Friday, October 3, 2008
`ഹോളി'മാന്‍
എരിയുന്ന സിഗരറ്റ് കടിച്ചു പിടിച്ച് ഇടയ്‌ക്കിടെ പുകവിട്ടുകൊണ്ട് ലോക സിനിമയുടെ നെറുകയിലേക്ക് ആത്മരവിശ്വാസത്തോടെ നടന്നുകയറിയ ഒരാള്‍. പിന്നീട് വര്‍ഷങ്ങളോളം സിനിമ അയാളുടെ തന്നെ കാല്‍ചുവട്ടില്‍ പതിഞ്ഞുകിടന്നു. ചിലപ്പോള്‍ വില്ലനായി, ചിലപ്പോള്‍ ആര്‍ദ്രമായ കണ്ണുകളായി, ഇടയ്‌ക്കൊക്കെ ഈ സമൂഹത്തെ വെല്ലുവിളിക്കുന്ന ചോദ്യങ്ങളായി. ഇതൊക്കെ ഒരു ചലച്ചിത്രകാരനെ സമ്മതിച്ചിടത്തോളം സാധാരണ കാഴ്‌ചകളായി എല്ലാവരും വിലയിരുത്തിയേക്കും. എന്നാല്‍ വെളളിവെളിച്ചത്തിന്റെ ലോകത്തുമാത്രമല്ലായിരുന്നു പോള്‍ ന്യൂമാന്‍ എന്ന വിഖ്യാത ചലച്ചിത്രകാരന്റെ സ്‌ഥാനം. അത് കാമറക്കണ്ണുകള്‍ക്കപ്പുറം ലോകത്തെ തേടിപ്പോയിരുന്നു. സെപ്‌റ്റംബര്‍ 26-ന് എണ്‍പത്തിമൂന്നാം വയസില്‍ ഈ ലോകത്തുനിന്നു പിന്‍വാങ്ങും വരെ. ഇടതടവില്ലാത്ത പുകവലിതന്നെയായിരുന്നു അദ്ദേഹത്തെ കാര്‍ന്നുതിന്ന വില്ലന്‍. അത് മെല്ലെ കാന്‍സറിന്റെ രൂപത്തില്‍ അദ്ദേഹത്തില്‍ കൂടുകൂട്ടിയിരുന്നു. ഹോളിവുഡിനെ യുഗങ്ങളായി തിരിച്ചാല്‍ തീര്‍ച്ചയായിട്ടും അതിലൊന്നിന് ന്യൂമാന്‍ യുഗമെന്നു പേരിടാം. അല്ലെങ്ങില്‍ അതു പോള്‍ ന്യൂമാന്‍ എന്ന ചലച്ചിത്രകാരനോടു ചെയ്യുന്നു ഏറ്റവും വലിയ അവണനയായിരിക്കും.
കാലിഫോര്‍ണിയ ഗവര്‍ണറും ഹോളിവുഡ് താരവുമായ അര്‍നോള്‍ ഷ്വാസ്‌നഗര്‍ അദ്ദേഹത്തെ അമേരിക്കയുടെ ബിംബമെന്നും സിനിമാ നവോഥാന നായകനെന്നുമായിരുന്നു വിശേഷിപ്പിച്ചിരുന്നത്. മരണത്തെത്തുടര്‍ന്നുണ്ടായ അനുശോചന സന്ദേശങ്ങളുടെ പ്രവാഹം നോക്കിയാല്‍ മതിയാകും ന്യൂമാന്‍ എത്രമാത്രം ലോകസിനിമാ പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ടവനായിരുന്നെന്ന്. അന്‍പതുകളില്‍ ടെലിവിഷനിലൂടെ അരങ്ങേറ്റം നടത്തിയ അദ്ദേഹം ചുരുങ്ങിയ കാലംകൊണ്ട് ലോകസിനിമയില്‍ തന്റെ സ്‌ഥാം ഉറപ്പിച്ചു. ഓസ്‌കാര്‍ അടക്കം നിരവധി അംഗീകാരങ്ങള്‍. ഇതിനിടയില്‍ പത്തുതവണ അദ്ദേഹത്തിന് ഓസ്‌കാര്‍ നോമിനേഷനും ലഭിച്ചു.
തൊട്ടതെല്ലാം പൊന്നാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രംഗപ്രവേശം. സൈനികന്‍, പൈലറ്റ്, കാറോട്ടക്കാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, മാനുഷ്യാവകാശ പ്രവര്‍ത്തകന്‍, അഭിനേതാവ്, സംവിധായകന്‍, രാഷ്‌ട്രിയ പ്രവര്‍ത്തകന്‍ എന്നിങ്ങനെ എല്ലാമേഖലയിലും അദ്ദേഹം തന്റെ സാന്നിധ്യം രേഖപ്പെടുത്തിയിരുന്നു. യൂജിന്‍ മക് കാര്‍ത്തിയെ പിന്തുണച്ചിരുന്ന അദ്ദേഹം സ്വാഭാവികമായും അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്‌സന്റെ ശത്രുപ്പട്ടികയിലെ പത്തൊമ്പതാമനായിരുന്നു. സ്വവര്‍ഗാനുരാഗിാളുടെ പ്രശ്‌നങ്ങളില്‍ അദ്ദേഹം ഇടപെട്ടിരുന്നു. അവരുടെ വിവാഹത്തിനായി അദ്ദേഹം ശക്‌തമായി വാദിച്ചിരുന്നു. അധികാര രാഷ്‌ട്രീയമല്ല, മറിച്ച് സാമൂഹിക ഐക്യത്തിനുവേണ്ടിയുള്ള രാഷ്‌ട്രീയമായിരുന്നു ഈ ചലച്ചിത്രകാരന്റേത്.
ആര്‍തര്‍ സോള്‍ ന്യൂമാന്റെയും തെരേസയുടെയും മകനായി ഒഹിയോയിലാണ് പോള്‍ ന്യൂമാന്റെ ജനനം. അച്‌ഛന്‍ സ്‌പോര്‍ട്‌സ് വസ്‌തുക്കളുടെ ഷോപ്പ് നടത്തിയിരുന്നു. ക്രിസ്‌ത്യന്‍ സയന്‍സില്‍ പഠനം നടത്തിയിരുന്ന അമ്മ ഭര്‍ത്താവിനെ കടയില്‍ സഹായിച്ചിരുന്നു. ജൂതനായി ജീവിക്കുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയായിരുന്ന അക്കാലത്തു ന്യൂമാന്റെ അച്‌ഛന്‍ താനൊരു ജൂതനായതില്‍ അഭിമാനിച്ചിരുന്നു. തീയറ്റര്‍ നാടകങ്ങളില്‍ ചെറുപ്പം മുതലേ കമ്പമുണ്ടായിരുന്ന ന്യൂമാന്റെ കഴിവുകള്‍ കണ്ടെത്തുന്നതില്‍ അമ്മ മുഖ്യ പങ്കു വഹിച്ചു. ഏഴാം വയസില്‍ റോബിന്‍ ഹുഡ് എന്ന നാടകത്തിലെ തമാശക്കാരന്റെ വേഷത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം ഇവിടെനിന്നാണെന്ന് അദ്ദേഹം എക്കാലവും അവകാശപ്പെട്ടിരുന്നു.
സിനിമയിലെത്തുന്നതിനു മുമ്പ് സൈന്യത്തിന്റെ ചട്ടക്കൂടുകളില്‍ ആദ്യം കാലുറപ്പിച്ചു. കണ്ണിന്റെ പോരായ്‌മ മൂലം അദ്ദേഹത്തെ പൈലറ്റ് ട്രെയിനിംഗില്‍നിന്ന് ഒഴിവാക്കിയെങ്കിലും റേഡിയോമാനായിട്ടും ഗണ്ണറായിട്ടും പരിശീലനം നേടി. റേഡിയോമാനായി ആശയവിനിമയത്തിന്റെ രംഗത്തായിരുന്നതിനാല്‍ അദ്ദേഹത്തെ ടോര്‍പിഡോ സ്‌ക്വാഡ്രണിലേക്ക് അയച്ചു. ഇവര്‍ക്ക് പൈലറ്റ് പരീശീലനം നിര്‍ബന്ധമായിരുന്നതിനാല്‍ ആ ആഗ്രഹവും പൂര്‍ത്തിയാക്കാനായി. 1945-ല്‍ നടന്ന യുദ്ധങ്ങളില്‍ അദ്ദേഹം ടോര്‍പിഡോ ബോംബറായിട്ടും ഗണ്ണറായിട്ടും റേഡിയോമാനായിട്ടും ഒരേപോലെ യുദ്ധമുന്നണിയില്‍ നിലകൊണ്ടു. യുദ്ധത്തിനു ശേഷം സൈന്യത്തില്‍നിന്നു പിരിഞ്ഞ ന്യൂമാന്‍ ഇടയ്‌ക്കു വച്ചു മുടങ്ങിയ ബിരുദം പൂര്‍ത്തിയാക്കി. യേല്‍ സര്‍വകലാശാല, ന്യൂയോര്‍ക്കിലെ ആക്‌ടേഴ്‌സ് സ്‌റ്റുഡിയോയിലും അഭിനയപാഠങ്ങള്‍ പഠിച്ചു.
