവരുമായിച്ചേര്‍ന്ന്‌ ബുച്ച്‌ കാസിഡി ആന്‍ഡ്‌ സന്‍ഡന്‍സ്‌ കിഡ്‌, ദ സ്‌റ്റിംഗ്‌ എന്നീ സിനിമകളിലും അഭിനയിച്ചു.

1986 ല്‍ പുറത്തിറങ്ങിയ കളര്‍ ഓഫ്‌ മണി എന്ന ചിത്രത്തിലെ അഭിനയത്തിന്‌ അദ്ദേഹത്തിന്‌ ഓസ്‌കാര്‍ അവാര്‍ഡ്‌ ലഭിച്ചു. ജാക്കി വിറ്റായരുന്നു അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. 1949 മുതല്‍ 1958 വരെയാണ്‌ ആ ദാമ്പത്യം നീണ്ടുനിന്നത്‌. അന്‍പത്തിയെട്ടില്‍ ജാക്കി മരിക്കുമ്പോള്‍ അദ്ദേഹത്തിന്‌ ഒരു പുത്രനും രണ്ടു കുട്ടികളും പിറന്നിരുന്നു 1978-ല്‍ പുത്രന്‍ സ്‌കോട്ട്‌ അമിതമായി മയക്കുമരുന്നുപയോഗിച്ചതിനെത്തുടര്‍ന്നു മരിച്ചു. മകന്റെ മരണം നല്‍കിയ ഞെട്ടലില്‍നിന്നു മോചിതനായ ന്യൂമാന്‍ മയക്കുമരുന്നുപയോഗത്തില്‍നിന്ന്‌ മുക്‌തി നല്‍കുന്നതിന്‌ മകന്റെ പേരില്‍ സ്‌ഥാപനം ആരംഭിച്ചു. ഭാര്യ മരിച്ച വര്‍ഷം തന്നെ അദ്ദേഹം നടിയായ ജോണാ വുഡ്‌വാര്‍ഡിനെ ന്യൂമാന്‍ വിവാഹം കഴിച്ചു. ഫീച്ചര്‍ ഫിലിമായ ലോംഗ്‌, ഹോട്ട്‌ സമ്മര്‍, റലി റൗണ്ട്‌ ഫ്‌ളാഗ്‌ ബോയ്‌സ്‌, വിന്നിംഗ്‌ ഹാരി ആന്‍ഡ്‌ സണ്‍, തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങി. അഭിനയത്തിനൊപ്പം അദ്ദേഹം റേച്ചല്‍, പുലിറ്റ്‌സര്‍ സമ്മാനം നേടിയ നാടകമായ ഷാഡോ ബോക്‌സിന്റെ ടെലിവിഷന്‍ പരിഭാഷ, ടെന്നസീ വില്യംസിന്റെ ദ ഗ്ലാസ്‌ മാനേജറി തുടങ്ങിയ സംരംഭങ്ങളിലൂടെ അദ്ദേഹം സംവിധാന രംഗത്തേക്കും കടന്നു. 2002 ലാണ്‌ അദ്ദേഹം അവസാനമായി സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്‌. പിന്നീട്‌ 2007-ല്‍ സിനിമയില്‍നിന്നുള്ള റിട്ടയര്‍മെന്റ്‌ പ്രഖ്യാപിച്ചു. കടുത്ത പുകവലിയാണു അദ്ദേഹത്തെ രോഗാതുരനാക്കിയതെന്ന്‌ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞിരുന്നത്‌.

ഇതിനിടയില്‍ ന്യൂമാന്‍ കാറോട്ടക്കാരന്‍, ഫുഡ്‌ പ്രൊഡക്‌്‌ഷന്‍, വൈന്‍ നിര്‍മാണം എന്നിങ്ങനെ വിവിധ മേഖലകളില്‍ കടന്നു. കാറോട്ടത്തില്‍ ന്യൂമാന്‍ നിരവധി നേട്ടങ്ങള്‍ കൊയ്‌തു. പ്രശസ്‌തമായ അറ്റ്‌ലാന്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌ ടീമിലും അദ്ദേഹത്തിന്റെ കമ്പനി അംഗമായിരുന്നു. ബിസിനസില്‍നിന്നു കിട്ടുന്ന ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു. കൊസോവോയിലും മറ്റിടങ്ങളിയലുമുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം ലക്ഷക്കണക്കിനു ഡോളര്‍ സംഭാവന ചെയ്‌തു. കമ്മിറ്റി എന്‍കറേജിംഗ്‌ കോര്‍പ്പറേറ്റ്‌ ഫിലാന്ത്രോപ്പിയുടെ സ്‌ഥാപകന്‍ കൂടിയാണ്‌ ന്യൂമാന്‍.