വില്യം ഇംഗിന്റെ പിക്‌നിക് നിര്‍മിച്ചുകൊണ്ട് ന്യൂമാന്‍ സിനിമയിലേക്കു കാല്‍കുത്തി. `ദ സില്‍വര്‍ ചാലിസില്‍' ന്യൂമാന്‍ നടായി അരങ്ങേറി(1954). സംബഡി അപ് ദേര്‍ ലൈക്ക് മീ(1956), കാറ്റ് ഓന്‍ എ ഹോട്ട് ടിന്‍ റൂഫ്(1958), എലിസബത്ത് ടെയിലര്‍, യംഗ് ഫിലാഡല്‍ഫിയന്‍സ് എന്നീ സിനിമകളിലും അക്കാലത്ത് അഭിനയിച്ചു. കാറ്റ് ഓണ്‍ ഹോട്ട് ടിന്‍ റൂഫ് എന്ന സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തിന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചു. അതിനുശേഷം ഒന്‍പതു തവണ അദ്ദേഹത്തിന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചു. സിനിമയില്‍ വിപ്ലാത്മക മാറ്റങ്ങള്‍ക്കു ന്യൂമാന്‍ തുടക്കമിട്ടു. വ്യത്യസ്‌തമായ അഭിനയ ശൈലിയിലൂടെ അദ്ദേഹം സിനിമയുടെ ചുവടുമാറ്റത്തിനൊത്തു പ്രതിഭ കാണിച്ചു. സിനിമ 1950-ല്‍നിന്ന് 1970 ലെത്തിയപ്പോള്‍ ന്യൂമാനൊപ്പം അഭിനയം തുടങ്ങിയ പലരും പുറന്തള്ളപ്പെട്ടു പോയിരുന്നു. 1960-ല്‍ റിലീസ് ചെയ്‌ത എക്‌സോഡസിലാണ് അദ്ദേഹം നായകനായി അഭിനയിക്കുന്നത്. പിന്നീട് ദ ഹസ്‌ലര്‍, ഹഡ്, ഹാര്‍പ്പെര്‍, ഹോംബെര്‍, കൂള്‍ ഹാന്‍ഡ് ല്യൂക്ക്, ദ ടവറിംഗ് ഇന്‍ഫെര്‍നോ, സ്‌ലാപ് ഷോട്ട്, ദ വെര്‍ഡ്‌ക്‌ട്, എന്നീ സിനിമകളിലും തിളങ്ങി. പ്രശസ്‌ത നടന്‍ റോബര്‍ട്ട് റെഡ്‌ഫോര്‍ഡ്, സംവിധായകന്‍ ജോര്‍ജ് റോയി ഹില്‍ എന്നിവരുമായിച്ചേര്‍ന്ന് ബുച്ച് കാസിഡി ആന്‍ഡ് സന്‍ഡന്‍സ് കിഡ്, ദ സ്‌റ്റിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു.
1986 ല്‍ പുറത്തിറങ്ങിയ കളര്‍ ഓഫ് മണി എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചു. ജാക്കി വിറ്റായരുന്നു അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. 1949 മുതല്‍ 1958 വരെയാണ് ആ ദാമ്പത്യം നീണ്ടുനിന്നത്. അന്‍പത്തിയെട്ടില്‍ ജാക്കി മരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു പുത്രനും രണ്ടു കുട്ടികളും പിറന്നിരുന്നു 1978-ല്‍ പുത്രന്‍ സ്‌കോട്ട് അമിതമായി മയക്കുമരുന്നുപയോഗിച്ചതിനെത്തുടര്‍ന്നു മരിച്ചു. മകന്റെ മരണം നല്‍കിയ ഞെട്ടലില്‍നിന്നു മോചിതനായ ന്യൂമാന്‍ മയക്കുമരുന്നുപയോഗത്തില്‍നിന്ന് മുക്‌തി നല്‍കുന്നതിന് മകന്റെ പേരില്‍ സ്‌ഥാപനം ആരംഭിച്ചു. ഭാര്യ മരിച്ച വര്‍ഷം തന്നെ അദ്ദേഹം നടിയായ ജോണാ വുഡ്‌വാര്‍ഡിനെ ന്യൂമാന്‍ വിവാഹം കഴിച്ചു. ഫീച്ചര്‍ ഫിലിമായ ലോംഗ്, ഹോട്ട് സമ്മര്‍, റലി റൗണ്ട് ഫ്‌ളാഗ് ബോയ്‌സ്, വിന്നിംഗ് ഹാരി ആന്‍ഡ് സണ്‍, തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങി. അഭിനയത്തിനൊപ്പം അദ്ദേഹം റേച്ചല്‍, പുലിറ്റ്‌സര്‍ സമ്മാനം നേടിയ നാടകമായ ഷാഡോ ബോക്‌സിന്റെ ടെലിവിഷന്‍ പരിഭാഷ, ടെന്നസീ വില്യംസിന്റെ ദ ഗ്ലാസ് മാനേജറി തുടങ്ങിയ സംരംഭങ്ങളിലൂടെ അദ്ദേഹം സംവിധാന രംഗത്തേക്കും കടന്നു. 2002 ലാണ് അദ്ദേഹം അവസാനമായി സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2007-ല്‍ സിനിമയില്‍നിന്നുള്ള റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചു. കടുത്ത പുകവലിയാണു അദ്ദേഹത്തെ രോഗാതുരനാക്കിയതെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞിരുന്നത്.
ഇതിനിടയില്‍ ന്യൂമാന്‍ കാറോട്ടക്കാരന്‍, ഫുഡ് പ്രൊഡക്‌്‌ഷന്‍, വൈന്‍ നിര്‍മാണം എന്നിങ്ങനെ വിവിധ മേഖലകളില്‍ കടന്നു. കാറോട്ടത്തില്‍ ന്യൂമാന്‍ നിരവധി നേട്ടങ്ങള്‍ കൊയ്‌തു. പ്രശസ്‌തമായ അറ്റ്‌ലാന്റിക് ചാമ്പ്യന്‍ഷിപ്പ് ടീമിലും അദ്ദേഹത്തിന്റെ കമ്പനി അംഗമായിരുന്നു. ബിസിനസില്‍നിന്നു കിട്ടുന്ന ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു. കൊസോവോയിലും മറ്റിടങ്ങളിയലുമുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം ലക്ഷക്കണക്കിനു ഡോളര്‍ സംഭാവന ചെയ്‌തു. കമ്മിറ്റി എന്‍കറേജിംഗ് കോര്‍പ്പറേറ്റ് ഫിലാന്ത്രോപ്പിയുടെ സ്‌ഥാപകന്‍ കൂടിയാണ് ന്യൂമാന്‍.
2008 ല്‍ അദ്ദേഹം സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും മേയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. ഇതിനിടയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയെ സൂചിപ്പിക്കുന്ന ഫോട്ടോഗ്രാഫുകളും പുറത്തുവന്നു. അതില്‍ അദ്ദേഹം തീര്‍ത്തും ക്ഷീണിതനായിരുന്നു. അദ്ദേഹത്തിന്റെ സാലഡ് കമ്പനി ആരംഭിക്കുന്ന സമയം ന്യൂമാന്‍ തന്റെ രോഗത്തെപ്പറ്റി എഴുത്തുകാരന്‍ എ.ഇ. ഹോച്‌നറോട് വെളിപ്പെടുത്തിയിരുന്നു. തന്റെ കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ സെപ്‌റ്റംബര്‍ 23 ന് അദ്ദേഹം ഓര്‍മകളുടെ വെള്ളിവെളിച്ചത്തിലേക്കു മടങ്ങി. മരണത്തിനൊപ്പം വിട്ടുപോകാത്ത ചില നന്മകള്‍ അവശേഷിപ്പിച്ചുകൊണ്ട്.
Friday, September 26, 2008
ടൈപ്പ്‌റൈറ്റര്‍
മെല്ലെ, താളത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന വലിയ ഇതളുകളുള്ള ഫാനിനു കീഴില്‍ വട്ടക്കണ്ണടയും പുള്ളിക്കുത്തു സാരിയുമുടുത്തു ഗൗരവത്തില്‍ ടൈപ്പ് ചെയ്യുന്ന വനിതാരത്‌നം ഏതൊരു സര്‍ക്കാരോഫിസും കണ്ടു പഴകിച്ച കാഴ്‌ചയായിരുന്നു. പഴയകാലത്തുണ്ടായിരുന്ന ഇത്തരം മെഷീനുകളുമായി ഇടപഴകിയിട്ടുളള ആരും അതൊരു സാധാരണ മെഷീനാണെന്നു പറയില്ല. അത്രയ്‌ക്ക് അവ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. കട..കട... ശബ്‌ദം കൊണ്ട് ഒരുകാലത്ത് ഏല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായിരുന്ന ഇവ കറുത്ത് വെല്‍വെറ്റ് തുണികൊണ്ടു മൂടി, തേഞ്ഞു തീരാറായ കീബോര്‍ഡും അവിടവിടെ കീറിയ കാര്‍ബണ്‍ റിബണുമായി ഇപ്പോള്‍ ഓഫീസുകളുടെയും വീടുകളുടെയും മൂലയില്‍ വിശ്രമിക്കുന്നുണ്ടാകാം. അവയുടെ ശബ്‌ദം ഹൃദയതാളമായി കണ്ടിരുന്ന ഒരാള്‍ ഈയിടെ അന്തരിച്ചു-മാര്‍ട്ടിന്‍ ടൈറ്റെല്‍. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ടൈപ്പ് റൈറ്ററുകളുടെ കൂട്ടുകാരന്‍, അല്ലെങ്കില്‍ ഡോക്‌ടര്‍.
ടൈറ്റലിന്റെ അഭിപ്രായത്തില്‍ ടൈപ്പ് റൈറ്ററുകള്‍ക്ക് എല്ലാമറിയാം. വെളുത്തു ചുളി വീഴാത്ത പേപ്പറുകളില്‍ കൃത്യമായി അവയുടെ അക്ഷരങ്ങള്‍ കൊത്തിയ വിരലുകള്‍ വാക്കുകള്‍ രചിച്ചിരുന്നു. നനഞ്ഞ റിബണുകളില്‍ വിരല്‍മുക്കിയെഴുതിയ വാക്കുകള്‍ തെറ്റിയാല്‍, അയുടെ താളം ഇടറിയാല്‍, അപ്പോഴൊക്കെ ടൈറ്റെല്‍ വളിപ്പാടകലെയുണ്ടാകും. വെറുതെയല്ല അദ്ദേഹം തന്നെ സ്വയം വിശേഷിപ്പിച്ചിരുന്നത് ` ടൈപ്പ് റൈറ്ററുകളുടെ ആദ്യത്തെയും അവസാനത്തെയും ഡോക്‌ടറും മനശാസ്‌ത്രജ്‌ഞനും ഞാനാണെന്ന്'. തന്റെ വീടിന്റെ വാതിലിനു മുന്നിലും ഈ ബോര്‍ഡു തൂക്കിയിരുന്നു-``നിങ്ങളുടെ ടൈപ്പ് റൈറ്ററുകള്‍ സങ്കടപ്പെട്ടാല്‍, അവയ്‌ക്കു പതിവിലധികം നാണം തോന്നിയാല്‍, അവ ക്രമരഹിതമായാല്‍ അല്ലെങ്കില്‍ അതിനപ്പുറം എന്തെങ്കിലും സംഭവിച്ചാല്‍ അവയുടെ മാനസിക പരിശോധ നടത്തിക്കൊടുക്കപ്പെടും...!!''. ഈ ഒറ്റ ബോര്‍ഡിലൂടെ മനസിലാകും ടൈറ്റല്‍ എങ്ങനെ ടൈപ്പ് റൈറ്ററുകളുടെ കൂട്ടുകാരനായതെങ്ങനെയെന്ന്. ടൈപ്പ് റൈറ്ററുകള്‍ അദ്ദേഹത്തിനു വെറും യന്ത്രങ്ങള്‍ മാത്രമല്ലായിരുന്നു. അവയോട് തനിക്കു സംസാരിക്കാനാകുമെന്ന് ഒരിക്കല്‍ അദ്ദേഹം പറഞ്ഞു.
എന്നും തന്റെ രോഗികളെത്തേടി വെള്ള ഓവര്‍കോട്ടു ധരിച്ച് ലോവര്‍ മാന്‍ഹാട്ടണിലെ ഫല്‍ട്ടണ്‍ തെരുവിലെ രണ്ടാംനിലയിലുള്ള ഷോപ്പില്‍നിന്നും പൊടിപിടിച്ച ഗോവണിയിറങ്ങുമായിരുന്നു. ഈ സഞ്ചാരം പലപ്പോഴും ദേശങ്ങളുടെ പരിധിക്കപ്പുറത്തേക്കും നീണ്ടു.
റഷ്യന്‍ ജ്യൂവിഷ് ദമ്പതികളുടെ മകനായി 1913-ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ചു. ഇവരുടെ പത്തു മക്കളില്‍ ഒമ്പതാമനാണ് ടൈറ്റെല്‍. തോമസ് ജെഫേഴ്‌സണ്‍ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അന്ന്‌് ടൈറ്റല്‍. ക്ലാസ് ടീച്ചറുടെ ടൈപ്പ്‌റൈറ്റര്‍ കേടുവന്നു പൊടിപിടിച്ചു കിടക്കുന്നത് ഒരിക്കല്‍ ടൈറ്റല്‍ കണ്ടു പിടിച്ചു. തുരുമ്പെടുത്ത് ടൈപ്പ് ബാറുകള്‍ വളഞ്ഞിരുന്നു. ആര്‍ക്കും വേണ്ടാതെ കിടന്ന അത് ടൈറ്റല്‍ 3,200 കഷണങ്ങളാക്കി. ഓരോ തവണയും നന്നാക്കാനുള്ള ശ്രമം ഓരോപടി വിജയിച്ചതോടെ ടൈപ്പ് റൈറ്ററുകള്‍ നന്നാക്കുന്ന ഒരാളുടെ സഹായം തേടി. അദ്ദേഹം പഠിപ്പിച്ചുനല്‍കിയ പാഠങ്ങളുടെ ഖ്യാതിയായിരുന്നു പിന്നീട് ടൈറ്റലിനൊപ്പം ന്യൂയോര്‍ക്കും കടന്നത്. ടൈപ്പ് റൈറ്ററുകളുമായുള്ള ബന്ധം അദ്ദേഹത്തിന്റെ വിവാഹത്തിലുമെത്തി. ഓഫീസിലേക്ക് ടൈപ്പ്‌റൈറ്റര്‍ തെരഞ്ഞെത്തിയ പേള്‍ ടൈറ്റലിന്റെ ജീവിത പങ്കാളിയായി.
ഏതു രീതിയിലുളള ഉപയോഗങ്ങള്‍ക്കായും അദ്ദേഹം ടൈപ്പ് റൈറ്ററുകള്‍ മാറ്റിയിരുന്നു. റെയില്‍വേസ്‌റ്റേഷനുകളിലെ സ്‌പെഷല്‍ ഉപയോഗങ്ങള്‍ക്കായി അന്ന്‌് ടൈറ്റെല്‍ നിര്‍മിച്ചിരുന്നു ടൈപ്പ്‌റൈറ്ററുകളായിരുന്നു ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന്റെ കൈയില്‍ എപ്പോഴുമുണ്ടാകുന്ന `മിനി ലെയ്‌ത്ത്' ഉപയോഗിച്ച് അദ്ദേഹം 145 നാക്കുകളുള്ള അമേരിക്കന്‍ ടൈപ്പ് റൈറ്റര്‍ ഒറ്റയടിക്കു നിര്‍മിക്കുമായിരുന്നു. തെരുവില്‍നിന്നു 45 സെന്റിനു വാങ്ങിയ പഴയ ടൈപ്പ്‌റൈറ്റര്‍ വലത്തുനിന്നും ഇടത്തേക്ക് ഒരേസമയം അറബിക്കും ഹീബ്രുവും എഴുതാവുന്ന ഒന്നാക്കി മാറ്റി. അതും മണിക്കൂറുകള്‍ക്കുള്ളില്‍. ഹിറോഗ്ലിപി, സംഗീതത്തി ചിഹ്‌നങ്ങള്‍, വൈറ്റ് ഹൗസില്‍ കത്തുകള്‍ ടൈപ്പ് ചെയ്യുന്നതിന് ആലങ്കാരിക അക്ഷരങ്ങള്‍ കൊത്തിയ ആദ്യ ടൈപ്പ് റൈറ്ററും ടൈറ്റെലിന്റെ കരവിരുതില്‍ ഒരുങ്ങി. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോഴായിരുന്നു ടൈറ്റെല്‍ ശരിക്കും ഹീറോ ആയത്. യുദ്ധമുന്നണിയില്‍ സന്ദേശങ്ങള്‍ എഴുതുന്നതിന് `സയാമീസ്' കീബോര്‍ഡുകള്‍ അദ്ദേഹം നിര്‍മിച്ചു. ഒരേ സമയം ഒന്നിലധികം ഭാഷകളില്‍ സന്ദേശം എഴുതാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒന്നിലധികം ടൈപ്പ്‌റൈറ്ററുകള്‍ ചുമക്കുന്നതില്‍നിന്നും സൈന്യത്തെ ഇദ്ദേഹം ശരിക്കും രക്ഷിച്ചു. പതിനേഴ് ഏഷ്യന്‍ ഭാഷകളിലാണ് സയാമീസ് കീബോര്‍ഡുകള്‍ രുപകല്‍പന ചെയ്‌തത്. ടൈപ്പ്‌റൈറ്ററുകളില്‍ ഉപയോഗിക്കുന്ന മുന്തിയയിനത്തിലുള്ള കാര്‍ബണ്‍ റിബണ്‍ നിര്‍മിച്ചതിന് സൈന്യത്തിന്റെ പ്രത്യേക അംഗീകാരവും ലഭിച്ചു. എഫ്.ബി.ഐ., പോലീസ് എന്നിവര്‍ക്കായി പ്രത്യേക ലിപിയിലുളള ടൈപ്പ്‌റൈറ്ററുകളും ഇദ്ദേഹമായിരുന്നു നിര്‍മിച്ചിരുന്നത്.
2001-ല്‍ തന്റെ ഷോപ്പ് പൂട്ടുന്നതു വരെ ടൈപ്പ്‌റൈറ്ററുകളുടെ ഉത്തമഡോക്‌ടറായി സേവനമനുഷ്‌ടിച്ചു. ഈ നാളുകള്‍ക്കുള്ളില്‍ ഇദ്ദേഹത്തെ തേടിയെത്തിയത് പതിനായിരക്കണക്കിന് വ്യത്യസ്‌ത ടൈപ്പ്‌റൈറ്ററുകളായിരുന്നു.
ഏതുതരം മെഷീനുകളുമാകട്ടെ, ഇവയെല്ലാം ``ടൈറ്റൈല്‍ ടൈപ്പറൈറ്റര്‍ കോ.'' എന്ന സ്‌ഥാപനത്തിലെത്തിയാല്‍ പിന്നെ കട..കട.. ശബ്‌ദത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. മുമ്പൊരിക്കല്‍ പറഞ്ഞതുപോലെ ടൈപ്പ്‌റൈറ്റര്‍ അതിന്റെ സ്‌നേഹിതനോടു സംസാരിച്ചു തുടങ്ങുന്നു.