2008 ല്‍ അദ്ദേഹം സ്‌റ്റേജ്‌ ഷോയില്‍ പങ്കെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും മേയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. ഇതിനിടയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയെ സൂചിപ്പിക്കുന്ന ഫോട്ടോഗ്രാഫുകളും പുറത്തുവന്നു. അതില്‍ അദ്ദേഹം തീര്‍ത്തും ക്ഷീണിതനായിരുന്നു. അദ്ദേഹത്തിന്റെ സാലഡ്‌ കമ്പനി ആരംഭിക്കുന്ന സമയം ന്യൂമാന്‍ തന്റെ രോഗത്തെപ്പറ്റി എഴുത്തുകാരന്‍ എ.ഇ. ഹോച്‌നറോട്‌ വെളിപ്പെടുത്തിയിരുന്നു. തന്റെ കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ സെപ്‌റ്റംബര്‍ 23 ന്‌ അദ്ദേഹം ഓര്‍മകളുടെ വെള്ളിവെളിച്ചത്തിലേക്കു മടങ്ങി. മരണത്തിനൊപ്പം വിട്ടുപോകാത്ത ചില നന്മകള്‍ അവശേഷിപ്പിച്ചുകൊണ്ട്‌.

Friday, September 26, 2008

ടൈപ്പ്‌റൈറ്റര്‍

കീബോര്‍ഡുകളും കമ്പ്യൂട്ടറുകളും നമ്മുടെ മേശപ്പുറങ്ങളില്‍ സ്‌ഥാനം പിടിക്കുന്നതിനും മുമ്പ്‌ ആസ്‌ഥാനം ഏറ്റെടുത്തിരുന്ന പാവം ടൈപ്പ്‌ റൈറ്റര്‍. അതിനെ സ്‌നേഹിച്ചു സേവിച്ചു മരിച്ച ഒരാള്‍... അദ്ദേഹത്തെപ്പറ്റി ഒരോര്‍മ്മ.....


മെല്ലെ, താളത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന വലിയ ഇതളുകളുള്ള ഫാനിനു കീഴില്‍ വട്ടക്കണ്ണടയും പുള്ളിക്കുത്തു സാരിയുമുടുത്തു ഗൗരവത്തില്‍ ടൈപ്പ്‌ ചെയ്യുന്ന വനിതാരത്‌നം ഏതൊരു സര്‍ക്കാരോഫിസും കണ്ടു പഴകിച്ച കാഴ്‌ചയായിരുന്നു. പഴയകാലത്തുണ്ടായിരുന്ന ഇത്തരം മെഷീനുകളുമായി ഇടപഴകിയിട്ടുളള ആരും അതൊരു സാധാരണ മെഷീനാണെന്നു പറയില്ല. അത്രയ്‌ക്ക്‌ അവ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. കട..കട... ശബ്‌ദം കൊണ്ട്‌ ഒരുകാലത്ത്‌ ഏല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായിരുന്ന ഇവ കറുത്ത്‌ വെല്‍വെറ്റ്‌ തുണികൊണ്ടു മൂടി, തേഞ്ഞു തീരാറായ കീബോര്‍ഡും അവിടവിടെ കീറിയ കാര്‍ബണ്‍ റിബണുമായി ഇപ്പോള്‍ ഓഫീസുകളുടെയും വീടുകളുടെയും മൂലയില്‍ വിശ്രമിക്കുന്നുണ്ടാകാം. അവയുടെ ശബ്‌ദം ഹൃദയതാളമായി കണ്ടിരുന്ന ഒരാള്‍ ഈയിടെ അന്തരിച്ചു-മാര്‍ട്ടിന്‍ ടൈറ്റെല്‍. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ടൈപ്പ്‌ റൈറ്ററുകളുടെ കൂട്ടുകാരന്‍, അല്ലെങ്കില്‍ ഡോക്‌ടര്‍.