Tuesday, September 23, 2008
നിശബ്‌ദ സിനിമ
ഇതാണു നമ്മുടെ സിനിമാക്കമ്പക്കാരുടെ അവസ്‌ഥ. മുടി നീട്ടി ഞങ്ങളുടെ ഭാഷയില്‍ `യോയോ' ആയി (ഇത്തരം വേഷക്കാരുടെ പാട്ടുകളില്‍ ഇടയ്‌ക്കിടെ യോ..യ്യോ.. എന്ന് ഇവര്‍ പറയാറുണ്ടല്ലോ... അങ്ങനെയാണ് വാക്കു ജനിക്കുന്നത്) നടക്കുന്നവരുടെ അവസ്‌ഥ അപ്പോഴാണു മനസിലായത്. സിനിമയ്‌ക്കു മാത്രമല്ല പ്രശ്‌നം. പ്രേക്ഷകര്‍ക്കുമുണ്ട്. നല്ല സിനിമകള്‍ തെരഞ്ഞെടുത്തു പ്രദര്‍ശിപ്പിക്കുന്നിടത്ത് ശരാശരി ആസ്വാദന നിലവാരം പോലുമില്ലാതെ വെറും ജാടയുടെ പുറത്താണിവര്‍ പിടിച്ചുനില്‍ക്കുന്നത്.
സായിപ്പിന്റെ കൈയില്‍നിന്ന് ബയോസ്‌കോപ്പെന്ന പഴയ സിനിമാ പ്രൊജക്‌ടര്‍ വാങ്ങി ഉല്‍സവപ്പറമ്പുകളിലും മറ്റും പ്രദര്‍ശനം നടത്തുന്ന നാട്ടുമ്പുറത്തുകാരന്‍. അദ്ദേഹത്തിന്റെ ഭാര്യയുടെ അസുഖത്തിനു കാരണം ബയോസ്‌കോപ്പാണെന്നു പറയുന്ന കുടുംബക്കാര്‍. ഇതിനെതിരേ അദ്ദേഹം നടത്തുന്ന വാദങ്ങളൊന്നും വിലപ്പോകുന്നില്ല. ഭാര്യമരിക്കുന്ന സമയത്തും അദ്ദേഹം ബയോസ്‌കോപ്പുമായി ഉല്‍സവപ്പറമ്പിലായിരുന്നു. മാനസികമായി തകര്‍ന്ന അദ്ദേഹം യാഥാസ്‌ഥിതികത്വത്തിനു കീഴടങ്ങി ബയോസ്‌കോപ്പ് ഉപേക്ഷിക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്. നാടന്‍ വാക്കുകള്‍ കൊണ്ടു മെനഞ്ഞ തിരക്കഥ. സംവിധായകന്‍ ഉപയോഗിക്കുന്ന സിംബോളിക് സീനുകള്‍ ഒഴിച്ചാല്‍ ഏതു കുഞ്ഞിനും സിനിമ മനസിലാകും. നല്ല സിനിമയെന്ന് ആര്‍ക്കും പറയാവുന്ന ഒന്ന്. കഴിഞ്ഞ നൂറ്റാണ്ടിലെ കഥയെന്നു പറഞ്ഞു പരിചയപ്പെടുന്ന സിനമയെ അക്കാലത്തിന്റെ മനസുമായിരുന്നു കാണാന്‍ പറ്റാത്തവര്‍ എന്തു പ്രേക്ഷകന്‍. എന്നിട്ടിവര്‍ വിലയിടുന്നു മോശം സിനിമ. ഇത്തരക്കാരോട് ഒരു അപേക്ഷ. ദയവുചെയ്‌ത് അഭിപ്രായങ്ങള്‍ പറയാതിരിക്കുക. അതൊരു വ്യക്‌തി പരമായ അവകാശമെന്നു സമ്മതിക്കുന്നെങ്കിലും. കാരണം ഒരു കള്ളം നൂറുതവണപറഞ്ഞാല്‍ അതു സത്യമാകുമെന്നു ഗീബല്‍സ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു മാത്രം..
Saturday, September 13, 2008
ഒഴുക്കു വറ്റുന്ന വെള്ളച്ചാലുകള്‍
നെഹ്‌റു മെമ്മോറിയല്‍ ക്ലബിന്റെ വലതു വശത്തുകൂടിയാണ് ഞാനും അമ്മയും ചേച്ചിയും പിന്നെ അയല്‍വാസികളായ അക്കു, അവളുടെ മൂത്ത ചേട്ടന്‍ രാജേഷ്, രാജിമോള്‍ എന്നിവര്‍ ചെറുതോട്ടില്‍ കുളിക്കാന്‍ പോകുന്നത്. ആകപ്പാടെ നാലുമീറ്റര്‍ വിതിയിലുള്ള തോട് നാലഞ്ചുപാറകള്‍ വീതിച്ചെടുത്തിരിക്കുന്നു. പിന്നെയുളളത് ഓടപോലെയുള്ള ഇത്തിരിയിടയാണ്. ഇവിടമാണ് ഞങ്ങളുടെ ഫാമിലി കടവ്. താഴെ വടക്കേടത്തു കടവെന്നും തൊട്ടുമുകളില്‍ കുന്നപ്പള്ളിക്കടവെന്നും രണ്ടെണ്ണം വേറെ. അന്നത്തെ അവസ്‌ഥയില്‍ ഞങ്ങളില്‍ ആര്‍ക്കും തുണിയുടുക്കുന്നതിനെപ്പറ്റി വലിയ ബോധമൊന്നുമില്ല. അതുകൊണ്ടുതന്നെ ആരും നിര്‍ബന്ധിക്കാറുമില്ല. അതു കുറച്ച് അലക്കിയാല്‍ മതിയല്ലോ എന്ന ചിന്തകൂടിയുണ്ട് വീട്ടുകാര്‍ക്ക്. അരയില്‍ ചുറ്റിയ ഒറ്റച്ചരടും അതില്‍നിന്നു നീളുന്ന ലോക്കറ്റുപോലുള്ള ഞാലിയുമാണ് ആകെയുള്ള തുണി. എങ്കിലും സാന്‍മാര്‍ഗികതയെപ്പറ്റി ആരും ചോദിക്കാറില്ല.
ക്ലബിന്റെ വലത്തുവശത്തുകൂടിയുള്ള ഇടവഴി നേരേ ചെന്നിറങ്ങുന്നത് പേപ്പതിപ്പറമ്പെന്നു ഞങ്ങള്‍ വിളിക്കുന്ന റബര്‍മരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന തോട്ടത്തിലേക്ക്. അവിടെ നടന്നു നടന്നു ചാലുകീറിയതുപോലെ വഴി. എറ്റവും മുന്നില്‍ ഞാന്‍, തൊട്ടുപിന്നില്‍ അക്കു, രാജേഷ്, അമ്മ ചേച്ചി, രാജിമോള്‍ എന്നിങ്ങനെ താറാവില്‍ കൂട്ടം പോകുന്നതുപോലെ. അതു കടന്നാല്‍ പിന്നെ ക്രിസ്‌മസിന് നക്ഷത്രമുണ്ടാക്കാന്‍ സ്‌ഥിരം ആശ്രയിക്കുന്ന ഈറ്റക്കാടാണ്. ഇടവഴി നിറയെ ഉരുളന്‍ കല്ലുകളാണ്. റബറിന്റെ ഉണങ്ങിയ കരിയില കിടക്കുന്നതിനല്‍ ഇടയ്‌ക്ക് വീഴചയും മുറപോലെ നടക്കും. ഇടയക്ക് റബര്‍ക്കായും വീണുകിടക്കും. ഇതിനിടയില്‍കൂടി തെന്നിത്തെറിച്ചാണ് പോക്ക്. ഇടവഴിക്ക് ചെറിയ ഇറക്കമുണ്ട്. ഇറക്കത്തില്‍ തന്നെയാണ് രാജന്‍ ചേട്ടന്റെ വീടും ഞങ്ങളെന്നും കല്ലെറിയുന്ന നാട്ടുമാവും. അതിന്റെ തുഞ്ചത്തു കല്ലെറിഞ്ഞുകൊള്ളിക്കാന്‍ ഇത്തിരി പ്രയാസം തന്നെ. തൊട്ടു താഴെ രാഘവച്ചേട്ടന്റെ വീടും കഴിഞ്ഞാല്‍ വീണ്ടും ഇറക്കം. ഉരുണ്ടുവീണാല്‍ കൃത്യം ചെന്നുവീഴുക കല്യാണിച്ചേച്ചിയുടെ വീടിന്റെ അടുക്കളയിലും.
ഉടുക്കാക്കുണ്ടനായി വിലസി നടക്കുന്ന കാലത്ത് ഇപ്പറഞ്ഞ കല്യാണിച്ചേച്ചിയാണ് എനിക്ക് ``പുഴു'' എന്നു പേരിട്ടത്. എന്താണു സംഭവമെന്ന് ഊഹിച്ചു കാണുമല്ലോ. അക്കാലത്തു പടം കാണാനായിട്ട് എനിക്ക് പൂമ്പാറ്റയും ബാലരമയും തന്നിരുന്നത് കല്യാണിച്ചേച്ചിയാണ്. അലക്കാണ് ജോലി. കല്യാണിച്ചേച്ചിയും പാപ്പന്‍ചേട്ടനും കുറേ പൂച്ചകളുമാണ് വീട്ടിലെ താമസക്കാര്‍. പാപ്പന്‍ചേട്ടന്‍ രണ്ടാമതു കല്യാണം കഴിച്ചു കൊണ്ടുവന്നതാണു കല്യാണിച്ചേച്ചിയെ. കഷ്‌ടിച്ചു നാലടി പൊക്കക്കാരി. അരയില്‍ പ്ലാസ്‌റ്റിക്ക് കൂടിനുള്ളില്‍ കെട്ടിയ മുറുക്കാന്‍ പൊതിയും, തിരുപ്പന്‍വെച്ചുകെട്ടി പൊലിപ്പിച്ച തലമുടിയില്‍ മിക്കവാറും ചുവപ്പു നിറത്തില്‍ റിബണ്‍ കെട്ടിയിട്ടുണ്ടായിരിക്കും. ചെവി അല്‍പം പിന്നോട്ടാണ്. ഞങ്ങളുടെ അടുത്തുളള മണക്കാട്ട് അമ്പലത്തിലെ വെടിക്കെട്ടുകേട്ടാല്‍ പോലും പുള്ളിക്കാരിക്കു കുലുക്കമില്ല. മുറുക്കാന്‍ കറ പിടിച്ച പല്ലും കൂടിയാകുമ്പോള്‍ കല്യാണിച്ചേച്ചിയുടെ ചിത്രം പൂര്‍ണമാകും. കല്യണബ്രോക്കറായ പാപ്പന്‍ചേട്ടന്‍ മെല്ലിച്ച് നൂലുപോലെയാണ്. പ്രായത്തിന്റെ കഷ്‌ടപ്പാടുകള്‍ കഫക്കെട്ടായി നെഞ്ചില്‍ കുറുകുന്ന എല്ലുന്തിയ ശരീരം. തോട്ടിലെ പരന്ന പാറപ്പുറത്ത്, ചാരമിട്ടു തിളപ്പിച്ച വെളളത്തിലാണു പാപ്പന്‍ ചേട്ടന്റെ കുളി. കോണകം മാത്രമുടുത്തുകൊണ്ടുള്ള കുളി ഞങ്ങള്‍ക്ക് ഒരു കൗതുകമായിരുന്നു.
തോട്ടിറമ്പില്‍ ഓലമേഞ്ഞ, അവിടവിടെ പൊട്ടിപ്പൊളിഞ്ഞ തറയും, പനയോലകൊണ്ടു മറച്ച ഭിത്തിനിറയെ പഴയ പത്രത്താളുകളും ചിത്രകഥാ പുസ്‌തകങ്ങളും കുത്തിത്തിരുകി നിറച്ച വീട്. പൂച്ചയും കോഴിയും സസന്തോഷം കഴിയുന്ന ഈര്‍പ്പമുണങ്ങാത്ത, പഴയ വസ്‌ത്രങ്ങളുടെയും കുഴമ്പിന്റെയും സമ്മിശ്ര ഗന്ധമുള്ള രണ്ടുമുറി വീട്. തോട്ടില്‍നിന്നുളള കുത്തുകല്ലു കയറിയാല്‍ വീട്ടിലെത്തും. പാപ്പന്‍- കല്യാണി ദമ്പതികള്‍ക്കു കുട്ടികളില്ല. വീടു നിറയെയുള്ള പൂച്ചകളാണ് ഇവരുടെ കുട്ടികള്‍. പൂച്ചകള്‍ക്കെല്ലാം കഴുത്തില്‍ വളയും പൊട്ടും നിര്‍ബന്ധം. കയ്യാലയിറമ്പിലെ ഇലുമ്പിപ്പുളിക്കായ്‌കള്‍ നാക്കില്‍ ചവര്‍പ്പും പുളിപ്പുമായി ഇന്നും ശേഷിക്കുന്നു. വല്ലപ്പോഴും വീട്ടില്‍ വരുമ്പോള്‍ അമ്മയ്‌ക്ക് സ്വകാര്യമെന്നോണം നല്‍കാന്‍ കല്യാണിച്ചേച്ചിക്ക് ആകെയുണ്ടായിരുന്നതും ഇലുമ്പിപ്പുളിയായിരുന്നു. ഇതിനരികില്‍ തന്നെയാണു കൂഴച്ചക്കപ്ലാവും. പ്ലാവിന്റെ അധികാരത്തെച്ചൊല്ലി മുകളിലുള്ള രാജുച്ചേട്ടന്റെ വീട്ടുകാരും കല്യാണിച്ചേച്ചിയും തമ്മിലുള്ള തര്‍ക്കം സ്‌ഥിരം സംഭവം. ഇവയ്‌ക്കിടിയിലൂടെ ചെന്നാല്‍ കാപ്പിക്കൂട്ടം നിറഞ്ഞ കുളിക്കടവിലേക്കും. ശക്‌തിയായി മഴപെയ്‌താല്‍ മാത്രമേ കാപ്പിച്ചെടിക്കിടയിലൂടെ വെള്ളം വീഴൂ... അത്രയ്‌ക്ക് ഇടതൂര്‍ന്നാണ് ഇവയുടെ നില്‍പ്പ്.
കുഞ്ഞുങ്ങില്ലാത്തതിന്റെ സങ്കടം ഇരുവരും തീര്‍ക്കുന്നത് ഞങ്ങളിലൂടെയായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. എവിടെപ്പോയാലും പാപ്പന്‍ ചേട്ടന്‍ ഞങ്ങള്‍ക്ക് ശര്‍ക്കരയുണ്ട കൊണ്ടുവരുമായിരുന്നു. കല്യാണിച്ചേച്ചിയും എവിടെപ്പോയാലും പൂമ്പാറ്റയോ മറ്റു കഥാ പുസ്‌തകങ്ങളോ കൊണ്ടുവരും. കുളിക്കാന്‍ ചെല്ലുമ്പോള്‍ ഇവയെല്ലാം ഞങ്ങള്‍ക്കു നല്‍കും. നിഷ്‌കളങ്കമായ സ്‌നേഹം എന്താണെന്നു കാണണമെങ്കില്‍ ഇവരെ ശ്രദ്ധിച്ചാല്‍ മതി. കീറമുണ്ടിലും വിഴുപ്പുകള്‍ക്കിടയിലും ജീവിക്കുമ്പോഴും ഇവര്‍ സന്തോഷിച്ചിരുന്നു. മഴക്കാലത്തു വെള്ളപ്പൊക്കത്തില്‍ വീട്ടിലെ സാധനങ്ങളെല്ലാം ഒലിച്ചു പോകുമായിരുന്നു. നനഞ്ഞുപോയ വസ്‌ത്രങ്ങള്‍ നോക്കി ഇവര്‍ വിഷണ്ണയായിരിക്കുന്നത് ഇന്നും കണ്‍മുന്നിലുണ്ട്. കുത്തൊഴുക്കില്‍ പെട്ടുപോയ പൂച്ചകളെയും കോഴികളെയും ചൊല്ലിയായിരിക്കും ഇവരുടെ പരിഭവങ്ങളെല്ലാം. ഇടയ്‌ക്കിടെ ബന്ധം പറഞ്ഞെത്തുന്നവരും ഇവരുടെ മണ്ണെണ്ണയും പഞ്ചസാരയും റേഷന്‍കാര്‍ഡും മോഷ്‌ടിക്കുമായിരുന്നു. നാടുനീളെ നടന്ന് ഇക്കാര്യം പതംപറഞ്ഞു പരിഭവിക്കുന്നത് കാണുന്നത് അന്നു കൗതുകമായിരുന്നെങ്കിലും ഇന്നോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു. അല്‍പമാത്രമായി സ്വരുക്കൂട്ടി വയ്‌ക്കുന്ന ഇത്തിരി മുതല്‍ മോഷ്‌ടിക്കാന്‍ അന്നും ഇന്നും ആളുണ്ട്.
എത്രയൊക്കെ വഴക്കുണ്ടാക്കുമായിരുന്നെങ്കിലും പാപ്പന്‍ചേട്ടനും കല്യാണിച്ചേച്ചിയും സ്‌നേഹിച്ചിരുന്നെന്നു മനസിലാുന്നത് പാപ്പന്‍ മരിക്കുമ്പോഴാണ്. ഒരു പക്ഷേ പാപ്പന്‍ ചേട്ടനെപ്പറ്റി ഓര്‍ക്കുന്നത് ഈ കുറിപ്പും പിന്നെ കല്യാണിച്ചേച്ചിയുമായിരിക്കും. വീട്ടിലേക്കു സാധനങ്ങള്‍ വാങ്ങുന്നതിന് കടയില്‍ പോകുന്നതിനും കല്യാണിച്ചേച്ചിയുടെ വീട്ടിനരികില്‍ കൂടിയുളള കുറുക്കു വഴിയിലൂടെയാണ്. മഴ തോര്‍ന്ന ദിവസം. രാവിലെയായിട്ടും പാപ്പന്‍ എഴുനേറ്റില്ലെന്നു പറഞ്ഞിരിക്കുന്ന കല്യണിച്ചേച്ചിയെ കണ്ട് അങ്ങോട്ടു ചെല്ലുമ്പോള്‍ കാണുന്നത് മരിച്ചു കിടക്കുന്ന പാപ്പന്‍ ചേട്ടനെ. അറിഞ്ഞുകേട്ടുവന്ന ഏതാനും ആളുകളുമുണ്ട്. മരിച്ചെന്നറിഞ്ഞപ്പോള്‍ വെപ്രാളമൊന്നും കാട്ടിയില്ലെങ്കിലും പിന്നീടുണ്ടാകുന്ന ഓരോ സംഭവങ്ങളിലും പുള്ളിക്കാരന്റെ പേരു പറഞ്ഞ് കരയുന്നത് കാണാമായിരുന്നു. ആ വൃദ്ധന്റെ സംരക്ഷമുണ്ടായിരുന്നില്ലെങ്കിലും സുരക്ഷിതത്വം വേണ്ടപോലെ അനുഭവിച്ചിരുന്നിരിക്കാം ഇവര്‍.