ടൈറ്റലിന്റെ അഭിപ്രായത്തില്‍ ടൈപ്പ്‌ റൈറ്ററുകള്‍ക്ക്‌ എല്ലാമറിയാം. വെളുത്തു ചുളി വീഴാത്ത പേപ്പറുകളില്‍ കൃത്യമായി അവയുടെ അക്ഷരങ്ങള്‍ കൊത്തിയ വിരലുകള്‍ വാക്കുകള്‍ രചിച്ചിരുന്നു. നനഞ്ഞ റിബണുകളില്‍ വിരല്‍മുക്കിയെഴുതിയ വാക്കുകള്‍ തെറ്റിയാല്‍, അയുടെ താളം ഇടറിയാല്‍, അപ്പോഴൊക്കെ ടൈറ്റെല്‍ വളിപ്പാടകലെയുണ്ടാകും. വെറുതെയല്ല അദ്ദേഹം തന്നെ സ്വയം വിശേഷിപ്പിച്ചിരുന്നത്‌ ` ടൈപ്പ്‌ റൈറ്ററുകളുടെ ആദ്യത്തെയും അവസാനത്തെയും ഡോക്‌ടറും മനശാസ്‌ത്രജ്‌ഞനും ഞാനാണെന്ന്‌'. തന്റെ വീടിന്റെ വാതിലിനു മുന്നിലും ഈ ബോര്‍ഡു തൂക്കിയിരുന്നു-``നിങ്ങളുടെ ടൈപ്പ്‌ റൈറ്ററുകള്‍ സങ്കടപ്പെട്ടാല്‍, അവയ്‌ക്കു പതിവിലധികം നാണം തോന്നിയാല്‍, അവ ക്രമരഹിതമായാല്‍ അല്ലെങ്കില്‍ അതിനപ്പുറം എന്തെങ്കിലും സംഭവിച്ചാല്‍ അവയുടെ മാനസിക പരിശോധ നടത്തിക്കൊടുക്കപ്പെടും...!!''. ഈ ഒറ്റ ബോര്‍ഡിലൂടെ മനസിലാകും ടൈറ്റല്‍ എങ്ങനെ ടൈപ്പ്‌ റൈറ്ററുകളുടെ കൂട്ടുകാരനായതെങ്ങനെയെന്ന്‌. ടൈപ്പ്‌ റൈറ്ററുകള്‍ അദ്ദേഹത്തിനു വെറും യന്ത്രങ്ങള്‍ മാത്രമല്ലായിരുന്നു. അവയോട്‌ തനിക്കു സംസാരിക്കാനാകുമെന്ന്‌ ഒരിക്കല്‍ അദ്ദേഹം പറഞ്ഞു.
എന്നും തന്റെ രോഗികളെത്തേടി വെള്ള ഓവര്‍കോട്ടു ധരിച്ച്‌ ലോവര്‍ മാന്‍ഹാട്ടണിലെ ഫല്‍ട്ടണ്‍ തെരുവിലെ രണ്ടാംനിലയിലുള്ള ഷോപ്പില്‍നിന്നും പൊടിപിടിച്ച ഗോവണിയിറങ്ങുമായിരുന്നു. ഈ സഞ്ചാരം പലപ്പോഴും ദേശങ്ങളുടെ പരിധിക്കപ്പുറത്തേക്കും നീണ്ടു.

റഷ്യന്‍ ജ്യൂവിഷ്‌ ദമ്പതികളുടെ മകനായി 1913-ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ചു. ഇവരുടെ പത്തു മക്കളില്‍ ഒമ്പതാമനാണ്‌ ടൈറ്റെല്‍. തോമസ്‌ ജെഫേഴ്‌സണ്‍ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിയായിരുന്നു അന്ന്‌്‌ ടൈറ്റല്‍. ക്ലാസ്‌ ടീച്ചറുടെ ടൈപ്പ്‌റൈറ്റര്‍ കേടുവന്നു പൊടിപിടിച്ചു കിടക്കുന്നത്‌ ഒരിക്കല്‍ ടൈറ്റല്‍ കണ്ടു പിടിച്ചു. തുരുമ്പെടുത്ത്‌ ടൈപ്പ്‌ ബാറുകള്‍ വളഞ്ഞിരുന്നു. ആര്‍ക്കും വേണ്ടാതെ കിടന്ന അത്‌ ടൈറ്റല്‍ 3,200 കഷണങ്ങളാക്കി. ഓരോ തവണയും നന്നാക്കാനുള്ള ശ്രമം ഓരോപടി വിജയിച്ചതോടെ ടൈപ്പ്‌ റൈറ്ററുകള്‍ നന്നാക്കുന്ന ഒരാളുടെ സഹായം തേടി. അദ്ദേഹം പഠിപ്പിച്ചുനല്‍കിയ പാഠങ്ങളുടെ ഖ്യാതിയായിരുന്നു പിന്നീട്‌ ടൈറ്റലിനൊപ്പം ന്യൂയോര്‍ക്കും കടന്നത്‌. ടൈപ്പ്‌ റൈറ്ററുകളുമായുള്ള ബന്ധം അദ്ദേഹത്തിന്റെ വിവാഹത്തിലുമെത്തി. ഓഫീസിലേക്ക്‌ ടൈപ്പ്‌റൈറ്റര്‍ തെരഞ്ഞെത്തിയ പേള്‍ ടൈറ്റലിന്റെ ജീവിത പങ്കാളിയായി.