ഇടക്കാലയത്തെപ്പോഴോ ഞാന്‍ പഠനവും മറ്റുമായി മാറിനിന്നപ്പോഴും പിന്നീടു വീടുമാറി തലയോലപ്പറമ്പിലേക്കു പോയപ്പോഴൊന്നും ഇവരെപ്പറ്റി ഓര്‍ത്തിരുന്നില്ല. പക്ഷേ കാലങ്ങള്‍ കൊണ്ട് പഴയ പുഴുവില്‍നിന്ന് എന്തുമാറ്റമുണ്ടായാലും നാട്ടിലെത്തുമ്പോള്‍ ഇവരെന്നെ ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞിരുന്നു. അന്ന് മറ്റു പലര്‍ക്കും എന്നെ മനസിലാക്കാന്‍ എന്റെ പേരും വീട്ടുപേരും അച്‌ഛന്റെ പേരും വേണ്ടി വന്നിരുന്നു. പിന്നെയെനിക്കു ജോലി ശരിയായപ്പോഴും ഏറ്റവും അധികം സന്തോഷിച്ചതും ഇവരായിരുന്നു. ഇവര്‍ പനിച്ചു കിടന്നപ്പോള്‍ കുറച്ചു പൈസ കൊടുത്തത് അധികമായിയെന്നു പറഞ്ഞ് തിരിച്ചു തരാന്‍ വീട്ടില്‍ വന്നതും ഓര്‍ക്കുന്നു. എത്ര വയ്യാഴികയുണ്ടെങ്കിലും ആര്‍ക്കും ഭാരമാകാതെ ജീവിക്കുകയാണിവര്‍. ഇവരുടെ വീടിരിക്കുന്ന സ്‌ഥലം മാറിയിട്ടില്ലെങ്കിലും ഇപ്പോള്‍ പഞ്ചായത്തു മേഞ്ഞു നല്‍കിയ വീട്ടിലാണ് താമസം. മുറികള്‍ക്കൊക്കെ പഴയ സ്‌ഥാനം തന്നെ. ചെറുതോട് വീണ്ടും ചെറുതായി. പഴയപോലെ പൂച്ചകളെ പോറ്റാനും ഇവര്‍ക്കാകുന്നില്ല. കോഴികളും ഇല്ല. അന്നത്തെ ചിലുമ്പിപ്പുളിയും കൂഴപ്ലാവും തഴച്ചുനില്‍ക്കുന്നു. കാപ്പിച്ചെടികളില്‍ പുവിട്ടിരിക്കുന്നു. പക്ഷേ അന്നുകേട്ടിരുന്ന അലക്കിന്റെ ശബ്‌ദം മാത്രം ഇന്നില്ല. പഴം തുണികള്‍ക്കൊപ്പം ജീവിച്ച് അവയുടെ അവസഥപോലെ തന്നെ പിഞ്ഞിപ്പോയിരിക്കുന്നു ഇവരും. ഇടയ്‌ക്കെപ്പൊഴൊക്കെ ആരെങ്കിലും നല്‍കുന്ന ആഹാരവും കഴിച്ച് ഇന്നും ഇവര്‍ നാടുചുറ്റുന്നു. മുറുക്കാന്‍ കറയുള്ള ചിരിയില്‍ ലോകത്തെ തോല്‍പിക്കുന്ന എന്തോ ഒന്ന് ഒളിഞ്ഞിരിക്കുന്നു. മടിയിലെ മുറുക്കാന്‍ പൊതിയിലുളള ചക്കരയും കൈയില്‍ സൂക്ഷിക്കുന്ന പൂമ്പാറ്റയും ഇന്നാര്‍ക്കും ഇവര്‍ നല്‍കുന്നില്ല. ഞങ്ങള്‍ നല്‍കിയിരുന്ന നിഷ്‌കളങ്ക സ്‌നേഹം ഒരുപക്ഷേ ഇന്ന് ആ സ്‌ഥാനം ഏറ്റവര്‍ നല്‍കുന്നില്ലായിരിക്കാം. അന്നു ഞങ്ങള്‍ വീട്ടില്‍നിന്നു കൊണ്ടവന്നു കൊടുത്തിരുന്ന ചക്കക്കുരുക്കറിയും അച്ചാറുമൊന്നും ഇന്നാരും നല്‍കുന്നില്ല. വീടിന്റെ പിന്നാമ്പുറങ്ങളില്‍ അവര്‍ക്ക് എല്ലാവരും ഒളിച്ചുനില്‍ത്തി ഭക്ഷണം നല്‍കുന്നു. ഇതുതന്നെയായിരിക്കാം, അക്ഷരമറിയാത്ത അവര്‍ കുഞ്ഞക്ഷരങ്ങളെ തേടിച്ചെല്ലുന്നത് നിര്‍ത്താനും കാരണം. അവര്‍ നല്‍കിയിരുന്ന അക്ഷരപ്പൂക്കള്‍ ഇന്നാര്‍ക്കും വേണ്ടാതായിരിക്കുന്നു.
ഇയിടെ ചെറുതോടു കണ്ടു. മഴക്കാലമായിരുന്നിട്ടും തോട് മെലിഞ്ഞിരിക്കുന്നു. പണ്ട് മഴക്കാലമാകുമ്പോള്‍ കല്യാണിച്ചേച്ചിക്കുണ്ടായിരുന്ന പേടി ഇപ്പോഴില്ല. അന്നു കലങ്ങിമറിഞ്ഞ് കുത്തിയൊലിച്ചു പാഞ്ഞിരുന്ന കരുത്തിനും ചോര്‍ച്ചയുണ്ടായിരിക്കുന്നു. ഞാന്‍ കണ്ടിരുന്ന ചെറുതോട് കല്യാണിച്ചേച്ചിയുടെ ജീവിതത്തിന്റെ ഒഴുക്കായിരുന്നു. അതിന്റെ ഒഴുക്കു കുറഞ്ഞുകുറഞ്ഞ് ഒരിക്കല്‍ നിലച്ചേക്കുമെന്നു തോന്നി. കല്ലേമുട്ടിയും പളളത്തിയും തെന്നിനടന്നിരുന്ന പാറക്കൂട്ടങ്ങള്‍ വെള്ളമെത്താതെ വരണ്ടു കിടക്കുന്നു. ഒരിക്കല്‍പോലും നനവുവറ്റാത്ത താളിക്കുഴികള്‍ വരണ്ടുണങ്ങി കരിയില നിറഞ്ഞു കിടക്കുന്നു. ഇല്ലിക്കൂട്ടങ്ങളുടെ സാന്ദ്രത കുറഞ്ഞുപോയി. പാണലും പെരിങ്ങലവും തഴച്ചുനിന്നിരുന്ന തോട്ടിറമ്പുകള്‍ കരിങ്കല്‍ ഭിത്തികെട്ടിയിരിക്കുന്നു. മുങ്ങിക്കുളിക്കാന്‍ കുഴിപോലുമില്ല. ഒഴുക്കുനിലച്ച് ഒരിക്കല്‍ ഇതു വറ്റിപ്പോകുന്ന ദിനവും അകലെയല്ല. ഞാനിതുപോസ്‌റ്റു ചെയ്യുമ്പോള്‍ കല്യാണിച്ചേച്ചി എവിടെയെങ്കിലും ഓണമുണ്ണുകയായിരിക്കും. വിഴുപ്പലക്കാന്‍ പോലും കഴിയാതെ വിഴുപ്പുകളുടെ കൂട്ടത്തില്‍ തന്നെ ഇവരെയും തള്ളിയിരിക്കുന്നു. ഇടയ്‌്‌ക്കിടക്ക് ചുമച്ചുകൊണ്ട് വിറകിനായി ചുള്ളിക്കമ്പുകള്‍ പെറുക്കി ഇപ്പോഴും ഇവര്‍ എന്റെ ഗ്രാമവഴികളിലുണ്ട്. നിഷ്‌കളങ്കത പറ്റിച്ചുവച്ച മുറുക്കാന്‍ കറയുള്ള ചിരിയുമായി...
Friday, July 11, 2008
സ്‌നേഹം
അവള്‍ പറഞ്ഞു
നിനക്കെന്നോടു സ്‌നേഹമില്ല
ഉടയ്‌ക്കാന്‍
എന്റെ കൈയില്‍
കുപ്പിവളയില്ലാതിരുന്നതിനാ
ല്‍ഞാനും അങ്ങനെതന്നെ
വിശ്വസിച്ചു!
Thursday, July 10, 2008
തേക്കുമരക്കൂട്ടങ്ങള്‍ക്കിടയിലൂടെ.....