ഏതു രീതിയിലുളള ഉപയോഗങ്ങള്‍ക്കായും അദ്ദേഹം ടൈപ്പ്‌ റൈറ്ററുകള്‍ മാറ്റിയിരുന്നു. റെയില്‍വേസ്‌റ്റേഷനുകളിലെ സ്‌പെഷല്‍ ഉപയോഗങ്ങള്‍ക്കായി അന്ന്‌്‌ ടൈറ്റെല്‍ നിര്‍മിച്ചിരുന്നു ടൈപ്പ്‌റൈറ്ററുകളായിരുന്നു ഉപയോഗിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ കൈയില്‍ എപ്പോഴുമുണ്ടാകുന്ന `മിനി ലെയ്‌ത്ത്‌' ഉപയോഗിച്ച്‌ അദ്ദേഹം 145 നാക്കുകളുള്ള അമേരിക്കന്‍ ടൈപ്പ്‌ റൈറ്റര്‍ ഒറ്റയടിക്കു നിര്‍മിക്കുമായിരുന്നു. തെരുവില്‍നിന്നു 45 സെന്റിനു വാങ്ങിയ പഴയ ടൈപ്പ്‌റൈറ്റര്‍ വലത്തുനിന്നും ഇടത്തേക്ക്‌ ഒരേസമയം അറബിക്കും ഹീബ്രുവും എഴുതാവുന്ന ഒന്നാക്കി മാറ്റി. അതും മണിക്കൂറുകള്‍ക്കുള്ളില്‍. ഹിറോഗ്ലിപി, സംഗീതത്തി ചിഹ്‌നങ്ങള്‍, വൈറ്റ്‌ ഹൗസില്‍ കത്തുകള്‍ ടൈപ്പ്‌ ചെയ്യുന്നതിന്‌ ആലങ്കാരിക അക്ഷരങ്ങള്‍ കൊത്തിയ ആദ്യ ടൈപ്പ്‌ റൈറ്ററും ടൈറ്റെലിന്റെ കരവിരുതില്‍ ഒരുങ്ങി. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോഴായിരുന്നു ടൈറ്റെല്‍ ശരിക്കും ഹീറോ ആയത്‌. യുദ്ധമുന്നണിയില്‍ സന്ദേശങ്ങള്‍ എഴുതുന്നതിന്‌ `സയാമീസ്‌' കീബോര്‍ഡുകള്‍ അദ്ദേഹം നിര്‍മിച്ചു. ഒരേ സമയം ഒന്നിലധികം ഭാഷകളില്‍ സന്ദേശം എഴുതാമെന്നതാണ്‌ ഇതിന്റെ പ്രത്യേകത. ഒന്നിലധികം ടൈപ്പ്‌റൈറ്ററുകള്‍ ചുമക്കുന്നതില്‍നിന്നും സൈന്യത്തെ ഇദ്ദേഹം ശരിക്കും രക്ഷിച്ചു. പതിനേഴ്‌ ഏഷ്യന്‍ ഭാഷകളിലാണ്‌ സയാമീസ്‌ കീബോര്‍ഡുകള്‍ രുപകല്‍പന ചെയ്‌തത്‌. ടൈപ്പ്‌റൈറ്ററുകളില്‍ ഉപയോഗിക്കുന്ന മുന്തിയയിനത്തിലുള്ള കാര്‍ബണ്‍ റിബണ്‍ നിര്‍മിച്ചതിന്‌ സൈന്യത്തിന്റെ പ്രത്യേക അംഗീകാരവും ലഭിച്ചു. എഫ്‌.ബി.ഐ., പോലീസ്‌ എന്നിവര്‍ക്കായി പ്രത്യേക ലിപിയിലുളള ടൈപ്പ്‌റൈറ്ററുകളും ഇദ്ദേഹമായിരുന്നു നിര്‍മിച്ചിരുന്നത്‌.

2001-ല്‍ തന്റെ ഷോപ്പ്‌ പൂട്ടുന്നതു വരെ ടൈപ്പ്‌റൈറ്ററുകളുടെ ഉത്തമഡോക്‌ടറായി സേവനമനുഷ്‌ടിച്ചു. ഈ നാളുകള്‍ക്കുള്ളില്‍ ഇദ്ദേഹത്തെ തേടിയെത്തിയത്‌ പതിനായിരക്കണക്കിന്‌ വ്യത്യസ്‌ത ടൈപ്പ്‌റൈറ്ററുകളായിരുന്നു.
ഏതുതരം മെഷീനുകളുമാകട്ടെ, ഇവയെല്ലാം ``ടൈറ്റൈല്‍ ടൈപ്പറൈറ്റര്‍ കോ.'' എന്ന സ്‌ഥാപനത്തിലെത്തിയാല്‍ പിന്നെ കട..കട.. ശബ്‌ദത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. മുമ്പൊരിക്കല്‍ പറഞ്ഞതുപോലെ ടൈപ്പ്‌റൈറ്റര്‍ അതിന്റെ സ്‌നേഹിതനോടു സംസാരിച്ചു തുടങ്ങുന്നു.