ഇരുണ്ടു നീണ്ടു ചെളിവെള്ളം കെട്ടിക്കിടക്കുന്ന വഴി. പാന്റ്‌സ് മുട്ടറ്റം കയറ്റിവച്ചു നാടന്നു. കോഴിക്കോട്ടുനിന്നു നിലമ്പൂര്‍ക്ക് നേരിട്ട് കെ.എസ്.ആര്‍.ടി.സി. ഉണ്ട്. ബാലുവും ജയേഷും ശ്യാമും(സുഹൃത്തുക്കള്‍) കൂടെയെത്തി. ഇനി വരാനുദ്ദേശിക്കുമ്പോള്‍ നേരത്തേ വിളിക്കണമെന്ന് ജയേഷ് പറഞ്ഞു. അത്രയ്‌ക്കെന്നെ ഇഷ്‌ടപ്പെട്ടത്രേ.... സത്യം പറയാമല്ലോ രണ്ടു ദിവസം കൊണ്ട് അവനെ ഞാന്‍ ശരിക്കും കളിയക്കി നാറ്റിച്ചിരുന്നു. അതിന്റെ പുളിപ്പുകൂട്ടിയാണ് അപ്പോള്‍ അങ്ങനെ പറഞ്ഞത്. മഴ ഇടവിട്ട് താളമിട്ടുകൊണ്ടിരുന്നു. ഉച്ചയൂണിന്റെ ആലസ്യത്തില്‍ കണ്ണടഞ്ഞുപോകുന്നു. നിലമ്പൂര്‍ക്ക് ആദ്യമാണ്. അവിടെ കോളജില്‍ പഠിപ്പിക്കുന്ന ഒരു സൃഹൃത്തുണ്ട്. ടൗണില്‍ തന്നെയാണ്. നിലമ്പൂര്‍ രാജകുടുംബത്തിന്റെ ശേഷിപ്പുകള്‍ വഹിക്കുന്ന സ്‌ഥലമാണ്. കാണാനുള്ള കൊതിയുണ്ട്. ചരിത്രം അങ്ങനെ എത്രതരത്തില്‍ നീണ്ടുകിടക്കുന്നു. ബസ് പുറപ്പെട്ടു. ഇടയ്‌ക്കു പെയ്യുന്ന മഴയിലേക്കു നോക്കിയിരുന്നതിനാല്‍ ഉറക്കം വിട്ടുപോയിരുന്നു. കല്ലായിപ്പുഴയും ഫറോക്കും മിഠായിത്തെരുവും പിന്നിലാക്കി ബസ് വേഗമെടുത്തുതുടങ്ങി. പുതിയതായി ടാര്‍ ചെയ്‌തിരുന്നതിനാല്‍ വഴി തരക്കേടില്ല. ഇനി മുഴുവന്‍ മലപ്പുറത്തുകൂടിയാണ് യാത്ര. മഴപെയ്‌തു നില്‍ക്കുന്ന അന്തരീക്ഷം. കുളിരുണ്ട്. ഇടയ്‌ക്ക് പ്രണയം ചാലിച്ചെഴുതിയ എസ്.എം.എസുകളും. അതാരാണെന്നു ഞാന്‍ പറയില്ല. രഹസ്യം...മുസ്ലിയാരങ്ങാടി കഴിഞ്ഞു. സ്‌കൂള്‍ വിട്ട സമയമായതിനാല്‍ കുട്ടികള്‍ നിരന്നു നടക്കുന്നു. വെള്ളയും ക്രീമും യൂണിഫോമായതിനാല്‍ അകലെനിന്നു നോക്കിയാല്‍ ചെമ്മരിയാട്ടിന്‍ കൂട്ടമാണെന്നേ തോന്നൂ. അത്രയ്‌ക്കു രസമുണ്ട് ആ കാഴ്‌ചയ്‌ക്ക്. കാമറ ഇല്ലാതായിപ്പോയ നിമിഷത്തെ ശരിക്കും ശപിച്ചു. ഇരുവശത്തും വാകമരങ്ങള്‍ നിറഞ്ഞ കാഴ്‌ച സുന്ദരമാണ്. അവയില്‍ കാറ്റുപിടിക്കുമ്പോള്‍ പൊഴിയുന്ന മഴയില്‍നിന്നും ഓടി രക്ഷപെടാനും ചിലര്‍ ശ്രമിക്കുന്നു. വെറുതേ. ഓടിമാറുന്നതിനു മുമ്പുതന്നെ മരം മഴപൊഴിച്ചിരിക്കും. സുഖമുള്ള നനച്ചില്‍. ഇടയ്‌ക്കൊന്നു മയങ്ങിപ്പോയിരുന്നു. എഴുന്നേറ്റപ്പോള്‍ നിലമ്പൂരടുത്തിരുന്നു. ചാലിയാര്‍ കടക്കുമ്പോഴായിരുന്നു ഉണര്‍ന്നത്. മഴയില്‍ കലങ്ങിയൊഴുകുന്നു. ഇരുവശത്തും തേക്കിന്‍ കാടിന്റെ സൂചന നല്‍കിക്കൊണ്ട് ഒന്നും രണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വെള്ളത്തില്‍ മുട്ടിനില്‍ക്കുന്ന ഇല്ലിക്കാട് വളരെനാളുകള്‍ക്കുശേഷമാണ് കാഴ്‌ചയിലെത്തുന്നത്. ചാലിയാര്‍. തേക്കിന്‍കാടിന്റെ വന്യതയിലൂടെ സൈ്വരവിഹാരത്തിലാണവള്‍. വലിയ കൈകടത്തലുകള്‍ ഇനിയും എത്തിയിട്ടില്ലെന്നു തോന്നുന്നു. അതോ തോന്നല്‍ മാത്രമാണോ. എന്തായാലും ആറിനും തോടിനും ഭംഗിയേറുന്നത് മഴക്കാലത്താണ്. പെരുമഴക്കാലത്ത്.
നിലമ്പൂരെത്തി. ഒരു പെട്ടിക്കടയില്‍നിന്നു നാരങ്ങാവെള്ളം കുടിച്ചു. കുടിച്ചുകഴിഞ്ഞപ്പോഴേക്കും അവനെത്തി. കൂടെ മറ്റൊരു മാഷുമുണ്ട്. അവിടെ എല്ലാവരെയും മാഷ് എന്നാണു വിളിക്കുന്നത്. ബഹുമാനം കൂടുതലാണത്രേ. ബാഗ് അവര്‍ താമസിക്കുന്ന വീട്ടില്‍ കൊണ്ടുവച്ചു. പിന്നെ നിലമ്പൂര്‍ കൊട്ടാരം കാണാന്‍ പോയി. അകത്തു കടക്കാനായില്ല. ഒരു ദിവസം കൂടി കിട്ടിയിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു. പഴയ പടിപ്പുര കടന്നാണ് വളപ്പിലേക്കു കടക്കുന്നത്. ശതകങ്ങള്‍ക്കു മുമ്പായിരുന്നെങ്കില്‍ കാവല്‍ക്കാരുടെ അനുമതി വേണ്ടിവരുമായിരുന്നു. കാവല്‍പുര കാണാന്‍ ഭംഗിയുണ്ട്. മുകളില്‍ കാവല്‍ക്കാര്‍ക്കിരിക്കാനുള്ള മുറികളാണ്. ചെളികെട്ടിക്കിടക്കുന്ന വഴി പണ്ട് രാജപാതയായിരുന്നെന്ന് വിശ്വസിക്കാനാവുന്നില്ല. ഇന്നത് കുണ്ടുംകുഴിയുമാണ്. പണ്ടിവിടെ കാവല്‍ക്കാരെക്കൊണ്ട് നിറഞ്ഞിരുന്നത്രേ. ഇരുട്ട് കനം വച്ചിരുന്നു. രാത്രിയില്‍ ടൗണില്‍ ഒന്നു കറങ്ങി. തേക്കിന്‍കാട്ടില്‍ പോകാനുള്ള സ്വപ്‌നം അടുത്ത വരവിലേക്കു മാറ്റി. രാത്രിയില്‍ പഴകാര്യങ്ങള്‍ പറഞ്ഞ് ഉറങ്ങി. രാവിലെ മടങ്ങണം നാലു ദിവസമായിരുന്നു പുറപ്പെട്ടിട്ട്. ഇനി ഓഫീസില്‍ കയറണം. രാവിലെ നിലമ്പൂര്‍ സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറണം എന്നു കരുതി. മഴയുടെ ഹുങ്കാരത്തിന്റെ തീഷ്‌ണത ശരിക്കും തേക്കിന്‍കാട്ടില്‍ വച്ചാണു മനസിലായത്. ഇത്രയും ആരവത്തോടെ മഴപെയ്യുന്നത് ആദ്യമായാണു കേള്‍ക്കുന്നത്. വനത്തിന്റെ സാന്നിധ്യം ഇവിടെ അധികം മഴപെയ്യിക്കുന്നുണ്ട്. പക്ഷേ തണുപ്പ് അരിച്ചുകയറിയെത്തിയപ്പോള്‍ എഴുന്നേറ്റു. തേപ്പ്, കുളി ഇത്യാദി കഴിഞ്ഞ് അനീഷിനെയും കൂട്ടി സ്‌റ്റേഷനിലേക്കു ബസ് കയറി. അഞ്ചുമിനുട്ടുകൊണ്ട് സ്‌റ്റേഷനിലെത്തി. ഈ സ്‌റ്റേഷനെപ്പറ്റി അനീഷിനോടു ചോദിച്ചു. പണ്ട് തേക്കുതടി കൊണ്ടുപോകുന്നതിനു നിര്‍മിച്ചതാണി സ്‌റ്റേഷന്‍. അത്രത്തോളം തന്നെ പഴക്കമുള്ള പാളങ്ങള്‍. ചക്രവുമായി ഉരയുന്നിടം മാത്രം തിളങ്ങിനില്‍ക്കുന്നു. ചെളിയില്‍ പൂണ്ടുനില്‍ക്കുന്ന സ്ലീപ്പറുകള്‍. തടികൊണ്ടുള്ളവ. ഞാന്‍ പണ്ടിവിടൊരു മാരമായി നിന്നിരുന്നു എന്നു വിളിച്ചുപറയുന്നതുപോലെ തോന്നി. പഴയ കെട്ടിടത്തലാണ് സ്‌റ്റേഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടീഷ് നിര്‍മിതി പോലുണ്ട്. ഏതാണ്ട് ഭൂരിഭാഗവും തടികൊണ്ടുള്ളത്. പ്ലാറ്റ്‌ഫോമിന്റെ വലതുവശം കൊണ്ട് പാളം തീരുന്നു. അവിടെനിന്നും എന്‍ജിന്‍ തിരിക്കുകയാണ് ചെയ്യുന്നത്. മുന്നില്‍നിന്നും വേര്‍പെടുത്തിയ എന്‍ജിന്‍ കുറച്ചുമുന്നോട്ടുകൊണ്ടുപോയി മറ്റൊരു പാളത്തിലൂടെ പിന്നില്‍ കൊണ്ടുപോയി ഘടിപ്പിക്കുന്നു. ആപാളം അതിനായി മാത്രം ഉപയോഗിക്കുന്നതാണെന്നു തോന്നും. വളരെക്കുറച്ച് ആളുകള്‍ മാത്രം കയറാന്‍. ഞങ്ങളുടെ കോട്ടയം ഭാഷകേട്ട് ചിലര്‍ ശ്രദ്ധിക്കുന്നുണ്ട്. മഴയ്‌ക്ക് കോളുകൂട്ടുന്നു.
സ്‌റ്റേഷന്‍ ഇരുട്ടിലാണ്. തേക്കിലകള്‍ വീണുകിടക്കുന്ന പാളത്തില്‍നിന്ന് അവസാനമായി അവനെനിക്കു കൈവീശി. അമിതവേഗമില്ലാത്ത യാത്ര. വഴിയില്‍ നിറയെ തേക്കു മരങ്ങള്‍. ഇടയ്‌ക്കെല്ലാം പഴമയുടെ അവശതയുള്ള സ്‌റ്റേഷനുകള്‍. പഴയ തേക്കുപലകകളില്‍ എഴുതിവച്ചിരുന്ന സ്‌ഥലപ്പേരുകള്‍ മാഞ്ഞിരുന്നു. പുതിയ എഴുത്തിനായി അവയില്‍ ചിലതില്‍ പെയിംന്റടിച്ചിട്ടുണ്ട്. കടും മഞ്ഞനിറം. മിക്ക സ്‌റ്റേഷനുകളുടെയും മേല്‍ക്കൂര ആല്‍ മരങ്ങളാണ്. പ്രായംചെന്നതിന്റെ സൂചനകള്‍ എല്ലായിടത്തും. ട്രെയിനിന്റെ ജനാലയില്‍ തലചേര്‍ത്തു ചാരിയിരുന്നു. തണുപ്പടിക്കാതിരിക്കാനായി തൊപ്പിയുണ്ട്. ഇടയ്‌ക്കെത്തുന്ന ചാറ്റലിനെയും നേരിടാം. അല്ലെങ്കില്‍ മൂക്ക് ശ്വാസത്തെ നിയന്ത്രിക്കാന്‍ തുടങ്ങും. നേരിയ മയക്കം കഴിഞ്ഞപ്പോഴേക്കും നിരവധി സ്‌റ്റേഷനുകള്‍ കടന്നിരുന്നു. ഒടുക്കം ചൂടുള്ള അന്തരീക്ഷവുമായി ഷൊര്‍ണൂരെത്തിയപ്പോള്‍ ഇറങ്ങി. ഇനി അടുത്ത ട്രെയിന്‍. കാത്തുകിടന്നിരുന്നു. തിക്കിത്തിരക്കുന്ന ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കയറിപ്പറ്റി. അരമണിക്കൂറുകൊണ്ട് തൃശൂര്‍. തുടങ്ങിയിടം. മഴയുമായാണ് യാത്രതുടങ്ങിയതി. ഇപ്പോള്‍ ഞാന്‍ മഴയെ വഴിയില്‍ ഉപേക്ഷിച്ചിരുന്നു. അതോ നേരേ തിരിച്ചോ? ഇനി ഘടികാരങ്ങള്‍ക്കൊപ്പം വേഗത്തിലുള്ള ജോലിയിലേക്ക്......
Wednesday, July 2, 2008
എന്റെ ചെറിയ യാത്രകളില്‍ കാണുന്നത്....
കോഴിക്കോട്ടു ഞാന്‍ ആദ്യമായിരുന്നു. എഴുന്നേറ്റപ്പോള്‍ താമസിച്ചെങ്കിലും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം ബീച്ചിലേക്കു വച്ചടിച്ചു. ഓട്ടോയില്‍ കയറിയെങ്കിലും കടല്‍ കണ്ടിടത്തിറങ്ങി നടക്കാന്‍ തുടങ്ങി. മഴയെ ഏറ്റുവാങ്ങിയതിന്റെ ഹുങ്കാരം കാണാനുണ്ട്. നട്ടുച്ച. കടല്‍ക്കാറ്റില്‍ നട്ടുച്ചയുടെ ചൂട് അനുഭവപ്പെട്ടില്ല. ഉച്ചയൂണുകഴിക്കാത്തതിന്റെ ക്ഷീണമുണ്ടായിരുന്നെങ്കിലും കടല്‍ക്കരയിലെ പാറക്കയല്ലിലൂടെ നടന്നപ്പോള്‍ ഒന്നും കണക്കാക്കിയില്ല. കോഴിക്കോട് വാസ്‌കോഡഗാമ കപ്പലിറങ്ങിയതിന്റെ കാര്യങ്ങള്‍ ബാലുവിനോടു ചോദിച്ചു. അവിടെനിന്ന് അല്‍പം ദൂരയാണ് ആ സ്‌ഥലം. പിന്നൊരിക്കല്‍ പോകാമെന്നു കരുതി. കടല്‍പാലം. പഴയപ്രതാപം കടലെടുത്തിരിക്കുന്നു. ഇപ്പോള്‍ അസ്‌ഥികൂടം മാത്രം. നീണ്ടുനില്‍ക്കുന്ന പലകക്കഷണങ്ങള്‍ തല്ലിത്തകര്‍ക്കുന്നതിനുള്ള ശ്രമത്തിലാണ് കടല്‍. പൂഴിമണലില്‍ നിരവധിയാളുകള്‍ കൂട്ടംകൂടിയിരിപ്പുണ്ട്. നേരിയ വെയില്‍ വകവയ്‌ക്കാതെ നിരവധി പ്രണേതാക്കളും എത്തിയിരുന്നു. നിരത്തിവച്ചിരിക്കുന്ന ഉപ്പുമാങ്ങാ ഭരണികളിലായിരുന്നു എന്റെ കണ്ണ്. കൈതച്ചക്ക, നെല്ലിക്ക, മാങ്ങയടക്കം എന്തെല്ലാം. കഴിച്ചു വയറുനിറഞ്ഞിട്ടും കൊതി മാറിയിരുന്നില്ല. തത്തയെ ഉപയോഗിച്ച് കുറിയെടുപ്പിക്കുന്നത് വെറുതേ നോക്കിനിന്നു. കൂട്ടത്തിലുണ്ടായിരുന്ന ചേട്ടന്റെ ഭവി അവര്‍ പത്തുമിനുട്ടിനുള്ളില്‍ പറഞ്ഞു!!... ഞങ്ങള്‍ നേരത്തേ നോക്കിയെന്നു കള്ളം പറഞ്ഞ് അവിടെനിന്നും ഊരി. കൂറേസമയം കടലിലേക്കുനോക്കിനിന്നു. അവസാനം ഇറങ്ങി. ആദ്യതിരയ്‌ക്കുതന്നെ ദേഹം നനഞ്ഞുകുതിര്‍ന്നു. അടുത്തുണ്ടായിരുന്ന ടീനേജ് സുന്ദരികള്‍ പോകുന്നതുവരെ അവിടെത്തന്നെ ചുറ്റിപ്പറ്റി. ഉണങ്ങിത്തുടങ്ങിയതോടെ ഉപ്പിന്റെ നീറ്റല്‍ തുടങ്ങി. ചോറുണ്ണണമെന്ന ആഗ്രഹം ഒതുക്കി നേരേ റൂമിലേക്കു വച്ചടിച്ചു. പോകുന്ന വഴിക്കു പപ്പായ ഉപ്പിലിട്ടതു വാങ്ങാന്‍ മറന്നില്ല. ഇതിനിടയില്‍ മാനാഞ്ചിറ മൈതാനത്തിറങ്ങണമെന്ന ആഗ്രഹത്തെ കൂടെയുണ്ടായിരുന്നവര്‍ വിദഗ്‌ധമായി തകര്‍ത്തു.
രാത്രി. ചെറുപ്പക്കാരുടെ സന്തോഷം കുടിച്ചിറക്കുന്ന സമയം. എല്ലാവരും ഓഫീസില്‍ പോയിരുന്നു. എന്തുചെയ്യണമെന്നറിയാതെ ഞാന്‍ വെറുതേ ഇറങ്ങി നടന്നു. ഇരുട്ടായിരുന്നു ചുറ്റിലും. താഴെ കല്ലായിപ്പുഴ കലങ്ങിയൊഴുകുന്നത് ഇരുട്ടിലൂടെ കാണാം. വര്‍ഷങ്ങളോളം തടികള്‍ ഒഴുക്കി പുഴ തളര്‍ന്നുപോയിരുന്നു. ഇന്ന് അവള്‍ക്കു ചുമക്കാന്‍ മരങ്ങളില്ല. ലോറിയും മറ്റും ആ സ്‌ഥാനം കൈയടക്കിയിരിക്കുന്നു. പണ്ട് മാമുക്കോയ ഇവിടെവിടെയോ തടി അളന്നിരുന്നത്രേ. കല്ലായിപ്പുഴയുടെ താളം കിട്ടിയതുകൊണ്ടാവാം അദ്ദേഹത്തിനും അതേ താളം അഭിനയത്തില്‍ കിട്ടിയത്. പൗരാണികതകള്‍ കഥ പറയുന്ന കോഴിക്കോട് ഇനി ഈ രാത്രികൂടിയേ ഉള്ളൂ. മടങ്ങണം. നാളെ രാവിലെ നിലമ്പൂരിലെത്തണം......